പത്തനാപുരം: യാത്രക്കാരുടെ നടുവൊടിച്ച് കുന്നിക്കോട്-മേലില റോഡ്. പൊതുമരാമത്ത് വകുപ്പ് കോടികള്‍ മുടക്കി പുനര്‍നിര്‍മ്മിച്ച റോഡ് രണ്ട് വര്‍ഷം പൂര്‍ത്തിയാകും മുന്‍പെ തകര്‍ന്നു.
ഇരുചക്രവാഹനങ്ങള്‍ പോലും കടന്നുപോകാന്‍ കഴിയാത്ത പാതയില്‍ അപകടങ്ങള്‍ നിത്യസംഭവമായിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നും ആക്ഷേപമുയര്‍ന്നു.
വിളക്കുടി, മേലില പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിനെ നിരവധിയാളുകളാണ് ആശ്രയിക്കുന്നത്. മേലില, തലച്ചിറ, കോക്കാട്, കോട്ടവട്ടം എന്നിവിടങ്ങളിലെ ജനങ്ങള്‍ കൂടുതലും ആശ്രയിക്കുന്നത് ഈ പാതയെയാണ്. കലങ്കുകള്‍ ഇല്ലാതെയുള്ള ഓടനിര്‍മ്മാണമാണ് പാതയുടെ തകര്‍ച്ചക്ക് പ്രധാനകാരണം.
റോഡിന്റെ ഇരുവശങ്ങളിലായി മാറിമാറിയാണ് ഓടകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഓടയില്‍ നിന്നും മറുവശത്തേക്ക് ജലം എത്താനുള്ള സംവിധാനമില്ല. ഇതിനാല്‍ തന്നെ റോഡിന്റെ ഒരുഭാഗത്തെ ഓട നിറഞ്ഞ് പാതയിലെ ടാറിംഗും തകര്‍ത്തു കൊണ്ടാണ് ജലം ഒഴുകുന്നത്.
പാതയുടെ തകര്‍ച്ചയെ പറ്റി പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ല. മാസങ്ങള്‍ക്ക് മുന്‍പ് റോഡിലെ കുഴിയിലേക്ക് ടാര്വേസ്റ്റ് നിക്ഷേപിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അശാസ്ത്രീയമാണെന്ന് ചൂണ്ടികാട്ടി നാട്ടുകാരും വ്യാപാരികളും തടയുകയും ചെയ്തിരുന്നു. കെഎസ്ആര്‍ടിസി അടക്കമുള്ള യാത്രവാഹനങ്ങള്‍ സര്‍വീസ് നടത്തുന്ന പാതയാണിത്. റോഡിന്റെ തകര്‍ച്ച കാരണം സമാന്തരസര്‍വീസുകള്‍ വരെ നിര്‍ത്തലാക്കി. ദേശീയപാതയില്‍ ഗതാഗതതടസ്സം ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്നതും ഈ പാതയിലൂടെയാണ്.
കുന്നിക്കോട് മുതല്‍ കോക്കാട് വരെ പാത പൂര്‍ണ്ണമായും തകര്‍ന്ന് കിടക്കുകയാണ്. ടാറിംഗ് ഇളകിമാറുകയും മെറ്റലുകള്‍ ചിതറി കിടക്കുകയുമാണ്. മഴയായാല്‍ ഇരുചക്രവാഹനയാത്രികര്‍ ഇവിടെ അപകടത്തില്‍പെടുന്നത് നിത്യസംഭവമാണ്. വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരും അടക്കം നിരവധി പേര് ആശ്രയിക്കുന്ന പാത നവീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: