ന്യൂദല്‍ഹി: വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ ഇടപെടലില്‍, ദുബായിയില്‍ നീതിതേടി ആയിരം കിലോമീറ്റര്‍ നടന്ന സെല്‍വരാജി (48) ന്റെ ദുരിത ജീവിതത്തിന് വിരാമം. സെല്‍വരാജിനെ നാട്ടിലെത്തിച്ചതായി സുഷമ ട്വിറ്ററില്‍ വ്യക്തമാക്കി.
മാസങ്ങളോളം പാര്‍ക്കില്‍ കഴിഞ്ഞിരുന്ന തമിഴ്നാട് തിരുച്ചിറപ്പിള്ളി സ്വദേശി ജഗന്നാഥന് സെല്‍വരാജ് നാട്ടിലേക്ക് മടങ്ങാനുള്ള ടിക്കറ്റിനായി ലേബര്‍ കോടതിയെ സമീപിച്ചിരുന്നു. രണ്ട് വര്‍ഷം മുന്‍പ് അമ്മ മരിച്ചപ്പോഴായിരുന്നു ഇത്. സൗനാപൂരിലാണ് സെല്‍വരാജ് താമസിച്ചത്. കോടതി 22 കിലോമീറ്റര്‍ അകലെ കരാമയിലും. ബസിന് നല്കാന് പണമില്ലാത്തതിനാല്‍ നടന്നാണ് സെല്‍വരാജ് ഹിയറിങ്ങിന് ഹാജരായിരുന്നത്. രണ്ട് വര്‍ഷത്തിനിടെ ഇരുപതോളം തവണ കോടതിയിലെത്തി. നീതിക്കായി ആയിരം കിലോമീറ്റര്‍ നടന്ന ഇന്ത്യക്കാരനെന്ന തലക്കെട്ടില്‍ ഖലീജ് ടൈംസ് ഇത് വാര്‍ത്തയാക്കിയതോടെയാണ് സെല്‍വരാജിന്റെ ദുരിതം ചര്‍ച്ചയായത്.
”826 ആണ് എന്റെ കേസ് നമ്പര്‍. കോടതിയിലെത്താന്‍ രണ്ട് മണിക്കൂര്‍ നടക്കണം. രാവിലെ നാല് മണിക്ക് എഴുന്നേറ്റ് നടത്തം ആരംഭിക്കും. ബസിന് നല്കാന് പണമില്ല. ആരും സഹായിച്ചില്ല. കോടതിയില്‍ നിന്ന് തിരിച്ച് താമസസ്ഥലത്തേക്കും നടത്തം തന്നെയാണ്. മണല്‍ക്കാറ്റും ചൂടും സഹിക്കണം”.
വാഹനങ്ങള്‍ ചീറിപ്പായുന്ന ദുബായ് ഹൈവേയിലൂടെയുള്ള നടത്തം സെല്‍വരാജ് വിവരിച്ചതിങ്ങനെ. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട സുഷമ സ്വരാജ് ദുബായിയിലെ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് തേടി നടപടികള്‍ക്ക് നിര്‍ദ്ദേശിച്ചു. തുടര്‍ന്നാണ് മടങ്ങിവരവ് യാഥാര്‍ത്ഥ്യമായത്.
സെല്‍വരാജ് ഗ്രാമത്തിലെത്തിയതായി വൃക്കരോഗത്തിന് ദല്‍ഹി എയിംസില്‍ ചികിത്സയിലുള്ള സുഷമ ട്വിറ്ററില്‍ അറിയിച്ചു. സുഷമയെ അഭിനന്ദിച്ച് നിരവധിയാളുകള്‍ ട്വീറ്റ് ചെയ്തു. ട്വിറ്ററിലൂടെ സഹായം അഭ്യര്‍ത്ഥിച്ച എയിംസിലെ ഗവേഷകയുടെ വിഷയത്തില്‍ ചികിത്സക്കിടയിലും ഇടപെട്ട സുഷമയുടെ നടപടി ശ്രദ്ധ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: