സമാപന ദിനത്തില്‍ ആവേശകരമായ പോരാട്ടം കണ്ടത് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജമ്പില്‍. മണിക്കൂറുകളാണ് ഈ പോരാട്ടം നീണ്ടത്. ഒടുവില്‍ മീറ്റ് റെക്കോഡിനൊപ്പം ദേശീയ റെക്കോഡും സ്വര്‍ണവും വെള്ളിയും നേടിയ ജിഷ്നയും ഗായത്രി ശിവകുമാറും തലയുയര്‍ത്തി നിന്നു.
കഴിഞ്ഞ വര്‍ഷത്തെ വെള്ളി മെഡലാണ് പാലക്കാട് കല്ലടി സ്കൂളിലെ എന്‍. ജിഷ്ന പൊന്നാക്കി മാറ്റിയത്. സിബിഎസ്ഇ മീറ്റുകളിലെയും ജൂനിയര്‍ മീറ്റുകളിലെയും മിന്നുംതാരമായ എറണാകുളം സേക്രട്ട് ഹാര്‍ട്ട് സ്കൂളിലെ ഗായത്രി ശിവകുമാറുമായായിരുന്നു പോരാട്ടം. ജിഷ്ന 1.70 മീറ്റര്‍ ചാടി സ്വര്‍ണവും ഗായത്രി 1.68 മീറ്റര്‍ ഉയരം താണ്ടി വെള്ളിയുമണിഞ്ഞു. ഇരുവരുടെയും കരിയറിലെ മികച്ച ഉയരമാണിത്. 1.62 മീറ്ററിലാണ് ഇരുവരും പോരാട്ടം തുടങ്ങിയത്. ഈ ഉയരം ജിഷ്ന ആദ്യ ശ്രമത്തില്‍ തന്നെ ക്ലിയര്‍ ചെയ്തപ്പോള്‍ അവസാന ശ്രമത്തിലാണ് ഗായത്രി വിജയിച്ചത്. വാശിയോടെ മത്സരിച്ച് മുന്നേറുന്നതിനിടെ ഡൈബി സെബാസ്റ്റ്യന്റെ റെക്കോഡ് പ്രകടനത്തിനൊപ്പമെത്തി (1.64 മീ.). ദേശീയ സ്കൂള്‍ മീറ്റില്‍ കേരളത്തിന്റെ ലിസ്ബത്ത് കരോളിന് സ്ഥാപിച്ച 1.65 മീറ്ററും മറികടന്നു. മൂന്നാം ശ്രമത്തില്‍ 1.70 മീ. ചാടി ജിഷ്ന സ്വര്ണമുറപ്പിച്ചപ്പോള് ഗായത്രിക്ക് പിഴച്ചു. 1.72 മീറ്റര്‍ താണ്ടാന്‍ ജിഷ്ന ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റില്‍ ഇരുതാരങ്ങളും സ്വര്‍ണം നേടിയിരുന്നു. ജിഷ്ന അണ്ടര്‍ 18 വിഭാഗത്തിലും ഗായത്രി അണ്ടര്‍-16 കാറ്റഗറിയിലുമായിരുന്നു മത്സരിച്ചത്. നെന്മാറ പാറയ്ക്കല്‍ വീട്ടില്‍ മോഹനന്റെയും രമയുടെയും മകളാണ് ജിഷ്ന. വരാപ്പുഴ നവദര്‍ശന്‍ സ്പോര്‍ട്സ് അക്കാദമിയില്‍ മനോജ് തോമസിന്റെ കീഴില്‍ പരിശീലിക്കുന്ന ഗായത്രി മുന്‍ ഹൈജമ്പ് താരം ഷീബയുടെയും ശിവകുമാറിന്റെയും മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: