ശബരിമല: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ശബരിമലയിലേക്ക് തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ വരവ് കുറഞ്ഞു. ഇന്നലെ പുലര്‍ച്ചയോടെയാണ് മരണവിവരം ഇവിടെയുള്ള തമിഴ് തീര്‍ത്ഥാടകര്‍ അറിഞ്ഞത്. ഇവര്‍ പലസ്ഥലങ്ങളിലായി കൂട്ടംകൂടൂനിന്ന് മരണവിവരം പരസ്പരം പങ്കുവയ്ക്കുന്ന കാഴ്ചകള്‍ കാണാമായിരുന്നു. ദര്‍ശനം നടത്തിയവര്‍ അധികം സമയം ചെലവഴിക്കാതെ വേഗം മലയിറങ്ങി. തീര്‍ത്ഥാടകരുടെ ഭാഗത്തുനിന്നും വൈകാരിക നീക്കങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ് വളരെയേറെ ശ്രദ്ധപുലര്‍ത്തിയിരുന്നു.
ആഴിയുടെ ചുറ്റിനും ഇന്നലെ കൂടുതല്‍ പോലീസിനെ നിരീക്ഷണത്തിനായി നിയോഗിച്ചു. നാളികേരം ഇടുന്നതിനായി ആഴിയുടെ സമീപത്തേക്ക് പോകാന്‍ തീര്‍ത്ഥാടകരെ അനുവദിച്ചില്ല. ഇതുമൂലം പ്രസാദ മണ്ഡപത്തിന്റെ വടക്കേ മൂലയ്ക്കാണ് ആഴിയിലിടാനുള്ള നാളികേരം ഭക്തര്‍ നിക്ഷേപിച്ചത്. തുടര്‍ന്ന് ജീവനക്കാരെ ഉപയോഗിച്ച് ഇവ ആഴിയിലേക്ക് മാറ്റുകയായിരുന്നു. ആഴി ചുറ്റിനും ആളിക്കത്താതിരിക്കാന്‍ ഫയര്‍ഫോഴ്സ് ഇടയ്ക്കിടെ വെള്ളം തളിച്ചിരുന്നു. ഉയര്‍ന്ന കെട്ടിടങ്ങള്‍ പോലീസ് നിരീക്ഷണത്തിലാക്കി.
പതിനൊന്ന് മണിയോടെ പമ്പയിലേക്കുള്ള തമിഴ്നാട്ടില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ വരവ് നന്നേകുറഞ്ഞു. തമിഴ്നാട്ടില്‍ പെട്രോള്‍ പമ്പുകള്‍ അടഞ്ഞ് കിടന്നിരുന്നതിനാല്‍ വാഹനങ്ങളില്‍ മടങ്ങിപ്പോയ തീര്‍ത്ഥാടകര്‍ ആശങ്കയിലായിരുന്നു. ഇവര്‍ കേരളത്തിലുള്ള പമ്പുകളില്‍നിന്ന് പെട്രോള്‍ നിറച്ചശേഷമാണ് അതിര്‍ത്തി കടന്നത്.
ജയലളിതയോടുള്ള ആദരസൂചകമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് സ്ഥാനങ്ങള്‍ക്ക് ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു. തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ ഇന്നലെ നിര്‍ത്തിവച്ചു. പമ്പയില്‍നിന്നു തമിഴ്നാട്ടിലേക്കുള്ള തമിഴ്നാട് എക്സ്പ്രസ് സര്‍വീസ് പതിവുപോലെ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: