തിരുവനന്തപുരം: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയ്ക്ക് സംസ്ഥാന മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. രണ്ട് മിനിട്ട് മൗനം ആചരിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിഞ്ഞു. അസാമാന്യ ഭരണനൈപുണ്യവും അഗാധമായ പ്രതിബദ്ധതയും കൊണ്ട് ശ്രദ്ധേയയായിരുന്നു ജയലളിതെയെന്ന് മന്ത്രിസഭായോഗം അനുശോചിച്ചു.
സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യപിച്ചു. ഈ മൂന്ന് ദിവസങ്ങളില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കും. സംസ്ഥാനത്ത് ഇന്ന് നടത്താനിരുന്ന പൊതുപരിപാടികളെല്ലാം മാറ്റിവച്ചു. സബ്ജില്ലാ കലോത്സവങ്ങളും പരീക്ഷകളും മാറ്റി.
ജയലളിതയുടെ സംസ്കാരാ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പുറപ്പെട്ടു. വൈകിട്ട് നാലര മണിക്ക് മറീന ബീച്ചിലാണ് ജയലളിതയുടെ മൃതദേഹം സംസ്കരിക്കുന്നത്.
മൂന്ന് ദശകങ്ങളിലൂടെ രാഷ്ട്രിയപ്രവര്ത്തനത്തിലൂടെ ജനങ്ങളെ സ്വാധീനിച്ച മാതൃസ്പര്‍ശമാണ് നഷ്ടമായതെന്ന് ഗവര്‍ണര്‍ പി.സദാശിവം അനുശോചിച്ചു. അനാദൃശമായ നേതൃപാടവവും അത്യപൂര്‍വമായ ഭരണനൈപുണ്യവും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന് ഉടമയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: