ആലപ്പുഴ: സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. ബലിയാടാകുന്നത് കര്‍ഷകര്‍. ഇടതു സര്‍ക്കാരും യുഡിഎഫ് സര്‍ക്കാരിന്റെ വഴിയേയാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു. പ്രഖ്യാപനങ്ങള്‍ നടത്തി കര്‍ഷകരെ കബളിപ്പിക്കുകയാണ്. നെല്ലു സംഭരിച്ച് പത്തു ദിവസത്തിനകം വില നല്‍കുമെന്ന സിപിഐക്കാരനായ കൃഷി മന്ത്രിയുടെ പ്രഖ്യാപനവും പാഴായി. ധനമന്ത്രാലയത്തിന്റെ ഇടപെടലുകളാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം. സിപിഐ ഭരിക്കുന്ന വകുപ്പുകളോടെല്ലാം ധനമന്ത്രി തോമസ് ഐസക്ക് ചിറ്റമ്മനയം കാട്ടുകയാണെന്നും പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു.
കൃഷി, സിവില്‍സപ്ലൈസ് വകുപ്പുകള്‍ക്ക് പണം ധനവകുപ്പ് അനുവദിക്കുന്നില്ലെന്നാണ് സിപിഐയുടെ പരാതി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന വകുപ്പുകളാണ് രണ്ടും. ധനമന്ത്രിയുടെ സമീപനം മൂലം കടുത്ത ജനരോഷമാണ് ഈ വകുപ്പുകള്‍ നേരിടുന്നത്. രണ്ടാം കൃഷിയുടെ നെല്ല് സംഭരിച്ചു രണ്ടുമാസം പിന്നിട്ടപ്പോഴും സംഭരണത്തുക വിതരണം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. കേന്ദ്രസര്‍ക്കാര്‍ വിഹിതം കൃത്യമായി ലഭിച്ചിരുന്നു. രണ്ടാം കൃഷിയില്‍ നിന്നും 15,930 ടണ്‍ നെല്ലു സംഭരിച്ചയിനത്തില്‍ 66,961 കര്‍ഷകര്‍ക്കായി 3,46,91,24,767 രൂപയാണ് നല്കാനുണ്ടായിരുന്നത്. നെല്ല് സംഭരണം നടത്തി 45 ദിവസത്തിലധികം കഴിഞ്ഞിട്ടും പണം ലഭിക്കാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ഉടന്‍തന്നെ തുക വിതരണം ചെയ്യുമെന്ന് അധികൃതര്‍ കര്‍ഷകരെ അറിയിച്ചിരുന്നു. പണം സപ്ലൈകോയ്ക്കു ലഭിച്ചതായും ഇത് വിവിധ ബാങ്കുകളിലേക്കു വിതരണത്തിനായി കൈമാറിയെന്നുമായിരുന്നു അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ കഴിഞ്ഞദിവസം വരെ 50,50,02,256 രൂപയാണ് നെല്ലു സംഭരണയിനത്തില്‍ സംസ്ഥാനത്താകെ വിതരണം ചെയ്തത്. 2,96,41,2251 കോടിയാണ് അഞ്ചുജില്ലകളിലെ കര്‍ഷകര്‍ക്കു നെല്ലുസംഭരിച്ചയിനത്തില് സപ്ലൈകോ ഇനി നല്‍കാനുള്ളത്. ഇത്തവണ കിലോയ്ക്കു 22.50 രൂപാ പ്രകാരമാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. ഇതില്‍ 14.70 രൂപ കേന്ദ്ര സര്‍ക്കാര്‍ വിഹിതവും 7.80 രൂപ സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍സെന്റീവ് ബോണസുമാണ് നല്‍കുന്നത്. നവംബര്‍ അഞ്ചുവരെ സംഭരിച്ച നെല്ലിനു കേന്ദ്രവിഹിതം നല്കി കഴിഞ്ഞു. സംസ്ഥാന വിഹിതം ലഭിക്കാത്തതാണ് നെല്ലുവില വിതരണം പൂര്‍ത്തിയാകാത്തതിനു കാരണം. പാലക്കാട് ജില്ലയിലാണ് നെല്ലു സംഭരിച്ചയിനത്തില്‍ കൂടുതല്‍ തുക നല്‍കാനുള്ളത്. 39,815 കര്‍ഷകരില്‍ നിന്നും നെല്ല് സംഭരിച്ച ഇനത്തില്‍ 217 കോടി രൂപയാണ് കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തേണ്ടത്.
എന്നാല്‍ ഇതുവരെ 23 കോടി രൂപയാണ് ജില്ലയില്‍ കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിയിരിക്കുന്നത്. 194 കോടിയാണ് പാലക്കാട് ജില്ലയിലെ കര്‍ഷകര്‍ക്കു നല്‍കാനുള്ളത്. ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്കാണ് രണ്ടാമതു തുക വിതരണം ചെയ്യാനുള്ളത്. 88കോടി സംഭരണയിനത്തില്‍ ലഭിക്കാനുണ്ടായിരുന്നതില് 13 കോടിയാണ്് കഴിഞ്ഞയാഴ്ച കര്‍ഷകരുടെ അക്കൗണ്ടുകളിലെത്തിയത് 74 കോടിയാണ് ആലപ്പുഴ ജില്ലയിലെ കര്‍ഷകര്‍ക്കു ഇനി ലഭിക്കാനുള്ളത്. കോട്ടയം ജില്ലയില്‍ 25 കോടിയും എറണാകുളത്ത് 49 ലക്ഷവും തൃശൂരില്‍ 1.73 കോടിയുമാണ് കര്‍ഷകര്‍ക്കു ലഭിക്കാനുള്ളത്. പുഞ്ചകൃഷി മുന്നൊരുക്കങ്ങളായിട്ടും നെല്ലു സംഭരിച്ച തുക ലഭിക്കാത്തത് കര്‍ഷകര്‍ക്കു വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: