ബബിതയും ചാന്ദ്നിയും ഉള്‍പ്പെടെ സ്വര്‍ണം വാരിക്കൂട്ടുമ്പോഴും കല്ലടി സ്കൂളിന്റെ പരിശീലകന് കെ. രാമചന്ദ്രന്റെ മുഖത്ത് അമിതാഹ്ലാദമോ അമിതാവേശമോ ഇല്ല. പരിമിതികള്‍ക്കകത്തുനിന്ന് വിജയപീഠമേറിയ കഥയാണ് രാമചന്ദ്രനും കുട്ടികള്‍ക്കും പറയാനുള്ളത്.
അറുപതാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്റെ മൂന്നാം ദിനം പിന്നിടുമ്പോള്‍ ഏഴ് സ്വര്‍ണവും രണ്ടു വീതം വെള്ളിയും വെങ്കലവുമാണ് കുട്ടികള്‍ ഗുരുവിനുള്ള ദക്ഷിണയായി തേഞ്ഞിപ്പലത്തെ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നിന്ന് വാരിക്കൂട്ടിയത്. അവസാനദിനമായ ഇന്ന് അഞ്ച് സ്വര്‍ണം വ്യക്തിഗതയിനത്തില്‍ രാമചന്ദ്രസംഘം പ്രതീക്ഷിക്കുന്നു. സര്‍വ്വകലാശാല തലത്തില്‍ പലവട്ടം ഓടിയ അതേ മൈതാനത്തിലെ മെഡല്‍ക്കൊയ്ത്ത് ഇദ്ദേഹത്തിന് കൂടുതല്‍ സന്തോഷമേകുന്നു.
ശിഷ്യരുടെ തകര്‍പ്പന്‍ പ്രകടനത്തിനിടയിലും ചാനല്‍ ക്യാമറകള്‍ക്കും പത്രഫോട്ടോഗ്രാഫര്മാര്ക്കുമുന്നിലും പെടാതെ മാറിനില്‍ക്കുകയാണ് രാമചന്ദ്രന് എന്ന കായിക ദ്രോണാചാര്യന്റെ പതിവ്.
ശിഷ്യരില്‍ സി. ബബിത (3000, 1500 മീറ്റര്‍), സി. ചാന്ദ്നി (3000, 1500 മീറ്റര്‍), മുഹമ്മദ് അനസ് (400 മീറ്റര്‍), മുഹമ്മദ് അജ്മല്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), അനില വേണു (400 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവരാണ് സ്വര്‍ണ വേട്ട നടത്തിയത്. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന സംസ്ഥാന മീറ്റില്‍ നേടിയ രണ്ട് സ്വര്‍ണത്തില്‍ നിന്നാണ് ഇത്തവണ ഏഴിലേക്കുള്ള കുതിപ്പ്.
ക്രോസ്—കണ്ട്രിയിലെ മുന്‍ യൂണിവേഴ്സിറ്റി ചാമ്പ്യനാണ് രാമചന്ദ്രന്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലെ പഴയ മണ്‍ട്രാക്കിലായിരുന്നു രാമചന്ദ്രന്റെ പരിശീലനം. ആദ്യം വാണിയംകുളം സ്കൂള്‍ ടീമിനെ പരിശീലിപ്പിച്ചിരുന്ന ഇദ്ദേഹം, അഞ്ച് വര്‍ഷം മുമ്പാണ് കല്ലടിയിലെത്തിയത്.
ഇത്തവണ രാമചന്ദ്രന്റെ കീഴില്‍ പരിശീലിക്കുന്ന 17 പേരാണ് തേഞ്ഞിപ്പലത്തെത്തിയത്. സ്കൂളില്‍ 25 കുട്ടികളെയാണ് പരിശീലിപ്പിക്കുന്നത്. രാവിലെ 6.15 മുതല്‍ 9.30 വരെയും വൈകീട്ട് 4.15 മുതലുമാണ് പരിശീലനം. മേളകള്‍ തുടങ്ങിയാല്‍ പരിശീലനത്തിന്റെ സമയം കൂടും. പോള്‍വോള്‍ട്ട് ഒഴികെ എല്ലാ ഇനങ്ങളിലും രാമചന്ദ്രന് മാസ്റ്റര്‍ പരിശീലനം നല്കുന്നു.
ഇദ്ദേഹത്തിന്റെ ശിഷ്യരായിരുന്ന ആര്. അനൂജും പി.എസ്. നിഷയും പി.എസ്. നിഖിലുമെല്ലാം സംസ്ഥാന സ്കൂള്‍ കായികമേളയിലും സര്വ്വകലാലശാല തലത്തിലും സ്വര്‍ണം നേടിയവരാണ്. മകന് കെ.ആര്. രജില്‍ ഹര്‍ഡില്‍സ് താരം. ബിബിന്‍, ജിബിന്‍ എന്നിവരാണ് മറ്റ് മക്കള്‍. ഭാര്യ ബീന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: