പാലക്കാട് കല്ലടി സ്കൂളിന്റെ സി. ബബിതക്ക് റെക്കോഡ് ഡബിള്‍. ആദ്യ ദിനം സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ ദേശീയ റെക്കോഡിനേക്കാള്‍ മികച്ച സമയത്തോടെ പൊന്നണിഞ്ഞ ബബിത, ഇന്നലെ 1500 മീറ്ററിലും ഇതേ പ്രകടനം ആവര്‍ത്തിച്ചു. നാല് മിനിറ്റ് 26.58 സെക്കന്‍ഡ്. 2013ല്‍ പാലക്കാടിന്റെ തന്നെ പി.യു. ചിത്ര സ്ഥാപിച്ച 4:26.76 സെക്കന്‍ഡ് പഴങ്കഥ.
ഉഷ സ്കൂളിന്റെ അബിത മേരി മാനുവലിന്റെ കനത്ത വെല്ലുവിളി മറികടന്നാണ് ബബിത സ്വര്‍ണത്തിലേക്ക് കുതിച്ചത്. ആദ്യ ലാപ്പ് മുതല്‍ ഒപ്പത്തിനൊപ്പം ബബിതയും അബിതയും ഓടി. അവസാന 200 മീറ്ററിലെ മികച്ച കുതിപ്പ് ബബിതക്ക് റെക്കോഡ് സ്വര്‍ണം സമ്മാനിച്ചു. ബബിതയേക്കാള് രണ്ട് സെക്കന്‍ഡ് കൂടുതലെടുത്ത് ഉഷയുടെ വത്സലശിഷ്യ അബിത (4:28.74 സെ.) ഫിനിഷ് ലൈന്‍ കടന്നത്. കഴിഞ്ഞ ദിവസം 5000 മീറ്ററില്‍ റെക്കോഡോടെ സ്വര്‍ണം നേടിയ കോതമംഗലം മാര്‍ബേസിലിന്റെ അനുമോള്‍ തമ്പി 4:39.37 സെക്കന്‍ഡില്‍ വെങ്കലം നേടി.
സ്കൂള്‍ കായികോത്സവത്തിലെ എട്ടാം സ്വര്‍ണം ബബിതയ്ക്ക്. സബ് ജൂനിയര്‍ തലത്തില്‍ 400, 600 വിഭാഗങ്ങളില്‍ തുടങ്ങിയ മികവ് മധ്യ ദീര്ഘദൂരയിനങ്ങളിലേക്ക് പറിച്ചുനട്ടത് പരിശീലകന് രാമചന്ദ്രന്. 2011 മുതല്‍ ദേശീയ സ്കൂള്‍ മീറ്റില്‍ കേരളത്തിനുവേണ്ടിയിറങ്ങി നേടിയത് ഒരുപിടി മെഡലുകള്‍. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്കൂള്‍ മീറ്റിലും ബ്രസീലില്‍ നടന്ന ലോക സ്കൂള്‍ മീറ്റിലും 800 മീറ്ററില്‍ വെങ്കലം. കൊളംബിയയിലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസിലും ട്രാക്കിലിറങ്ങി.
ഇവിടെ 800 മീറ്ററിലും ബബിത മത്സരിക്കാനിറങ്ങും. എന്നാല്‍, ഇതില്‍ സ്വര്ണപ്രതീക്ഷയില്ലെന്ന് ബബിത പറഞ്ഞു. മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാണിയംകുളം ചുക്കന്മാര്തൊടി ബാലകൃഷ്ണന്റെയും കമലത്തിന്റെയും മകളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ബബിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: