തേഞ്ഞിപ്പലം: സംസ്ഥാന സ്കൂള്‍ കായികോത്സവം അവസാനിക്കാന്‍ ഒരു ദിവസം ശേഷിക്കെ ഓവറോള്‍ കിരീടത്തിനായുള്ള പോരാട്ടം ക്ലൈമാക്സിലേക്ക്. മൂന്ന് ദിവസങ്ങളിലായി 73 ഫൈനലുകള്‍ സമാപിച്ചപ്പോള്‍ 207 പോയിന്റുമായി എറണാകുളം ഒന്നാം സ്ഥാനത്ത് തുടരുന്നു. 20 സ്വര്‍ണം, 27 വെള്ളി, 17 വെങ്കലം എറണാകുളത്തിന്. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 193 പോയിന്റ്. 21 സ്വര്‍ണം, 19 വെള്ളി, 15 വെങ്കലം അവര്‍ക്ക് സ്വന്തം. 71 പോയിന്റുമായി മൂന്നാമതുള്ള കോഴിക്കോട് ഏറെ പിന്നില്‍. തിരുവനന്തപുരം (57), തൃശൂര്‍ (40) ജില്ലകള്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.
രാവിലത്തെ നടത്ത മത്സരത്തിലെ സമ്പൂര്‍ണാധിപത്യത്തില്‍ പാലക്കാട് എറണാകുളത്തെ മറികടന്നെങ്കിലും അധികം ആയുസുണ്ടായില്ല. ഉച്ചക്ക് മുമ്പേ ആദ്യസ്ഥാനം തിരിച്ചുപിടിച്ച എറണാകുളം അവസാനം വരെ ലീഡ് നിലനിര്‍ത്തി.
മികച്ച സ്കൂളിനായുള്ള പോരാട്ടത്തില്‍ കോതമംഗലം മാര്‍ബേസില്‍ 98 പോയിന്റുമായി ഒന്നാമത്. 11 സ്വര്‍ണം, 12 വെള്ളി, ഏഴ് വെങ്കലം. രണ്ടാമതുള്ള പാലക്കാട് കല്ലടി സ്കൂളിന് 10 സ്വര്‍ണം, ആറ് വെള്ളി, അഞ്ച് വെങ്കലമടക്കം 73 പോയിന്റ്. നാല് സ്വര്‍ണം, ഏഴ് വെള്ളി, ആറ് വെങ്കലം എന്നിവയടക്കം 47 പോയിന്റുമായി മൂന്നാമതുള്ള കോതമംഗലം സെന്റ് ജോര്‍ജ് പിന്നില്‍.
ഏഴു റെക്കോഡുകളാണ് ഇന്നലെ പിറന്നത്. മൂന്ന് താരങ്ങള്‍ ദേശീയ റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തി. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ബബിത. സി, ജൂനിയര്‍ പെണ് 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാംപാറ സ്കൂളിലെ അപര്‍ണ റോയ്, മീറ്റ് റെക്കോഡിനൊപ്പം ദേശീയ റെക്കോഡും മറികടന്ന പ്രകടനം നടത്തിയത്. മൂന്ന് കിലോമീറ്റര്‍ നടത്തത്തില്‍ കല്ലടി സ്കൂളിന്റെ സാന്ദ്ര സുരേന്ദ്രന് ദേശീയ റെക്കോഡ് മറികടന്നെങ്കിലും മീറ്റ് റെക്കോഡ് തിരുത്താന്‍ കഴിഞ്ഞില്ല.
സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കി.മീ നടത്തത്തില്‍ പറളി സ്കൂളിന്റെ അനീഷ്. എ, ജൂനിയര്‍ പോള്‍വോള്‍ട്ടില്‍ മാര്‍ബേസിലിന്റെ അനീഷ് മധു, സീനിയര്‍ ഹാമര്‍ത്രോയില്‍ പറളി സ്കൂളിലെ സുധീഷ് വി.എസ് എന്നിവരാണ് മീറ്റ് റെക്കോഡ് സ്വന്തമാക്കിയത്.
സ്പ്രിന്റ് റിലേയില്‍ സീനിയര്‍ ആണ് വിഭാഗത്തില്‍ എറണാകുളവും ജൂനിയര്‍ പെണ്‍വിഭാഗത്തില്‍ കോഴിക്കോടും പുതിയ സമയം കുറിച്ചു. 28 വര്‍ഷം പഴക്കമുണ്ടായിരുന്ന കണ്ണൂരിന്റെ റെക്കോഡ് നേട്ടമാണ് കോഴിക്കോടിന്റെ പെണ് പട ചരിത്രമാക്കിയത്. സീനിയര്‍ ആണ്‍വിഭാഗം 4 ഃ 100 റിലേയില്‍ വെള്ളി നേടിയ പാലക്കാടന്‍ ടീമും നിലവിലെ റെക്കോഡ് മറികടക്കുന്ന പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: