എടത്വാ: ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ പൊങ്കാലയ്ക്ക് കേളികൊട്ടുയര്‍ന്ന് നാളെ രാവിലെ ഒന്‍പതിന് നിലവറദീപം തെളിയും. മൂലകുടുംബത്തിലെ നിലവറയില്‍ കെടാതെ സൂക്ഷിച്ചിരിക്കുന്ന നിലവിളക്കില്‍നിന്ന് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി പകര്‍ന്നെടുക്കുന്ന ദീപം കൊടിമരച്ചുവട്ടില്‍ പ്രത്യേകം തയ്യാറാക്കിവെച്ചിരിക്കുന്ന വിളക്കിലേക്ക് കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി പകരുന്നതോടുകൂടിയാണ് പൊങ്കാലയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നത്.
നിലവറദീപം കൊടിമരചുവട്ടില്‍ തെളിക്കുന്നതിന് മുന്നോടിയായി മുത്തുക്കുടകളുടേയും വായ്കുരവയുടേയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ മൂലകുടുംബ ക്ഷേത്രത്തില്‍ വലം വെച്ചശേഷമാണ് ക്ഷേത്രനടയില്‍ ദീപം എത്തിക്കുന്നത്. ഇനിയുള്ള അഞ്ചുനാളുകള്‍ ഭക്തര്‍ക്ക് വൃതാനുഷ്ഠാനത്തിന്റെ ദിവസങ്ങളാണ്. പൊങ്കാല അര്‍പ്പിക്കാനെത്തുന്ന ഭക്തര്‍ ക്ഷേത്രനടയില്‍ ഭജനമിരുന്നും, നിത്യപൂജകളില്‍ പങ്കെടുത്തുമാണ് നൈവേദ്യം തയ്യാറാക്കുന്നത്. പൊങ്കാലയ്ക്ക് മുന്നോടിയായി ക്ഷേത്രത്തില്‍ നടക്കുന്ന പ്രധാന രണ്ടുചങ്ങുകളാണ് നിലവറദീപം തെളിക്കലും, കാര്‍ത്തികസ്തംഭം ഉയര്‍ത്തലും. കാര്‍ത്തിക സ്തംഭം കഴിഞ്ഞദിവസം ക്ഷേത്രമൈതാനത്ത് ഉയര്‍ന്നിരുന്നു.
ചെത്തിമിനുക്കി തയ്യാറാക്കുന്ന തടിയില്‍ ദേവിക്ക് കഴിഞ്ഞ ഒരുവര്‍ഷം കിട്ടിയ ഉടയാടകളും, തെങ്ങോലകളും, കവുങ്ങിന് പാളയും, പടക്കങ്ങളും വെച്ചുകെട്ടിയാണ് സ്തംഭം ഒരുക്കിയത്. തിന്മയെ അഗ്നിക്കിരയാക്കി നന്മയുടെ പ്രകാശം പരത്തുക എന്ന ഐതീഹമാണ് സ്തംഭം കത്തിക്കല്‍ ചടങ്ങിന് പിന്നില്‍. നിലവറദീപം തെളിക്കല്‍ ചടങ്ങുകള്‍ക്ക് ക്ഷേത്രട്രസ്റ്റിമാരായ ഉണ്ണികൃഷ്ണന് നമ്പൂതിരി, അശോകന് നമ്പൂതിരി, ഹരിക്കുട്ടന് നമ്പൂതിരി, അഡ്മിനിസ്ട്രേറ്റര്‍ കെ.കെ. ഗോപാലകൃഷ്ണന് നായര്‍, തലവടി ഗ്രാമപഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത്, ഉത്സവകമ്മറ്റി പ്രസിഡന്റ് പി.ഡി. കുട്ടപ്പന്, സെക്രട്ടറി സന്തോഷ് ഗോകുലം എന്നിവര്‍ നേതൃത്വം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: