കുമളി: തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലേക്ക് എഐഎഡിഎംകെയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിനിടെയാണ് ജയലളിതയുടെ വിയോഗം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയില്‍ രണ്ട് ജനപ്രതിനിധികളെ എഐഎഡിഎംകെ വിജയിപ്പിച്ചിരുന്നു. മുന്നണികളെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രവര്‍ത്തനമാണ് എഐഎഡിഎംകെ മത്സരിച്ചയിടങ്ങളിലെല്ലാം കാഴ്ച വച്ചത്. ഈ പോരാട്ടത്തിന് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തിയത് ജയലളിതയുടെ ഭരണമികവും ജനക്ഷേമ പദ്ധതികളും ചൂണ്ടിക്കാട്ടിയാണ്.
ഇടുക്കി ജില്ലയിലെ തമിഴരുടെ ദുരിതം പരിഹരിക്കാന്‍ മാറിമാറി വന്ന ഇത്-വലത് സര്‍ക്കാരുകള്‍ ശ്രദ്ധിച്ചില്ല എന്ന ആക്ഷേപം ശരിവയ്ക്കുന്നതാണ് എഐഎഡിഎംകെയ്ക്ക് ഇടുക്കിയിലുണ്ടായ വേരോട്ടം. മുന്നണികള്‍ ഒരുമിച്ച് എഐഎഡിഎംകെയെ കായികമായി നേരിട്ടതും കേരളം കണ്ടതാണ്. പാര്‍ട്ടിയുടെ മെമ്പര്‍ഷിപ്പ് ഇടുക്കി ജില്ലയില്‍ വ്യാപിപ്പിക്കുന്നതിന് ജയലളിത ശ്രദ്ധിച്ചു.
നിയമസഭാ തെരെഞ്ഞെടുപ്പില്‍ ഇടുക്കി ജില്ലയിലെ പീരുമേട് , ദേവികുളം , ഉടുമ്പന്‍ചോല തുടങ്ങിയ തമിഴ് വംശജര്‍ നിര്‍ണായകമായ മണ്ഡലങ്ങളില്‍ അണ്ണാ ഡി എം കെയുടെ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. പീരുമേട് നിയോജക മണ്ഡലത്തില്‍ പ്രത്യേക ശ്രദ്ധ നല്കി. തമിഴ്നാട്ടിലേതിന് സമാനമായ രീതിയില്‍ വലിയ തോതില്‍ പണം മുടക്കി മത്സരരംഗത്ത് സജീവമായിരുന്നു.
ജയലളിതയുടെ വിയോഗമറിഞ്ഞ് നൂറികണക്കിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമിഴ്നാട്ടിലേക്ക് പോയിട്ടുണ്ട്. പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം എന്നീ മണ്ഡലങ്ങളിലെ തമിഴ് വംശജര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ തൊഴിലാളികള്‍ ജയലളിതയുടെ ചിത്രവും പിടിച്ച് കണ്ണീരൊഴുക്കുന്നതും കാണാമായിരുന്നു. തോട്ടം മേഖലയില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ അവധിയെടുത്ത് ജയലളിതയോടുള്ള ആദരവ് പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: