ഓവറോള്‍ കിരീടം കൈവിടേണ്ടിവന്നെങ്കിലും ചാമ്പ്യന്‍ സ്കൂള്‍ എന്ന ബഹുമതി എറണാകുളത്തിന് സ്വന്തം. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍ സ്കൂളായ കോതമംഗലം മാര്‍ബേസില്‍ സ്കൂള്‍ ഇത്തവണയും അധീശത്വം അരക്കിട്ടുറപ്പിച്ചു. ഒപ്പത്തിനൊപ്പം പോരാടിയ പാലക്കാട് കല്ലടി സ്കൂളിന്റെ കനത്ത വെല്ലുവിളി മറികടന്ന് മാര്‍ബേസിലിന്റെ കിരീടധാരണം. 117 പോയിന്റുണ്ട് മാര്‍ബേസിലിന്. കല്ലടി കുമരംപുത്തൂര്‍ എച്ച്എസിനെ 15 പോയിന്റിന് പിന്നിലാക്കിയാണ് നേട്ടം. കഴിഞ്ഞ വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ നടന്ന സ്കൂള്‍ മീറ്റില്‍ അഞ്ച് പോയിന്റ് വ്യത്യാസത്തിലായിരുന്നു മാര്‍ബേസില്‍, പാലക്കാട് പറൡ സ്കൂളിനെ മറികടന്നത്.
ഇത്തവണ 14 സ്വര്‍ണം, 13 വെള്ളി, എട്ട് വെങ്കലം എന്നിവ മാര്‍ബേസിലിന്റെ കുതിപ്പിന് കരുത്തേകി. എന്നാല്‍, സ്വര്‍ണനേട്ടത്തില്‍ കല്ലടിക്ക് പിറകിലായത് തിരിച്ചടിയായി. 15 സ്വര്‍ണമാണ് കല്ലടി വാരിക്കൂട്ടിയത്. പല ഇനങ്ങളിലും നേടിയ വെള്ളി മാര്‍ബേസിലിനെ തുണച്ചു 13 വെള്ളി മാര്‍ബേസില്‍ നേടിയപ്പോള്‍ ഏഴെണ്ണം കല്ലടിക്ക്. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ സ്വര്ണനേട്ടമായിരുന്ന ഒമ്പതില്‍നിന്ന് 14 ആക്കി ഉയര്‍ത്താന്‍ സാധിച്ചത് നേട്ടമായി.
17 വര്‍ഷമായി പരിശീലന രംഗത്തുള്ള ഷിബി മാത്യുവിന്റെ നേതൃത്വത്തില്‍ 28 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളുമടങ്ങുന്ന സംഘവുമായാണ് മാര്‍ബേസില്‍ കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലേക്കത്തെിയത്. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ കിരീടം തങ്ങള്‍ക്കുതന്നെ എന്ന ഷിബി ടീച്ചര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.
മാര്‍ബേസില്‍ കിരീടത്തില്‍ മുത്തമിട്ടെങ്കിലും സ്കൂള്‍ മീറ്റില്‍ എറണാകുളം ജില്ലയുടെ അപ്രമാദിത്തത്തിന് ഏറെ ആയുസില്ലെന്നാണ് സര്‍വ്വകലാശാല സ്റ്റേഡിയത്തിലെ മീറ്റ് നല്കുന്ന സൂചന. സംസ്ഥാന സ്കൂള്‍ കായിക മേളയിലെ അതികായരായിരുന്ന കോതമംഗലം സെന്റ് ജോര്‍ജിന്റെ പ്രതാപം നഷ്ടപ്പെട്ടതോടെയാണ് എറണാകുളം പിന്നിലേക്ക് പോയിത്തുടങ്ങിയത്. ഇക്കുറി സെന്റ് ജോര്‍ജ് മൂന്നാമതുണ്ടെങ്കിലും 50 പോയിന്റ്. 33 താരങ്ങളെ ഇറക്കിയെങ്കിലും നാല് സ്വര്‍ണം മാത്രമാണ് നേടിയത്.
കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തത്തെിയ മാതിരപ്പിള്ളി വിഎച്ച്എസ്എസിനും കനത്ത തിരിച്ചടി നേരിട്ടു. 30 പോയിന്റുമായി എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: