ആലുവ: സിനിമാതാരത്തെ മറയാക്കി അനധികൃതമായി പാര്‍ക്കും സ്റ്റേഡിയവും നിര്‍മ്മിച്ച് ശിവരാത്രി മണപ്പുറം കൈയ്യടക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം വ്യാപകം. നഗരസഭ ഭരിക്കുന്ന കോണ്‍ഗ്രസിലും പദ്ധതിക്കെതിരെ പ്രതിഷേധമുണ്ട്. ആലുവ മേഖലയിലെ പരിസ്ഥിതി സംഘടനകളും ഹൈന്ദവ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ശിവരാത്രി മണപ്പുറത്തിന്റെ അവകാശം സംബന്ധിച്ച് ഹിന്ദു ഐക്യവേദി നല്കിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. വിവരാവകാശ പ്രകാരം ലഭിച്ച രേഖയില്‍ മണപ്പുറം റവന്യു ഭൂമിയാണെന്നാണ് വ്യക്തമാക്കുന്നത്. നഗരസഭക്ക് മണപ്പുറം വിട്ടുനല്‍കിയിട്ടില്ലെന്നും ആലുവ താലൂക്ക് ഓഫീസില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമായി പറയുന്നുണ്ട്. ഇതിനിടെയാണ് നഗരസഭ കൗണ്‍സിലില്‍ ചര്‍ച്ച പോലും ചെയ്യാതെ ചിലര്‍ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് വിദേശ മലയാളിക്ക് സ്പോര്‍ട്ട്സ് കോംപ്ലക്സ് നിര്‍മ്മിക്കാന്‍ ഇതേസംഘം നീക്കം നടത്തിയിരുന്നു. ഈ നീക്കങ്ങളെയെല്ലാം നാട്ടുകാര്‍ നിയമപരമായും സംഘടനാപരമായും ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പദ്ധതികള്‍ പാളുകയായിരുന്നു. ഇതിനിടെയാണ് ഹിന്ദു ഐക്യവേദി മണപ്പുറത്തിന്റെ അവകാശം സംബന്ധിച്ച് കോടതിയെ സമീപിച്ചത്.
ജനങ്ങളെ കബളിപ്പിക്കാന്‍ പ്രകൃതി സൗഹൃദ സ്റ്റേഡിയമെന്നും പാര്‍ക്ക് എന്നുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മണപ്പുറത്തിന് സമീപം താമസിക്കുന്ന സിനിമാ താരം പണം മുടക്കാന്‍ തയ്യാറാണെന്ന് പറഞ്ഞെന്നാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നവര്‍ പറയുന്നത്. മണപ്പുറത്തിന്റെ അവകാശ തര്‍ക്കം നിലനില്‍ക്കുന്നത് മാറ്റിവച്ചാല്‍ ആലോചന യോഗം വിളിക്കാന്‍ നഗരസഭക്കോ എം.എല്‍.എക്കോ മാത്രമാണ് അവകാശം. എന്നാല്‍ ഈ യോഗത്തില്‍ ഇവര്‍ അതിഥികളായി എത്തേണ്ടി വന്നത് പദ്ധതിക്ക് പിന്നിലുള്ള ചിലരുടെ അവിഹിത ഇടപെടലുകള്‍ക്ക് തെളിവാണ്. അദ്വൈതാശ്രമത്തില്‍ യോഗം വിളിച്ച് എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ പദ്ധിക്ക് ഉണ്ടെന്ന് വരുത്തി തീര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വ ശ്രമവും സംഘാടകരുടെ ഭാഗത്തു നിന്നുണ്ടായി. ആലുവ ഗസ്റ്റ് ഹൗസും നഗരസഭ കോണ്‍ഫ്രന്‍സ് ഹാളും ഉണ്ടെന്നിരിക്കെ അൈദ്വതാശ്രമത്തില്‍ യോഗത്തിന് വേദിയാക്കാന്‍ ശ്രമിച്ചതും ഇതിന്റെ ഭാഗമാണ്. നഗരസഭയുടെ കൈവശം മണപ്പുറത്ത് ഏക്കര്‍ കണക്കിന് ഭൂമിയുണ്ടെന്ന് സിനിമാതാരത്തെയും ആശ്രമ അധികൃതരെയും തെറ്റിദ്ധരിപ്പിക്കുന്നതിനും നീക്കമുണ്ടായി. ആലുവ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന മുനിസിപ്പല്‍ പാര്‍ക്ക് വര്‍ഷങ്ങളായി കാടുകയറി കിടക്കുകയാണ്. ഇത് നവീകരിക്കാന്‍ തയ്യാറാവാതെ മണപ്പുറത്ത് പുതിയ പാര്ക്കിന് നീക്കം നടത്തുന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: