ചെന്നൈ: ഇന്ത്യയുടെ വിദൂരസംവേദന ഉപഗ്രഹമായ റിസോഴ്സ് സാറ്റ്-2എ വിജയകരമായി വിക്ഷേപിച്ചു. രാവിലെ 10.25ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തിലെ ഒന്നാം ലോഞ്ച്പാഡില്‍ നിന്നാണ് ഉപഗ്രഹവുമായി പിഎസ്എല്‍വി-സി36 റോക്കറ്റ് കുതിച്ചുയര്‍ന്നത്. വിക്ഷേപിച്ച് 18 മിനിറ്റ് കൊണ്ട് 1235 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ പിഎസ്എല്‍വി ഭ്രമണപഥത്തിലെത്തിച്ചു.
817 കിലോമീറ്റര്‍ ഉയരെയുള്ള സൗരകേന്ദ്രിത ഭ്രമണപഥത്തില്‍ ചുറ്റിയാണ് റിസോഴ്സ് സാറ്റ്-2എ ഭൂമിയെ നിരീക്ഷിക്കുക. മുന്‍ ഉപഗ്രഹങ്ങളിലുണ്ടായിരുന്നതു പോലെ മൂന്ന് പേ ലോഡുകളാണ് റിസോഴ്സ് സാറ്റ്-2എ യിലുമുള്ളത്. ഹൈ റെസല്യൂഷന്‍ ലീനിയര്‍ ഇമേജിങ് സെല്‍ഫ് സ്കാനര്‍ ക്യാമറ, മീഡിയം റെസല്യൂഷന്‍ ലിസ്-3 ക്യാമറ, ആധുനിക വൈഡ് ഫീല്‍ഡ് സെന്‍സര്‍ ക്യാമറ എന്നിവയാണവ. ഈ ക്യാമറ പകര്‍ത്തുന്ന ചിത്രങ്ങളും വിവരങ്ങളും സൂക്ഷിക്കാന്‍ 200 ജിബി സംഭരണശേഷിയുള്ള സോളിഡ് സ്റ്റേറ്റ് റെക്കോഡറുകളുമുണ്ട്.
2003, 2011 വര്‍ഷങ്ങളില്‍ ഭ്രമണപഥത്തിലെത്തിച്ച റിസോഴ്സ് സാറ്റ് ഒന്ന്, റിസോഴ്സ് സാറ്റ് രണ്ട് എന്നിവയുടെ തുടര്‍ച്ചയാണ് പുതിയ ഉപഗ്രഹം. ഈ ഗണത്തില്‍പ്പെട്ട ആദ്യത്തെ ഉപഗ്രഹങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ആഗോളതലത്തില്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍സേവനം നല്‍കുന്നതിനായാണ് പുതിയ ഉപഗ്രഹം വിക്ഷേപിച്ചത്. ഇതിന്റെ കാലാവധി അഞ്ചുവര്‍ഷമായിരിക്കും.
കഴിഞ്ഞ നവംബര്‍ 28 ന് വിക്ഷേപിക്കാനിരുന്നതാണ് റിസോഴ്സ് സാറ്റ്-2എ. അന്ന് വിക്ഷേപണം മാറ്റിവെയ്ക്കുകയായിരുന്നു.
വിജയകരമായ 36 വിക്ഷേപണങ്ങള്‍ സാധ്യമാക്കിയതോടെ അന്താരാഷ്ട്രതലത്തിലും വിശ്വാസ്യതയുള്ള വിക്ഷേപണ വാഹനമായി പിഎസ്എല്‍വി മാറി. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പിഎസ്എല്‍വിയുടെ മറ്റൊരു വിജയക്കുതിപ്പായി ഈ വിക്ഷേപണം വിലയിരുത്താം. പിഎസ്എല്‍വിയുടെ എക്സ്എല്‍ പതിപ്പാണ് ബുധനാഴ്ചത്തെ വിക്ഷേപണത്തിനായി ഉപയോഗിച്ചത്. 1994 മുതല്‍ ഇതുവരെ 122 ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ വിക്ഷേപിച്ചു. ഇതില്‍ 79 എണ്ണം വിദേശരാജ്യങ്ങളില്‍ നിന്നുള്ളവയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: