ന്യൂദൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ച വിമാനത്തിൽ ഇന്ധനമില്ലെന്ന് അറിയിച്ചിട്ടും ലാൻഡിങിന് അനുമതി നിഷേധിച്ച ഇന്റിഗോ, സ്പൈസ് ജെറ്റ്, എയർ ഇന്ത്യ വിമാനങ്ങളിലെ ആറ് ജീവനക്കാരെ സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ സസ്പെൻഡ് ചെയ്തു. സംഭവത്തില് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടതിനെ തുടർന്നാണ് നടപടി.
എന്നാൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ എയർലൈനുകൾ അതൃപ്തി പ്രകടിപ്പിച്ചു. അരമണിക്കൂറോളം വട്ടമിട്ടു പറക്കാൻ ആവശ്യമായ ഇന്ധനവുമായാണ് സാധാരണയായി ഒരു വിമാനം പറന്നുയരുന്നത്. കൊൽക്കത്തിൽ ലാൻഡ് ചെയ്യാൻ അനുവദിക്കുന്നത് വരെ വട്ടമിട്ടു പറക്കുന്നതിന് മതിയായ ഇന്ധനമില്ലെന്നും ലാൻഡിങിനായി ഭുവനേശ്വർ വിമാനത്താവളത്തെ ആശ്രയിക്കേണ്ടി വരുമെന്നുമാണ് പൈലറ്റുമാർ അറിയിച്ചത്. അതേസമയം പൈലറ്റിനും കൊൽക്കത്ത എയർ ട്രാഫിക്ക് കൺട്രോളിനുമിടയിൽ ആശയവിനിമയം നടത്തുന്നതിൽ തടസം നേരിട്ടതിനെ തുടർന്നാണ് വിമാനം ലാൻഡ് ചെയ്യുന്നതിന് താമസം നേരിട്ടതെന്നാണ് അധികൃതരുടെ വാദം.
കഴിഞ്ഞ ദിവസമാണ് മമത സഞ്ചരിച്ച വിമാനത്തിന് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് അനുമതി നൽകുന്നത് വൈകിപ്പിച്ചത്. ബുധനാഴ്ച രാത്രി ഏഴരയ്ക്ക് പാട്നയിൽ നിന്ന് പുറപ്പെട്ട വിമാനം എട്ടരയ്ക്ക് കൊൽക്കത്തയിൽ ഇറങ്ങേണ്ടതായിരുന്നു.ഇന്ധനം കുറവാണെന്നും എത്രയും പെട്ടെന്ന് ലാൻഡിങ്ങിനുള്ള അനുമതി നൽകണമെന്നും പൈലറ്റ് അഭ്യർത്ഥിച്ചത്. എന്നാൽ, അരമണിക്കൂറിനു ശേഷം മാത്രമാണ് ഇറങ്ങാൻ പൈലറ്റിന് അനുമതി ലഭിച്ചത്.
സംഭവം വിവാദമായതിനെ തുടർന്ന് കേന്ദ്ര വ്യോമയാനമന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇതിനെ കുറിച്ച് അന്വേഷിക്കുമെന്നും കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജു അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: