ആലപ്പുഴ: ധനമന്ത്രി തോമസ് ഐസക്കിന്റെ പകപോക്കല്‍ കാരണം സ്വന്തം മണ്ഡലത്തിലെ പൊതുമേഖലാ സ്ഥാപനമായ സ്പിന്നിങ് മില്ലിനെ തകര്‍ക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തികസഹായം ഇല്ലാതായതോടെ കോമളപുരം സ്പിന്നിങ് മില്‍ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. തൊഴില്‍ നിഷേധിക്കുകയും സ്ഥാപനം പൂട്ടുകയും ചെയ്തതോടെ തൊഴിലാളികള്‍ സ്പിന്നിങ് മില്ലിന് മുന്നില്‍ സത്യഗ്രഹം തുടങ്ങി.
തുച്ഛ വേതനത്തില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തൊഴില്‍ നിഷേധിക്കുകയായിരുന്നു. വ്യക്തമായ കാരണങ്ങള്‍ ഒന്നും പറയാതെ ഏകപക്ഷീയമായി ടെക്സ്റ്റൈല്‍ കോര്‍പറേഷന്റെ കീഴിലുള്ള മില്‍ അധികൃതര്‍ പൂട്ടുകയായിരുന്നുവെന്നു സമരം നടത്തുന്ന തൊഴിലാളികള്‍ പറഞ്ഞു. ഒരു ദശാബ്ദത്തിലേറെ പൂട്ടിക്കിടന്ന മില്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഉദ്ഘാടനം ചെയ്തെങ്കിലും പ്രവര്‍ത്തിച്ചില്ല. പിന്നീട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്താണു തുറന്നത്. 115 തൊഴിലാളികളുമായി പ്രവര്‍ത്തിക്കുന്നതിനിടെ ഒരാഴ്ച മുന്‍പു മില്‍ പൂട്ടുകയായിരുന്നു.
മുന്‍ യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 10 കോടി രൂപ ഉപയോഗിക്കാതെ കിടക്കുമ്പോഴാണ് സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കോമളപുരം സ്പിന്നിങ് മില്‍ പൂട്ടികിടക്കുന്നതെന്നതാണ് വിരോധാഭാസം. മില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനു കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 16 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ പ്രാഥമിക ഘട്ടത്തില്‍ നല്കിയ ആറു കോടി ഉപയോഗിച്ചാണു മില്‍ തുറന്നു പ്രവര്‍ത്തിച്ചത്. ഭരണാനുമതി ലഭിച്ച 10 കോടി രൂപ ഇനിയും മില്ലിന് നല്‍കിയിട്ടില്ല. സ്ഥാപനം സ്ഥിതി ചെയ്യുന്ന ആലപ്പുഴ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ധനമന്ത്രി തോമസ് ഐസക്ക് ബോധപൂര്‍വം ഫണ്ട് അനുവദിക്കാതെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ആക്ഷേപം ഉയരുന്നത്.
ഇവിടുത്തെ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും സിപിഐയും തമ്മില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് ഇതിന് കാരണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ നിയമിച്ച തൊഴിലാളികളില്‍ ഭൂരിപക്ഷവും എഐടിയുസിക്കാരാണ്. എണ്ണൂറോളം ബാഗ് നൂല് മില്ലില്‍ സ്റ്റോക്കുണ്ട്. 12 ലക്ഷം രൂപയോളം വൈദ്യുതി നിരക്ക് ഇനത്തില്‍ അടക്കാനുണ്ട്.
കഴിഞ്ഞ ദിവസം ജില്ല ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച അലസിയതോടെ ഇനി പ്രതീക്ഷയുള്ളത് 15ന് കൊല്ലത്ത് നടക്കുന്ന ജോയിന്റ് ലേബര്‍ കമീഷണര്‍ മുമ്പാകെയുള്ള ചര്‍ച്ചയാണ്. ഭരണമുന്നണിയിലെ പ്രധാന പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നത ഒരു പൊതുമേഖലാ സ്ഥാപനത്തെ തകര്‍ക്കുക മാത്രമല്ല, 115 ഓളം തൊഴിലാളികളെ പെരുവഴിയിലാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: