‘അമ്മമ്മാ കാറ്റുവന്ത് ആടൈ…’ തമിഴിലെ എക്കാലത്തേയും പ്രഗത്ഭരായ സംവിധായകരില്‍ ഒരാളായ ശ്രീധറിന്റെ 1964ല്‍ പുറത്തിറങ്ങിയ ‘വെണ്‍നിറ ആടൈ’ എന്ന ചിത്രത്തിലെ ഈ ഗാനരംഗം തെന്നിന്ത്യന്‍ സിനിമയില്‍ ഒരു നായികയുടെ അപൂര്‍വമായ അരങ്ങേറ്റം അടയാളപ്പെടുത്തുന്നതായിരുന്നു. തിയേറ്ററുകളെ പ്രകമ്പനംകൊള്ളിച്ച ആ ഗ്ലാമര്‍ നായിക തമിഴ് സിനിമയിലെ നായികാസങ്കല്പം തിരുത്തിക്കുറിച്ചു.
അക്കാലത്തെ പ്രമുഖ നായികമാര്‍ ‘ഉടയാടാത്തളിരുകൊണ്ട് ഉടല്‍മൂടി’യാണ് അഭിനയിച്ചിരുന്നത്. സരോജാദേവി, സാവിത്രി, പത്മിനി തുടങ്ങിയവരെയൊക്കെ ഓര്‍ത്തുനോക്കൂ. ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേക നര്ത്തകിമാരുണ്ടായിരുന്നു അവരുടെ ചിത്രങ്ങളില്‍. വെണ് നിറ ആടൈയിലെ ജയലളിതയുടെ ഗ്ലാമര്‍ വേഷം ആ പതിവ് തെറ്റിച്ചു. അതിനുമുന്‍പുതന്നെ ബാലതാരമായും കന്നടത്തിലും തെലുങ്കിലും ഓരോ ചിത്രങ്ങളിലും നായികയായും അഭിനയിച്ചിരുന്നെങ്കിലും വെണ്‍നിറ ആടൈ ആണ് ജയലളിതയെ ചലച്ചിത്ര വിഹായസ്സിന്റെ ഉന്നതങ്ങളിലെ താരപദത്തിലേക്ക് തൊടുത്തുവിട്ടത്. പിന്നെ അവര്‍ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല എന്നത് ചരിത്രം.
വെണ്‍നിറ ആടൈ വന്‍ വിജയമായതോടെ അത്തരം ഗ്ലാമര്‍ വേഷങ്ങള്‍ ജയലളിതയെത്തേടി എത്തി. അക്കാലത്തെ യുവനായകരായ ജയ്ശങ്കര്, രവിചന്ദ്രന്‍, മുത്തുരാമന് തുടങ്ങിയവരോടൊപ്പം ജയ അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം വന്‍ വിജയങ്ങളായി. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട ഒരു ചിത്രം ജയയും രവിചന്ദ്രനും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ‘കുമരിപ്പെണ്‍’ ആയിരുന്നു. ഒരു വര്‍ഷത്തിലേറെ ഈ ചിത്രം തുടര്‍ച്ചയായി തിയേറ്ററുകളില്‍ ഓടി.
ജയലളിതയുടെ ഈ ജനപ്രീതി തിരിച്ചറിഞ്ഞ മക്കള്‍ തിലകം എംജിആര്‍ 1966ല്‍ തന്റെ ‘ആയിരത്തില്‍ ഒരുവന്’ എന്ന ചിത്രത്തില്‍ ജയലളിതയെ നായികയാക്കി. ആ സിനിമ വന്‍ വിജയമായി. അഭിനയമികവുകൊണ്ടും ഗ്ലാമര്കൊണ്ടും ജയലളിതയുടെ പ്രകടനം തമിഴ് പേക്ഷകരുടെ ഹൃദയം കവര്‍ന്നു. എംജിആര്‍-ജയലളിത താരജോഡി തമിഴ് സിനിമയിലെ ഏറ്റവും മൂല്യമേറിയ താരജോഡിയായി മാറി. അടിമപ്പെണ്‍, കുമരിക്കോട്ടം, ചന്ദ്രോദയം തുടങ്ങി ഒട്ടേറെ പണംവാരിച്ചിത്രങ്ങളില്‍ ഈ കൂട്ടുകെട്ട് തുടര്‍ന്നു. അതേസമയത്തുതന്നെ ശിവാജി ഗണേശനോടൊപ്പം ജയലളിത അഭിനയിച്ച ചിത്രങ്ങളും വന്‍ ഹിറ്റുകളായി. അന്പൈതേടി, തായ്, സുമതി എന്‍ സുന്ദരി തുടങ്ങി പല ജയ-ശിവാജി ചിത്രങ്ങള്‍ക്കും പ്രേക്ഷകര്‍ വന്‍ സ്വീകരണം നല്കി.
അക്കാലത്ത് തമിഴ് സിനിമ വ്യവസായത്തെ പകുത്തെടുത്ത രണ്ട് നായകന്മാരായിരുന്നു എംജിആറും ശിവാജിയും. അവരുടെ രണ്ടുപേരുടേയും നായിക എന്ന നിലയില്‍ ജയക്ക് വന്‍ സ്വീകാര്യത ലഭിച്ചത് സ്വാഭാവികം മാത്രം. എന്നാല്‍ എംജിആറും ജയയും ഒത്തുചേരുമ്പോഴുള്ള പ്രത്യേക രസതന്ത്രം പ്രേക്ഷകര്‍ ആസ്വദിച്ചു. ഇതേസമയത്തുതന്നെ കന്നട, തെലുങ്ക് സിനിമകളിലും ജയലളിത മുന്‍നിര നായകന്മാരോടൊപ്പം അഭിനയിച്ചു.തെലുങ്കില്‍ അന്നത്തെ പ്രമുഖ നായകന്മാരായ നാഗേശ്വരറാവു, എന്‍. ടി. രാമറാവു, ശോഭന്‍ ബാബു എന്നിവരോടൊപ്പം ജയ അഭിനയിച്ച ചിതങ്ങളും വലിയ വിജയങ്ങളായി. ശോഭന്‍ ബാബുവും ജയലളിതയും തമ്മിലുള്ള പ്രണയബന്ധം അക്കാലത്തെ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ ചൂടേറിയ വാര്‍ത്തയായിരുന്നു. രണ്ടുപേരും ഇക്കാര്യത്തില്‍ മൗനം അവലംബിച്ചുവെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷം ജയലളിത അത് സ്ഥിരീകരിക്കുകയുണ്ടായി. സിനിമാജീവിതത്തിന്റെ ആദ്യഘട്ടത്തിലെ ജയലളിത ഏതാനും കന്നട ചിത്രങ്ങളിലും അഭിനയിക്കുകയുണ്ടായി. ഇതില്‍ മിക്കതിലും കല്യാണ്കുമാറായിരുന്നു നായകന്.
സിനിമയില്‍ വെറും ഗ്ലാമര്‍ നായിക മാത്രമായിരുന്നോ ജയലളിത? മിക്ക സിനിമകളിലും അവരെ അങ്ങനെ സംവിധായകര്‍ ഉപയോഗപ്പെടുത്തി. എന്നാല്‍ അഭിനയമികവ് പ്രദര്‍ശിപ്പിക്കാന്‍ കിട്ടിയ അവസരങ്ങള്‍ അവര്‍ പാഴാക്കിയില്ല. രണ്ട് ചിത്രങ്ങള്‍ ജയലളിതയുടെ അഭിനയശേഷിയുടെ കൊടിപാറിച്ചവയായി ചൂണ്ടിക്കാണിക്കാം: കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മേജര്‍ ചന്ദ്രകാന്ത്'(1966), എ.സി. ത്രിലോക്ചന്ദര്‍ സംവിധാനം ചെയ്ത ‘എങ്കിരുന്തോ വന്താന്‍’. ‘മേജര്‍ ചന്ദ്രകാന്തി’ല്‍ അനാഥരായ സഹോദരീസഹോദരന്മാരാണ് ജയയും നാഗേഷും അവതരിപ്പിക്കുന്ന വിമല, മോഹന്‍ എന്നീ കഥാപാത്രങ്ങള്‍. അവര്‍ തമ്മിലുള്ള സാഹോദര്യത്തിലാണ് സിനിമയുടെ ഊന്നല്‍. ജീവിതത്തിലെ പരുക്കന്‍ യാഥാര്ത്ഥ്യങ്ങളോടേറ്റുമുട്ടി പിടിച്ചുനില്ക്കാന് പാടുപെടുന്ന വിമലയുടെ റോള്‍ മാത്രം മതി ജയലളിതയുടെ അഭിനയ മികവ് അംഗീകരിച്ചുകൊടുക്കാന്‍.
ശിവാജി നായകനായ ‘എങ്കിരുന്തോ വന്താള്‍’ എന്ന ചിത്രത്തില്‍ മാനസിക അസ്വാസ്ഥ്യമുള്ള ധനിക യുവാവിന്റെ ഭാര്യയായി നടിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ നിയോഗിക്കപ്പെടുന്ന യുവതിയുടെ വേഷമാണ് ജയലളിതക്ക്. സങ്കീര്‍ണമായ ആ റോള്‍ മികവുറ്റതാക്കിയതിന് അവര്‍ക്ക് മികച്ച നടിക്കുള്ള 1970ലെ ഫിലിം ഫേര് അവാര്‍ഡ് ലഭിച്ചു.
തിരിഞ്ഞുനോക്കുമ്പോള്‍ മറ്റെല്ലാറ്റിലുമുപരി എംജിആറിന്റെ ഇഷ്ടനായിക എന്ന പരിവേഷമാണ് ജയയുടെ സിനിമാജീവിതത്തിനുള്ളത്. 1980ഓടെ സിനിമയില്‍നിന്ന് വിടവാങ്ങിയ ജയലളിത പിന്നീട് 1983 ല്‍ എംജിആറിന്റെ നിര്‍ബന്ധപ്രകാരം എഐഎഡിഎംകെയുടെ പ്രചാരണ വിഭാഗം സെക്രട്ടറി എന്ന നിലയില്‍ രാഷ്ട്രീയ വിഹായസ്സില്‍ പുതിയ താരോദയം കുറിച്ചു. ആ സ്ഥാനം ഏറ്റെടുക്കാനായി അന്ന് അവര്‍ എഐഎഡിഎംകെയുടെ ഓഫീസില്‍ എത്തിയപ്പോള്‍ അത് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയത് ഈ ലേഖകന്‍ ഇപ്പോഴും ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: