മഞ്ചേശ്വരം: മഞ്ചേശ്വരം ഹാര്‍ബറില്‍ വെള്ളിയാഴ്ച വിലക്ക് ഏര്‍പ്പെടുത്താനും ഹാര്‍ബറിന് ടിപ്പുസുല്‍ത്താന്‍ ഹാര്‍ബര്‍ എന്ന് നാമകരണം ചെയ്യാനും ചില കേന്ദ്രങ്ങളില്‍ നിന്നും ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നത് തടയാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ആവശ്യപ്പെട്ടു. ഒരുവിഭാഗം ആരാധനയുടെ പേരില്‍ വെള്ളിയാഴ്ച കടലില്‍ മീന്‍ പിടിക്കാന്‍ പോകാറില്ല. ഇവര്‍ക്ക് സ്വാധീനമുള്ളമേഖലകളില്‍ മറ്റുള്ളവരെയും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും വെള്ളിയാഴ്ച വിലക്ക് കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. പണ്ടുകാലത്തും മലബാര്‍ മേഖലയില്‍ വെള്ളിയാഴ്ച വിലക്ക് വരുത്താന്‍ സംഘടിത ശക്തികള്‍ നീക്കം നടത്തിയെങ്കിലും ദേശസ്നേഹികളിലൂടെ അതിനെയെല്ലാം ചെറുത്ത് പരാജയപ്പെടുത്തിയ പാരമ്പര്യമാണ് മത്സ്യപ്രവര്‍ത്തക സംഘത്തിനുള്ളത്.
മഞ്ചേശ്വരം ഹര്‍ബറിന്റെ പരിധിയില്‍വരുന്ന കണ്വതീര്‍ത്ഥ, കുണ്ട്കൊള്ക്ക, ഉപ്പള, ഹൊസബട്ടു, ബങ്കര മഞ്ചേസ്വരം, ശാരദാ നഗര്‍, മുസ്സോടി, ഐല, ബേരിക്ക, മുട്ടംബങ്കര, കുമ്പള്‍ ആരിയക്കാടി എന്നിവിടങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ഉപയോഗപ്രദമാകുന്ന മഞ്ചേശ്വരം ഹാര്‍ബര്‍ ഒരു വിഭാഗത്തിന്റെ സ്വന്തമാക്കാനുള്ള നീക്കം മുളയിലേ നുള്ളാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ദൂരവ്യാപകമായ ഭവിഷ്യത്ത് ഉണ്ടാകുമെന്നും ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.പി.രാധാകൃഷ്ണന് പറഞ്ഞു. ഭാരതീയ മത്സ്യ പ്രവര്‍ത്തക സംഘം ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഞ്ചേശ്വരം ഹാര്‍ബറിന്റെ വിവിധ ഭാഗങ്ങളില്‍ ടിപ്പുസുല്‍ത്താന്‍ ഹാര്‍ബര്‍ എന്നെഴുതി വ്യാപകമായ പ്രചരണം നടത്തുകയാണ്. സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കടലോര മേഖകലകളില്‍ മതതീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാളവല, കെട്ടുംവല തുടങ്ങിയ പരമ്പാരഗത രീതിയില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഹാര്‍ബറില്‍ നിന്നകറ്റി മത്സ്യ സമ്പത്ത് ഉന്മൂല നാശം വരുത്തുന്ന വന്‍കിടക്കാരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഇപ്പോള്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടക്കുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഗുണകരമായ ഹാര്‍ബര്‍, അതിന്റെ യഥാര്‍ത്ഥ ഉദ്ദേശ്യം നടപ്പിലാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യ സമ്പത്തിനും ദോഷം വരുത്തുന്ന രീതിയില്‍ ബുള്ടോളിംഗ്, പെയര്‍ട്രോളിംഗ് തീരക്കടലില്‍ വ്യാപകമാകുമ്പോഴും അധികൃതര്‍ കണ്ണടക്കുകയാണ്.
മത്സ്യത്തൊഴിലാളികളില്‍ വിഭാഗീയത ഉണ്ടാക്കി ഒരു വിഭാഗത്തിന് സകലതും തീറെഴുതിക്കൊടുക്കുന്നതിന് ശ്രമിക്കുന്ന ശക്തികളെ കരുതിയിരിക്കാനും കുത്സിത ശ്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാനും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പൊതു സമൂഹവും മുന്നോട്ട് വരണമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണന് പുതിയവളപ്പില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് കെ.വിനോദന്‍, രഘു അജാനൂര്‍, ഉണ്ണി പുതിയവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.പവിത്രന് സ്വാഗതവും നാരായണന് കുമ്പള നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: