ചെന്നൈ/തിരുവനന്തപുരം: തമിഴകം ജീവനു തുല്യം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്ത ജയലളിതയോടുള്ള ബഹുമാന സൂചകമായി ഇന്നലെ ദേശീയ അവധി പ്രഖ്യാപിച്ചു. ദേശീയ പതാകകള്‍ താഴ്ത്തിക്കെട്ടി, കേരളം ഉത്തരാഖണ്ഡ്, കര്‍ണ്ണാടക, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കേരളത്തില്‍ മൂന്ന് ദിവസമാണ് ദു:ഖാചരണം . സര്‍ക്കാര്‍ പരിപാടികളില്‍ ആര്‍ഭാടങ്ങള്‍ ഒഴിവാക്കും. ജയലളിതക്ക് അനുശോചനം രേഖപ്പെടുത്തിയാകും ചടങ്ങുകള്‍. മന്ത്രിസഭായോഗം അനുശോചിച്ചു.
ഇന്നലെ കേരളത്തില്‍ അവധി പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരുന്നു. എംജി, കൊച്ചി, കണ്ണൂര്‍, കേരള, കാലിക്കറ്റ്, ആരോഗ്യസര്‍വ്വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡും അവധി പ്രഖ്യാപിച്ചു. സഹകരണ സംഘങ്ങള്‍ക്കും അവധിയായിരുന്നു.
തമിഴ്നാട്ടില്‍ ഏഴു ദിവസത്തെ ദുഖാചരണമാണ്. മൂന്നു ദിവസമാണ് അവധി. പാര്‍ലമെന്റിന്റെ ഇരുസഭകളും അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു. ശ്രീലങ്കയിലെ കച്ചത്തീവിലുള്ള സെന്റ്് ആന്റണീസ് പള്ളിയില്‍ ഇന്ന് നടക്കേണ്ട പെരുന്നാള്‍ ജയയോടുള്ള ആദരസൂചകമായി മാറ്റിവെച്ചു.
കേന്ദ്രമന്ത്രിമാരായ പൊന്‍ രാധാകൃഷ്ണന്, വെങ്കയ്യ നായിഡു, മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്മോഹന് സിങ്, കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഡിഎംകെ നേതാക്കളായ എം. കെ. സ്റ്റാലിന്, കനിമൊഴി, കേരള ഗവര്‍ണര്‍ പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. രജനീകാന്ത്, ഇളയ ദളപതി വിജയ്, ഗൗതമി തുടങ്ങി ഒട്ടനവധിയാളുകളാണ് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാജാജി ഹാളിലെത്തിയത്. രജനീകാന്ത് കുടുംബസമേതമാണ് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: