‘ഈശ്വരസാക്ഷാത്കാരം യുക്തി ചിന്തയിലൂടെ’ എന്ന പുസ്തകത്തില്‍ ഈശ്വരാനന്ദ സ്വാമികള്‍ പറയുന്നു.
”യോഗംകൊണ്ട് കിട്ടുന്ന ഏറ്റവും വലിയ സിദ്ധി സമാധിയിലുള്ള പരമാത്മ പ്രാപ്തി അഥവാ ബ്രഹ്മ പ്രാപ്തിയാണ്. വാസ്തവത്തില്‍ ഇത് എല്ലാ ജീവരാശികള്‍ക്കും നിത്യാനുഭവമായിട്ടുള്ള വസ്തുതയാണ്.
”സുഷുപ്തിയില്‍ നീ എന്തായിരുന്നുവോ ഇപ്പോള്‍ ഈ ജാഗ്രതാവസ്ഥയിലും നീ അതുതന്നെയാണ് എന്നാണ് തത്വമസിയുടെ അര്‍ത്ഥം. ശരീരം, മനസ്സ് എന്നിങ്ങനെ ആരോപിതങ്ങളായ പരിമിതോപാധികളില്നിന്നും വ്യത്യസ്തനായ ‘ആത്മാവാണ് ഞാന്‍’ എന്നുള്ള അറിവിനെക്കാള്‍ പരമമായ ലയം വേറെയുണ്ടോ? അതിനാല്‍ ഈ ആത്മജ്ഞാനംതന്നെയാണ് ഏറ്റവും പരമമായ യോഗം.”
നമുക്കിതില്‍ അല്‍പ്പം ഭേദഗതി വരുത്താം. സുഷുപ്തിയില്‍ എന്താണോ ഉള്ളത്, അതാണ് സത്യം. അതില്‍ മാറ്റമൊന്നുമില്ല. അവിടെ മനുഷ്യന് എന്ന ശ്രേഷ്ഠനായ ജീവിയോ അവന്റെ അറിവോ അഹംഭാവമോ ഇല്ല, ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമില്ല, ബ്രാഹ്മണനും അബ്രാഹ്മണനുമില്ല, രാജാവും ഭൃത്യനുമില്ല. ഉള്ളത് ഒന്നുമാത്രം. ”സ്വതന്ത്രനായ ഒരു ജീവി.”
ജാഗ്രതാവസ്ഥയിലും ഇതുതന്നെയാണ് സത്യം. മനുഷ്യന്റെ കണ്ണുകള്‍ക്ക് അഹങ്കാരത്തിന്റെ തിമിരം ബാധിച്ചതുകൊണ്ട് സത്യം കാണാനാവുന്നില്ല. എല്ലാവിധ അഹന്താമമതകളും നിലനില്‍ക്കുന്നത് മനസ്സിലാണ്. മനസ്സ് അഥവാ ചിന്തകള്‍ ഇല്ലാതായാല്‍ മനുഷ്യന് പൂര്‍ണ സ്വതന്ത്രനാവും അഥവാ സ്വതന്ത്ര ജീവിയാവും. സുഷുപ്തിയില്‍ ഇതാണ് സംഭവിക്കുന്നത്.
സുഷുപ്തിയില്‍ മാത്രമല്ല നാം എപ്പോഴൊക്കെ സന്തോഷം (ആനന്ദം) അനുഭവിക്കുന്നുണ്ടോ അപ്പോഴൊക്കെ മനസ്സിന്റെ പിടിയില്‍നിന്ന് സ്വതന്ത്രരാണ്. മനുഷ്യന് എന്ന പരിധിക്ക് പുറത്താണ്. ഓരോ ആഗ്രഹ സഫലീകരണത്തിലൂടെയും മനസ്സ് താല്‍ക്കാലികമായി അടങ്ങുന്നതാണ് സുഖം അല്ലെങ്കില്‍ സന്തോഷം ആയി അനുഭവപ്പെടുന്നത്. മനസ്സില്ലെങ്കില്‍ മനുഷ്യനും ഇല്ലാതാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: