തിരുവനന്തപുരം: കേരള സംസ്ഥാന മുന്നാക്കസമുദായ കമ്മീഷന് നിയമം സമഗ്രമായി ഭേദഗതി ചെയ്യുകയും കേന്ദ്രമാതൃകയില്‍ കമ്മീഷന് പുനഃസംഘടിപ്പിക്കുകയും വേണമെന്ന് ദേശീയ ഇബിസി കമ്മീഷന് ക്യാമ്പയിന് കമ്മിറ്റി ഗവണ്മെന്റിനോട് അഭ്യര്‍ത്ഥിച്ചു. ദേശീയ ക്യാമ്പയിന് കമ്മിറ്റി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കേരള സംസ്ഥാന പ്രസിഡന്റുമായ അഡ്വ. എം. മനോഹരന്പിള്ളയും അഖിലേന്ത്യാ ട്രഷററായ ഡോ. പ്രദീപ് ജ്യോതിയും ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.
മുന്നാക്കസമുദായങ്ങളെ നിശ്ചയിക്കുന്നതിന് സംവരണം മാത്രം മാനദണ്ഡമാക്കരുതെന്നും മതന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികളെ സംവരണേതര അടിസ്ഥാനത്തില്‍ മുന്നാക്കമായി കണക്കാക്കുന്നതും ഇരട്ട ആനുകൂല്യങ്ങള്‍ നല്കുന്നതിനു തുല്യമാണ്. കേരളത്തിലെ ന്യൂനപക്ഷ കമ്മീഷന്റെയും മുന്നാക്കകമ്മീഷന്റെയും ഭരണസമിതികളില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഒരുപോലെ പ്രാതിനിധ്യം നല്‍കിയിട്ടുണ്ട്.
ഹൈക്കോടതിയില്‍ കഴിഞ്ഞ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പുനഃപരിശോധിക്കാന്‍ പൊതുഭരണവകുപ്പിന് നിര്‍ദ്ദേശം നല്‍കുക, കേന്ദ്രഗവണ്മെന്റിന്റെ മാതൃക പ്രകാരവും കേരള ന്യൂനപക്ഷ കമ്മീഷനിലെപ്പോലെയും മുന്നാക്ക കമ്മീഷന്റെ ചെയര്‍മാനായി അനൗദേ്യാഗിക വ്യക്തികളെ നിയമിക്കുക, കമ്മീഷനിലെ വിദഗ്ദ്ധ അംഗങ്ങളുടെ പ്രായപരിധി, വിദ്യാഭ്യാസയോഗ്യത, മുന്നാക്കവിഷയങ്ങളിലുള്ള പ്രാഗത്ഭ്യം തെളിയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുക, ന്യൂനപക്ഷ കമ്മീഷനിലും മുന്നാക്ക കമ്മീഷനിലും ക്രിസ്ത്യന്‍ മതത്തിന് ഒരുപോലെ പ്രാതിനിധ്യം നല്‍കിയിട്ടുള്ള നടപടി പുനഃപരിശോധിക്കുക എന്നീ മുന്നാക്ക കമ്മീഷന്റെ നിയമഭേദഗതികളാണ് മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍.
ഹൈക്കോടതിയിലെ കേസില്‍ ദേശീയ ഇബിസി ക്യാമ്പയിന് കമ്മിറ്റി കക്ഷി ചേരുമെന്നും ഹിന്ദുവിഭാഗക്കാരായ മറ്റ് മുന്നാക്ക സമുദായ സംഘടനകളോട് കക്ഷിചേരാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: