കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജിനെ ആര്‍സിസി മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാനുളള സംസ്ഥാനത്തെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ ജനങ്ങള്‍ക്കിടയിലും ആശുപത്രി ജീവനക്കാര്‍ക്കിടയിലും ഒരേസമയം ആശങ്കയും പ്രതീക്ഷയും. തിരുവനന്തപുരത്തെ ആര്‍സിസി ആശുപത്രിയുടെ മാതൃകയില്‍ പരിയാരം മെഡിക്കല്‍ കോളേജ് മാറ്റപ്പെടുന്നതോടെ ചികിത്സയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏതുതരത്തിലാകുമെന്നുളള ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകള്‍ക്ക് ഏറെ ഉപകാരപ്രദമാകുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജെന്ന ജനങ്ങളുടെ സ്വപ്നം ഇതോടെ അസ്ഥാനത്തായിരിക്കുകയാണ്. വര്‍ഷങ്ങളായി ജനങ്ങളുടെ ആവശ്യമായിരുന്നു പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്നത്. എന്നാല്‍ പുതിയ തീരുമാനത്തോടെ അതില്ലാതായിരിക്കുകയാണ്. സ്വയംഭരണ സ്ഥാപനമാക്കി മാറ്റാനുളള സര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് ആരോഗ്യ മേഖലയില്‍ നിന്നുള്‍പ്പെടെ ഉണ്ടായിട്ടുളളത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജാക്കി മാറ്റിയാല്‍ ലഭിക്കുന്ന ചികിത്സാ ഇളവുകളും സൗജന്യ ചികിത്സാ സൗകര്യങ്ങളും എന്താകുമെന്ന ആശങ്കയാണ് ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ സ്വയംഭരണസ്ഥാപനമായി മാറുന്നതോടെ ഇന്ന് പരിയാരം മെഡിക്കല്‍ കോളേജ് അനുഭവിക്കുന്ന പരാധീനതകള്‍ ഒരു പരിധിവരെ ഇല്ലാതാകുമെന്ന പ്രതീക്ഷയാണുളളത്.
വിദ്യാര്‍ത്ഥികളുടെ ഫീസ് നിരക്ക് സംബന്ധിച്ചും ആശങ്ക നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരം ആര്‍സിസിയില്‍ വിവിധ വരുമാനമുളളവരെ വിവിധത ട്ടുകളിലാക്കിയാണ് ചികിത്സാ ച്ചെലവ് നിശ്ചയിക്കുന്നത്. ബിപിഎല്‍ വിഭാഗത്തിനും പ്രത്യേക ചികിത്സാ സൗകര്യമുണ്ട്. പരിയാരത്തും സ്വയംഭരണം നിലവില്‍ വരുന്നതോടെ ഇതേ നിലയിലുളള ചികിത്സാ സൗകര്യങ്ങള്‍ മാത്രമേ ലഭിക്കൂവെന്നാണ് സൂചന. മറിച്ച് സര്‍ക്കാര്‍ ആശുപത്രിയിലേതിന് സമാനമായി സൗജന്യ ചികിത്സാ സൗകര്യങ്ങള്‍ ലഭിക്കാന്‍ സാധ്യതയില്ല. സ്വയംഭരണ സ്ഥാപനമാകുന്നതോടെ മാനേജ്മെന്റ്, എന്‍ആര്‍ഐ സംവരണ സീറ്റുകള്‍ ഇല്ലാതാവുകയും എല്ലാ സീറ്റും സര്‍ക്കാര്‍ മെറിറ്റില്‍ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. എന്നാല്‍ ഇപ്പോള്‍ നല്കുന്നതിനേക്കാളും കുറവാണെങ്കിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനേക്കാളും കൂടുതല്‍ ഫീസ് നല്‍കേണ്ടതായി വരും.
മെഡിക്കല്‍ കോളേജ് സ്വയംഭരണ സ്ഥാപനമാക്കാനുളള നീക്കത്തില്‍ ജീവനക്കാരും ഏറെ ആശങ്കയിലാണ്. കാരണം അനധികൃതമായി നിയമനം നേടിയവര്‍ക്കും ഇല്ലാത്ത തസ്തികകളില്‍ ജോലി നേടിയവര്‍ക്കും തല്ക്കാലം പ്രശ്നങ്ങളുണ്ടാവില്ലെങ്കിലും വരും നാളുകളില്‍ സ്വയംഭരണം ലഭിക്കുന്നതോടെ രാഷ്ട്രീയത്തിനതീതമായ ഭരണം സ്ഥാപനത്തില്‍ അധികാരമേല്‍ക്കുന്നതോടെ സാങ്കേതിക പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ആശങ്കയുയര്‍ന്നിട്ടുണ്ട്. ഇന്‍ഡ്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയുള്‍പ്പെടെ നടക്കുന്ന ഘട്ടങ്ങളില്‍ കഴിഞ്ഞ കാലങ്ങളിലുപയോഗിച്ച രാഷ്ട്രീയ സ്വാധീനം ഉപയോഗിക്കാന്‍ കഴിയില്ലെന്നതും ജീവനക്കാര്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. താല്‍ക്കാലിക ജീവനക്കാരുള്‍പ്പെടെ 2000ത്തോളം ജീവനക്കാര്‍ ആശുപത്രിയില്‍ ഇപ്പോള്‍ ജോലി ചെയ്തു വരുന്നുണ്ട്. മെഡിക്കല്‍ കോളേജ് സ്ഥിതിചെയ്യുന്ന ഭൂമി വിലയുള്‍പ്പെടെ രണ്ടായിരം കോടി രൂപയുടെ ആസ്ഥിയാണ് നിലവില്‍ സ്ഥാപനത്തിലുളളത്. ജീവനക്കാരെ പരമാവധി നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ചിലര്‍ക്ക് ജോലി നഷ്ടപ്പെടാനുളള സാധ്യതയുണ്ടെന്നതിന്റെ സൂചനയുളളതായ സംശയം ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. ഡോക്ടര്‍മാരെ ഐഎംസി മാനദണ്ഡം പാലിച്ചാണോ നിയമിച്ചതെന്ന പരിശോധന നടക്കുമെന്നത് ഡോക്ടര്‍മാര്‍ക്കിടയിലും ആശങ്കയുയര്‍ത്തിയിട്ടുണ്ട്. സ്വയംഭരണ സ്ഥാപനമായി പ്രഖ്യാപിക്കുന്നതോടെ സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യേഗസ്ഥരുടെ നിയന്ത്രണത്തിലാവും കോളേജിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍.
മെഡിക്കല്‍ കോളേജ് പ്രത്യേക സ്വയംഭരണ സ്ഥാപനമാക്കി മാറ്റാന്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനമെടുത്തിട്ടുണ്ട്. ഇതിനു മുന്നോടിയായി ഓഡിനന്‍സ് കൊണ്ടുവരുമെന്നും അറിയുന്നു. 900 കോടിയോളം രൂപയുടെ കടം മെഡിക്കല്‍ കോളേജിന്റെ പേരില്‍ നിലവിലുണ്ട്. ഇവ സംബന്ധിച്ച് അതത് വായ്പാ സ്ഥാപനങ്ങളുമായി സര്‍ക്കാര്‍ അടുത്ത ദിവസംതന്നെ ചര്‍ച്ച നടത്തുമെന്നറിയുന്നു. സിപിഎം സഹയാത്രികനായിരുന്ന എം.വി.രാഘവന് സിഎംപി രൂപീകരിച്ച ശേഷം രൂപംകൊണ്ട കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച മെഡിക്കല്‍ കോളേജ് പിന്നീട് സിപിഎം അധികാരത്തണലില്‍ പിടിച്ചെടുക്കുകയും വര്‍ഷങ്ങളായി ഭരണം നടത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. സ്വജനപക്ഷപാതവും അഴിമതിയും അനധികൃത നിയമനങ്ങളും കാരണം ദിനംപ്രതി നഷ്ടത്തില്‍ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകൊത്തിക്കൊണ്ടിരിക്കുകയായിരുന്ന മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായും താളം തെറ്റിയ നിലയിലാണ്. ഉത്തര മലബാറിലെ ജനങ്ങള്‍ പ്രതീക്ഷയോടെ നോക്കിക്കണ്ട് ആതുര ശുശ്രൂഷാ കേന്ദ്രം സ്വയംഭരണ സ്ഥാപനമായി മാറുന്നതോടെയെങ്കിലും മികച്ച ചികിത്സാ സൗകര്യം ലഭ്യമാവുകയും മെഡിക്കല്‍ കോളേജിന്റെ പരാധീനതകള്‍ ഇല്ലാതാവുമെന്നുമുളള പ്രതീക്ഷയിലാണ് ജനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: