സമാനതകളേറെയാണ് എംജി ആറും ജയലളിതയും തമ്മില്‍. ഇരുവരും സിനിമയില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയവര്‍. മുഖ്യമന്ത്രി ആയവര്‍… ചെന്നൈ അപ്പോളോ ആശുപത്രിയില്‍ നിന്ന് വൈകി വന്ന ജയയുടെ മരണവാര്‍ത്തയും ഇരുവരിലുമുള്ള സമാനത ഒരിക്കല്‍ക്കൂടി വെളിപ്പെടുത്തുന്നു. 1987 ഡിസംബര്‍ 24നാണ് എംജി ആര് മരണപ്പെട്ടത്. അതേ ഡിസംബറില്‍ തന്നെ ജയലളിതയും തമിഴകത്ത് നിന്നും വിടപറയുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ അപ്പോളോയുക്കു മുന്നില്‍ തടിച്ചുകൂടിയ പുരുഷാരം ഓര്‍മ്മിപ്പിക്കുന്നത് 1987 ഡിസംബറില്‍ എം.ജി.ആര്. അസുഖബാധിതനായപ്പോഴാണ് ചെന്നൈ ഇതുപോലുള്ള പ്രതികരണം കണ്ടത്. അന്ന് നൂറുകണക്കിന് പേരാണ് ഇതേ ആശുപത്രിയ്ക്ക് മുന്നില്തടിച്ചുകൂടിയത്.
വൈകാരികമായ അവസ്ഥ കണക്കിലെടുത്ത് പുലര്‍ച്ചെയാണ് മരണവാര്‍ത്ത തമിഴ്നാടിനെ അറിയിക്കുന്നത്. തമിഴകം ഉണരുന്നത് എംജിആറിന്റെ മരണവാര്‍ത്ത കേട്ടുകൊണ്ടാണ്. അതുപോലെ തന്നെ ആറാം തീയ്യതിലേക്ക് തമിഴ്നാട് ഉണരുന്നത് അമ്മയില്ലാത്ത തമിഴ്നാട്ടിലേക്കാണ്.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്കും പിന്നീട് മുഖ്യമന്ത്രി പദത്തിലേക്കും എത്തിയ എംജിആര്‍ തന്നെയാണ് താരമായിരുന്ന ജയലളിതക്ക് സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വഴി തെളിച്ചത്. 28ഓളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ഇരുവരിലുമുള്ള മറ്റൊരു പ്രധാന സമാനത ഇരുവരും ജനനം കൊണ്ട് തമിഴ് നാട്ടുകാരല്ല എന്നുള്ളതാണ്. എംജിആര്‍ ജനിച്ചത് പാലക്കാടാണ് , ജയലളിത ജനിച്ചത് മൈസൂരിലും.
ജയലളിതയെ അമ്മയെന്ന സ്വാധിന ശക്തിയിലേക്ക് വളരാന്‍ കാരണമാക്കിയത് എംജിആറിന്റെ മരണമാണ്. 1987ല്‍ ചെന്നൈയിലെ രാജാജി ഹാളില്‍ പൊതുദര്‍ശ്ശനത്തിന് വച്ച മൃതദേഹത്തിനരികെ നിന്ന് ജയലളിതയെ പാര്‍ട്ടി അണികള്‍ പുറത്താക്കാനുള്ള ശ്രമം നടത്തിയിരുന്നു. 29 വര്‍ഷങ്ങള്‍ക്കിപ്പുറം അതേ രാജാജി ഹാളില്‍ അവരെയും പൊതുദര്‍ശ്ശനത്തിന് എത്തിച്ചിരിക്കുന്നു. അന്ത്യവിശ്രമം കൊള്ളുന്നത് ചെന്നൈ മറീന ബീച്ചില്‍, അതും എംജിആറിന് സമീപത്തായി… അവിടെയും തുടരുന്ന സമാനതകള്‍..
പ്രതികരിക്കാൻ ഇവിടെ എഴുതുക: