ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ സ്പാനിഷ് വമ്പന്മാര് ബാഴ്സലോണയ്ക്ക് തകര്‍പ്പന്‍ ജയം. ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്കിനെ എതിരില്ലാത്ത നാലു ഗോളിന് തുരത്തി ലാ ലിഗയിലെ നിരാശ യൂറോപ്പില്‍ മറികടന്നു കറ്റാലന്മാര്. ബേസലിനെ ഒന്നിനെതിരെ നാലു ഗോളിന് മറികടന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീം ആഴ്സണലും നോക്കൗട്ട് പ്രവേശനം ആഘോഷമാക്കി. മറ്റു കളികളില്‍ നെപ്പോളി ജയം കണ്ടപ്പോള്‍, മാഞ്ചസ്റ്റര്‍ സിറ്റി, പാരീസ് സെന്റ് ജര്‍മന്‍ ടീമുകള്‍ സമനിലയില്‍ കുരുങ്ങി.
ആര്‍ദ ടുറാന്റെ ഹാട്രിക്കാണ് ഗ്രൂപ്പ് സിയില്‍ മോണ്‍ചെംഗ്ലാദ്ബാക്കിനെ തകര്‍ക്കാന്‍ ബാഴ്സയ്ക്ക് കരുത്തായത്. 16ാം മിനിറ്റില്‍ ലയണല്‍ മെസി തുടക്കമിട്ട ഗോള്‍വര്‍ഷം 50, 53, 67 മിനിറ്റുകളില്‍ ടുറാന് പൂര്‍ത്തായാക്കി. ആറു കളികളില്‍ 15 പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാമത് ബാഴ്സ. നേരത്തെ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു ബാഴ്സ. കെല്റ്റിക്കിനോട് സമനിലയില്‍ കുരുങ്ങിയെങ്കിലും രണ്ടാം സ്ഥാനക്കാരായി മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറിലെത്തി. നാലാം മിനിറ്റില്‍ പാട്രിക് റോബര്‍ട്ട്സിലൂടെ കെല്‍റ്റിക് മുന്നില്‍. നാലു മിനിറ്റിനു ശേഷം കെലച്ചി ഇഹ്യാനാച്ചൊ സിറ്റിക്ക് സമനില സമ്മാനിച്ചു. ആറു കളികളില്‍ ഒമ്പത് പോയിന്റായി സിറ്റിക്ക്.
ഗ്രൂപ്പ് എയില്‍ നിന്ന് ആഴ്സണലിനൊപ്പം പാരീസ് സെന്റ് ജര്‍മനും മുന്നേറി. ജയത്തോടെ ഒന്നാമത് ആഴ്സണല്‍, 14 പോയിന്റ്. പിഎസ്ജിക്ക് 12 പോയിന്റ്. എവേ മത്സരത്തില്‍ ലൂക്കാസിന്റെ ഹാട്രിക്കാണ് ബേസലിനെ തകര്‍ക്കാന്‍ ആഴ്സണലിനെ സഹായിച്ചത്. എട്ട്, 16, 47 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടു ലൂക്കാസ്. അലക്സ് ഇവോബി നാലാം ഗോളിനുടമ. ദൗമ്പിയ ബേസലിന്റെ ആശ്വാസം.
തട്ടകത്തില്‍ സമനില വഴങ്ങേണ്ടി വന്നത് പാരീസ് സെന്റ് ജര്‍മന്‍ തിരിച്ചടിയായി. തോല്‍വിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു അവര്‍. രണ്ടുവട്ടം പിന്നില്‍ നിന്ന ശേഷം തിരിച്ചെത്തിയാണ് പിഎസ്ജി, ലുഡോഗൊരെറ്റ്സിനോട് കടന്നു കൂടിയത് (2-2). 15ാം മിനിറ്റില്‍ മിസ്ദിജാനിലൂടെ മുന്നിലെത്തിയ ലുഡൊക്കെതിരെ 61ാം മിനിറ്റില്‍ എഡിന്‍സണ്‍ കവാനി പാരീസ് ടീമിന് സമനില നല്കി. എന്നാല്‍, എട്ടു മിനിറ്റിനു ശേഷം വാന്‍ഡേഴ്സണ്‍ എതിരാളികളെ വീണ്ടും മുന്നിലെത്തിച്ചു. കളിയവസാനിക്കാന്‍ നിമിഷങ്ങള്‍ ശേഷിക്കെ ഏയ്ഞ്ചല്‍ ഡി മരിയ പിഎസ്ജിക്ക് സമനില സമ്മാനിച്ചു.
ഗ്രൂപ്പ് ബിയില്‍ ജേതാക്കളെ നിശ്ചയിക്കാനുള്ള പോരാട്ടത്തില്‍ നെപ്പോളിക്ക് ജയം. ബെനഫിക്കയെ ഒന്നിനെതിരെ രണ്ടു ഗോളിന് തോല്‍പ്പിച്ചു ഇറ്റാലിയന്‍ ടീം. ഗോള്‍രഹിതമായ ആദ്യ പകുതിക്കു ശേഷം ജോസ് കല്ലെജൊന് (60), ഡ്രൈസ് മെര്‍ട്ടെന്‍സ് (79) എന്നിവരാണ് നെപ്പോളിക്കായി ഗോള്‍ നേടിയത്. ജിമെനസ് ബെനഫിക്കയുടെ ആശ്വാസം. ആറ് കളികളില്‍ 11 പോയിന്റുമായാണ് നെപ്പോളി ഗ്രൂപ്പ് ജേതാക്കളായത്. എട്ടു പോയിന്റോടെ ബെനഫിക്ക രണ്ടാമതായി നോക്കൗട്ടില്‍. ഗ്രൂപ്പിലെ അപ്രധാനമായ കളിയില്‍ ഡൈനാമോ കീവ് എതിരില്ലാത്ത ആറു ഗോളിന് ബെസിക്റ്റാസിനെ തകര്‍ത്തു.
ഗ്രൂപ്പ് ഡിയില്‍ അത്ലറ്റികോ മാഡ്രിഡിന്റെ അപരാജിത കുതിപ്പ് തടഞ്ഞെങ്കിലും ബയേണിന് രണ്ടാംസ്ഥാനം. മ്യൂണിച്ചില്‍ എതിരില്ലാത്ത ഒരു ഗോളിന് ബയേണിന്റെ ജയം. 28ാം മിനിറ്റില്‍ റോബര്‍ട്ടൊ ലെവന്‍ഡോവ്സ്കി സ്കോറര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരവും ജയിക്കുന്ന ഏക ടീമെന്ന അത്ലറ്റികോയുടെ നേട്ടം ബയേണ്‍ തട്ടിത്തെറിപ്പിച്ചു. എങ്കിലും ഗ്രൂപ്പിലെ ഒന്നാം സ്ഥാനം സ്പാനിഷ് ടീമില്‍ ഭദ്രം, 15 പോയിന്റ്. ബയേണിന് 12 പോയിന്റ്. ഗ്രൂപ്പിലെ മറ്റൊരു കളിയില്‍ പിഎസ്വിയും റൊസ്തൊവും ഗോള്‍രഹിത സമനിലയില്‍. ഗ്രൂപ്പുകളിലെ മൂന്നാം സ്ഥാനക്കാരായ ലുഡൊഗൊരെറ്റസ്, ബെസിക്റ്റാസ്, ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക്, റൊസ്തൊവ് ടീമുകള്‍ യുറോപ്പ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: