കണ്ണൂര്‍: പാപ്പിനിശ്ശേരി ഇല്ലിപ്പുറം മടത്തും കോവില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രഭൂമി കയ്യേറി ഡിവൈഎഫ്ഐക്കാര്‍ കൊടിമരം സ്ഥാപിച്ച സംഭവത്തില്‍ രേഖാമൂലം പരാതി നല്‍കുമെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമക്കി. ക്ഷേത്രഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. നേരത്തെയും നിരവധി തവണ ക്ഷേത്രഭൂമി കയ്യേറി ഡിവൈഎഫ്ഐക്കാര്‍ കൊടിയും ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. കയ്യേറ്റം ചൂണ്ടിക്കാട്ടി പോലീസ് സ്റ്റേഷനില്‍ പരാതി നല്കിയാല് കൊടിയും ബോര്‍ഡും നീക്കം ചെയ്യാമെന്ന് നേതൃത്വം ഉറപ്പ് നല്‍കാറുണ്ടെങ്കിലും ഇത് പാലിക്കപ്പെടാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തവണ ക്ഷേത്രഭൂമി കയ്യേറി ഡിവൈഎഫ്ഐ പാപ്പിനിശ്ശേരി മേഖലാ സമ്മേളനം നടത്താനായിരുന്നു നേതൃത്വം പദ്ധതിയിട്ടത്. എന്നാല്‍ കയ്യേറ്റം പത്രവാര്‍ത്തയായി ജനശ്രദ്ധനേടിയതോടെയാണ് തീരുമാനത്തില്‍ നിന്ന് നേതൃത്വം പിന്‍വാങ്ങിയത്. സിപിഎം ശക്തികേന്ദ്രത്തില്‍ നടക്കുന്ന കയ്യേറ്റം നിയന്ത്രിക്കുന്നതിന് പോലീസിന് പരിമിതികളുണ്ട്. ഇപ്പോള്‍ ഭരണത്തിന്റെ തണല്‍ കൂടിയുള്ളതിനാല്‍ ക്ഷേത്രഭൂമി കയ്യേറി സ്ഥിരം കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അനധികൃത കയ്യേറ്റം തടയാന്‍ കോടതിയെ സമീപിക്കാനാണ് ദേവസ്വം അധികൃതര്‍ തയ്യാറെടുക്കുന്നത്. നേരത്തെ ഹൈന്ദവ സംഘടനകളില്‍പ്പെട്ടവര്‍ ക്ഷേത്രഭൂമിയില്‍ ഒത്തുകൂടുന്നതിനെ വിമര്‍ശിച്ച സിപിഎമ്മിന്റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ക്ഷേത്രഭൂമി കയ്യേറ്റം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: