ലോകം കണ്ട ശക്തയായ, അനിഷേധ്യയായ വനിതാ നേതാവായിരുന്നു തിങ്കളാഴ്ച നമ്മെ വിട്ടുപിരിഞ്ഞത്. തമിഴര്‍ നെഞ്ചേറ്റിയ തമിഴ്നാടിന്റെ സ്വന്തം തലൈവി. കേരളം സ്ത്രീ കേന്ദ്രീകൃത, മാതൃദായക്രമം നിലനിന്നിരുന്ന നാടായിരുന്നിട്ടുപോലും സ്ത്രീ ഇന്നും പുരുഷവിധേയയാണ്. ഗൗരി അമ്മയുടെ ബുദ്ധിയും ഭരണപാടവവും പ്രസിദ്ധമാണെങ്കിലും അവര്‍ക്ക് ഒരിക്കലും മുഖ്യമന്ത്രിയാകാന്‍ സാധിച്ചില്ല. കമ്യൂണിസ്റ്റുകാര്‍ ചുമരായ ചുമരിലെല്ലാം ”കേരളമെന്നൊരു നാടുണ്ടെങ്കില് കെ.ആര്. ഗൗരി ഭരിച്ചിടും” എന്ന മുദ്രാവാക്യം എഴുതിയെങ്കിലും ഒടുവില്‍ മുഖ്യമന്ത്രിയായത് നായനാരായിരുന്നല്ലോ.
എംജിആറിന്റെ നായികയായി സിനിമയില്‍ അഭിനയിച്ച ജയലളിത അദ്ദേഹത്തിന്റെ മരണശേഷം സര്‍വാധിപതിയായത് കുറുക്കന്റെ ബുദ്ധിയുള്ള കരുണാനിധിയെ തോല്‍പ്പിച്ചായിരുന്നു.
സ്ത്രീ സമത്വത്തിന് വേണ്ടി കേഴുന്ന കേരളത്തിനോ ഇന്ത്യയ്ക്കോ ഒരു ജയലളിതയെ സൃഷ്ടിക്കാനായില്ല. ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന ഇന്ദിരാഗാന്ധിയെ വെല്ലുന്ന നേതൃപാടവമാണ് ജയലളിത പ്രദര്‍ശിപ്പിച്ചത്. ജനങ്ങളോട് കൃത്യമായ അകലം പാലിച്ചപ്പോഴും അവര്‍ ജനങ്ങള്‍ക്കുവേണ്ടി ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തു. ജയയുടെ വേര്‍പാടില്‍ തമിഴ്നാട്ടില്‍ നിന്നുയരുന്ന രോദനം ഇത് തെളിയിക്കുന്നു.
കേരളത്തില്‍ സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രങ്ങള്‍ ധരിക്കാന്‍പോലും സാമൂഹിക അനുവാദം ഇല്ല. ചാന്നാര്‍ സമരം സ്ത്രീകള്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശത്തിന് വേണ്ടിയായിരുന്നു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന സമൂഹമായി കണക്കാക്കപ്പെടുന്ന നമ്പൂതിരി സമുദായത്തിലും തോര്‍ത്തുകൊണ്ട് മാറുമറച്ച് ഓലക്കുട ചൂടിയായിരുന്നു സ്ത്രീകള്‍ അമ്പലത്തില്‍ വന്നിരുന്നത്.
ഒടുവില്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ നേതൃത്വത്തില്‍ നടന്ന സമരമാണ് നമ്പൂരി സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ ഭേദിച്ചത്. സിനിമാ നടികളോടും ഡാന്‍സ് ചെയ്യുന്നവരോടും മലയാളികള്‍ക്ക് പുച്ഛമാണ്. ഇന്നുവരെ ഒരു സിനിമാ നടിപോലും നമ്മുടെ നിയമസഭയില്‍ സാന്നിദ്ധ്യം നേടിയിട്ടില്ല.
കേരളത്തില്‍ അമ്പലങ്ങളില്‍ പ്രവേശിക്കുന്നതിന് ‘ഡ്രസ് കോഡ്’ ഉണ്ടെന്ന വസ്തുത ലോകത്തെ അറിയിച്ചത് സംസ്ഥാനത്തെ ഏറ്റവും വലിയ ക്ഷേത്രമായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ ചുരിദാര്‍ ധരിക്കരുതെന്നുള്ള അലിഖിത നിയമമാണ്. പുരാതനമെന്ന് വിശേഷിപ്പിക്കുന്ന സംസ്കാരമാണ് കേരളത്തിലേത്. ഇന്ന് ഇന്ത്യയെ ഒന്നാക്കുന്നതില്‍ വേഷവിധാനത്തിനും പങ്കുണ്ട്. മലയാളിയുടെ പണ്ടത്തെ വേഷം മുണ്ടും റൗക്കയും ആയിരുന്നു. ക്രമേണ കേരള സ്ത്രീകളും സാരി ഉടുക്കാന്‍ തുടങ്ങി. പണ്ട് അമ്പലത്തില്‍ പോകുമ്പോള്‍ സ്ത്രീകള്‍ തറ്റ് ഉടുക്കണമെന്ന് നിര്‍ബന്ധമായിരുന്നല്ലോ. ഇന്ന് അത് മാറി.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് സല്‍വാര്‍ കമ്മീസ് ധാരിണികള്‍ക്ക് അതിന്റെ മീതെ മുണ്ട് ഉടുക്കണമെന്ന് നിര്‍ബന്ധം വന്നിരിക്കുന്നു. സര്‍വശക്തനായ ദൈവത്തിന്റെ മുന്പില് മറകളില്ല. പക്ഷേ സ്ത്രീകള്‍ സ്വയം ദേഹം മാന്യമായി മറയ്ക്കുന്നത് ഭഗവാനോടുള്ള ഭക്തിയും ആദരവുംകൊണ്ടാണ്. ദൈവത്തിന് സ്ത്രീകള്‍ ഇന്ന തരത്തില്‍ വേഷം ധരിക്കണമെന്ന് നിര്‍ബന്ധമില്ല.
സ്ത്രീപീഡനം ഹിമാലയത്തോളം വളരുന്ന കേരളത്തില്‍ സ്ത്രീകള്‍ ദേഹം പൂര്‍ണമായി മറയ്ക്കുന്നത് പീഡനം പേടിച്ചാണ്. എത്ര മര്യാദയുള്ള വസ്ത്രം ധരിച്ചാലും ചില പുരുഷന്മാര് സ്ത്രീയെ ലൈംഗിക അവയവമായി മാത്രമേ കാണുന്നുള്ളൂ. ചുരിദാര്‍ കമ്മീസ് ദേഹം മുഴുവന്‍ മൂടുന്ന വസ്ത്രമാണ്. ഇതിന് മീതെ മുണ്ട് ചുറ്റണം എന്നാണ് പുരോഗമനവാദികളായ കേരളത്തിലെ പുരുഷ സമൂഹം നിര്‍ബന്ധിക്കുന്നത്. കോടതി ഉത്തരവുകള്‍ പോലും സ്വപക്ഷാന്ധരായ പുരുഷന്മാര് തിരിച്ചറിയുന്നില്ല. റിയ രാജ എന്ന സ്ത്രീയാണ് ചുരിദാറിന്റെ മുകളില്‍ മുണ്ട് ചുറ്റണം എന്ന രീതിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. റിയയുടെ വാദം ചുരിദാര്‍ കമ്മീസും സാരിപോലെ തന്നെ പാരമ്പര്യ വേഷമാണെന്നായിരുന്നു.
സ്ത്രീകള്‍ ചുരിദാര്‍ ധരിക്കുന്നത് അമ്പലങ്ങളില്‍ തൊഴാനും വിദ്യാലയങ്ങളില്‍ പോകാനും മറ്റും കൂടുതല്‍ സൗകര്യപ്രദമായതിനാലാണ്. പണ്ട് തുന്നിയ വേഷങ്ങള്‍ ക്ഷേത്രത്തില്‍ പോകുമ്പോള്‍ ധരിക്കാറില്ല. പുരുഷന്മാര് കൗപീനവും മുണ്ടുമായിരുന്നല്ലോ ധരിച്ചിരുന്നത്. കാലം മാറിയപ്പോള്‍ കേരളത്തിലേക്ക് വടക്കേയിന്ത്യക്കാരും വടക്കേയിന്ത്യയിലേക്ക് കേരളീയരും തൊഴില്‍ തേടി പോയി. ഇന്ന് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളുണ്ടെങ്കിലും മാനസികമായ ഏകീകരണം ഉണ്ടെന്നതിന്റെ തെളിവാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ ഇന്ത്യയില്‍ ഒട്ടാകെ അവധി നല്‍കിയത്.
ജയലളിത മുഖ്യമന്ത്രിയായശേഷം തമിഴ്നാട്ടില്‍ വന്ന പരിഷ്കാരങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ അവരുടെ ഭരണ നൈപുണ്യവും വിശാലമായ കാഴ്ചപ്പാടും വ്യക്തമാകും. അവര്‍ എല്ലാ വീടുകളിലും റേഡിയോകള്‍ നല്കി. പെണ്‍കുഞ്ഞുങ്ങളുടെ രക്ഷ ഉറപ്പാക്കി. അരിയും ടിവിയും മറ്റും നല്‍കിയത് ജയയ്ക്ക് അവരുടെ മനസ്സില്‍ ദേവിയുടെ സ്ഥാനം ഒരുക്കി. സ്ത്രീകള്‍ തമ്മില്‍ ഐക്യബോധം ഉണ്ടാക്കാന്‍ ജയലളിതക്ക് സാധിച്ചു.
ജയയുടെ സുഖമില്ലായ്മ അറിഞ്ഞ് അപ്പോളോ ആശുപത്രിയിലേക്കൊഴുകി എത്തിയവരും അവരുടെ വിരഹത്തില്‍ മനമുരുകി കരഞ്ഞതും ചിലരെങ്കിലും ആത്മഹത്യ ചെയ്തതും തെളിയിക്കുന്നത് ഇതാണല്ലൊ. എംജിആര്‍ മരിച്ചശേഷം അപമാനിതയായി എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ജയലളിതയാണ് തമിഴകത്തിന്റെ ഭരണാധികാരി മാത്രമല്ല, തമിഴന്റെ അമ്മ സ്ഥാനം കൂടി നേടിയെടുത്തത്. സൂത്രശാലിയായ കരുണാനിധി അഴിമതി കേസില്‍ അവരെ കുറച്ചുനാള്‍ ജയിലില്‍ അടച്ചെങ്കിലും യാതൊരു പോറലും ഏല്ക്കാതെ അവര്‍ അധികാരത്തില്‍ തിരിച്ചെത്തി.
ഇന്ന് ജയലളിതയുടെ വിയോഗത്തില്‍ തമിഴ് മക്കള്‍ കണ്ണീര് വാര്‍ക്കുമ്പോള്‍ ജയലളിത എന്ന അമ്മ സ്ത്രീകള്‍ക്ക് ഒരു പാഠവും നല്കുന്നു. ‘പെണ്ണൊരുമ്പെട്ടാല്‍ എന്തും നടക്കും’ എന്ന ആത്മവിശ്വാസമാണ് അവര്‍ സമൂഹത്തിന് നല്‍കിയത്. എത്ര കേസുകള്‍, എത്ര അപമാനങ്ങള്‍ അവര്‍ക്ക് നേരിടേണ്ടിവന്നു! എന്നിട്ടും തന്റെ ലക്ഷ്യത്തില്‍നിന്ന് പിന്മാറാതെ പൊരുതി വിജയിച്ച് മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ ജയലളിതയുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവൃത്തികള്‍ തമിഴരുടെ മനസ്സില്‍ അവര്‍ക്ക് സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്തു.
ജയലളിത മണ്മറഞ്ഞെങ്കിലും തമിഴരുടെ മനസ്സില്‍നിന്ന് മാത്രമല്ല ഭാരതീയരുടെ മനസ്സിലും ചിരപ്രതിഷ്ഠനേടിയ, ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അനുകരിക്കാന്‍ മാതൃക സൃഷ്ടിച്ച ജയലളിത അനശ്വര തന്നെയാണ്
.e-mail: [email protected]
പ്രതികരിക്കാൻ ഇവിടെ എഴുതുക: