കണ്ണൂര്‍: വരാനിരിക്കുന്ന കൊടുംവരള്‍ച്ചയെ നേരിടാന്‍ ജലസംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളുമായി മാതൃകയാവുകയാണ് പേരാവൂര്‍ ഗ്രാമപഞ്ചായത്ത്. പുഴകളിലെയും തോടുകളിലെയും വെള്ളം പരമാവധി സ്ഥലങ്ങളില്‍ കെട്ടിനിര്‍ത്തി ഭൂമിയിലേക്ക് ഇറക്കിവിടുകയെന്ന ലക്ഷ്യത്തോടെ 507 തടയണകളാണ് ജനകീയ പങ്കാളിത്തത്തോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ പഞ്ചായത്തില്‍ നിര്‍മിച്ചത്. സര്‍ക്കാരിന്റെ 100 ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് നടത്തിയ കുടിവെള്ളക്ഷാമത്തെക്കുറിച്ചുള്ള വിവര ശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് തദ്ദേശ സ്ഥാപനമേധാവികള്‍ക്കായി സംഘടിപ്പിച്ച ശില്പശാലയെത്തുടര്ന്നാണ് പേരാവൂര്‍ പഞ്ചായത്ത് ജലസംരക്ഷണ രംഗത്ത് മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ മാസം 15 ന് ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ പങ്കെടുപ്പിച്ച് ജലസംരക്ഷണ ക്യാംപയിന് തുടക്കമിടുകയായിരുന്നു. യോഗ തീരുമാനപ്രകാരം 19ന് 16 വാര്‍ഡുകളിലും ഗ്രാമസഭകള്‍ ചേര്‍ന്ന് ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. 9 അംഗ ജലസംരക്ഷണ സമിതികള്‍ക്ക് രൂപം നല്കി. 161 തടയണകളാണ് ഒറ്റദിവസം കൊണ്ട് നിര്‍മിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എന്‍സിസി, സന്നദ്ധ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, വ്യാപാരികള്‍, തൊഴിലുറപ്പുകാര്‍, പോലിസ് തുടങ്ങിയവരെ പങ്കെടുപ്പിച്ച് 346 തടണകള്‍ കൂടി നിര്‍മിച്ചു. പുഴകള്ക്കുപുറമെ പ്രധാന തോടുകളായ അത്തിക്കണ്ടം തോട്, മുരിങ്ങോടിത്തോട്, ആനക്കുഴിത്തോട്, ചോലാനിക്കരത്തോട് എന്നിവിടങ്ങളിലും തടയണകള്‍ നിര്‍മിച്ചു. ഇതിന്റെഫലമായി തൊട്ടടുത്ത പഞ്ചായത്തിലുള്‍പ്പെടെയുള്ള കിണറുകളിലും കുളങ്ങളിലും രണ്ട് കോല് വരെ ജലനിരപ്പ് ഉയര്‍ന്നതായി പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോയ് പറഞ്ഞു. ഓരോ വാര്‍ഡിലും അംഗങ്ങളുടെ നേതൃത്വത്തില്‍ മല്‍സരബുദ്ധിയോടെയാണ് ചെറുതും വലുതുമായ തടയണകള്‍ നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: