ലഖ്നൗ: ജൂനിയര്‍ ഹോക്കി ലോകകപ്പിന് ഇന്ന് ലഖ്നൗവില്‍ തുടക്കം. പ്രാഥമിക റൗണ്ടിലെ ആദ്യ കളിയില്‍ പൂള് ഡിയില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. ഒന്നര പതിറ്റാണ്ടിനു ശേഷം ചാമ്പ്യന്‍പട്ടം കൈക്കലാക്കുക ഇത്തവണ ആതിഥേയരുടെ ലക്ഷ്യം. തുടരെ രണ്ടാം തവണയാണ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യ വേദിയാകുന്നത്. 2013ല്‍ ന്യൂദല്‍ഹിയില്‍ ജര്‍മനി ജേതാക്കളായി. ലഖ്നൗവില്‍ പുതുതായി നിര്‍മിച്ച മേജര്‍ ധ്യാന്‍ചന്ദ് അസ്ട്രോടര്‍ഫ് സ്റ്റേഡിയമാണ് വേദി.
ഇത്തവണ കിരീടം നേടാന്‍ ഇന്ത്യക്ക് സാധ്യതയെന്ന് ചാമ്പ്യന്മാരായ ജര്‍മനിയുടെ പരിശീലകന് വലെന്റിന്‍ അല്റ്റെന്ബര്ഗ് മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ട്. 2001ല്‍ ഓസ്ട്രേലിയയിലെ ഹൊബാര്‍ട്ടിലാണ് ഇന്ത്യ അവസാനമായി ജേതാക്കളായത്. അതിനു മുന്‍പ് 1997ല്‍ റണ്ണറപ്പായി. ഇതിനപ്പുറം മികച്ച പ്രകടനത്തിനായിട്ടില്ല. പിന്നീട് ദേശീയ ടീമിന്റെ ഭാഗമായ ഗഗന് അജിത് സിങ്, ദീപക്ക് താക്കൂര്‍, യുഗ്രാജ് സിങ്, പ്രഭ്ജോത് സിങ് തുടങ്ങിയവരാണ് കിരീടത്തിലേക്ക് നയിച്ചത്.
നായകന് ഹര്‍ജീത് സിങ്, മുന്നേറ്റനിരക്കാരന് മന്ദീപ് സിങ്, പെനല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ പ്രതിരോധനിരയിലെ വിശ്വസ്തന് ഹര്‍മന്‍പ്രീത് സിങ്, ഗോള്‍കീപ്പര്‍ വികാസ് ദഹിയ അടക്കം കരുത്തരെയാണ് ഇന്ത്യ അണിനിരത്തുന്നത്. ഹോക്കി ഇന്ത്യ ലീഗില്‍ കളിച്ചു പരിചയം നേടിയ യുവതാരങ്ങളാണ് മിക്കവരും. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച ടീമിനെ അണിനിരത്തുന്നതും ആതിഥേയര്‍. ഹരേന്ദ്ര സിങ്ങാണ് പരിശീലകന്. സീനിയര്‍ ടീം മുഖ്യപരിശീലകന്‍ റോളന്റ് ഓള്‍ട്ട്മാന്‍സ് സഹായത്തിന് ഒപ്പമുണ്ട്. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും പൂളില്‍ ഇന്ത്യക്കൊപ്പം.
പാക്കിസ്ഥാന്റെ പിന്മാറ്റം ടൂര്‍ണമെന്റിന്റെ ആവേശം കുറക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം പാക്ക് നടപടിക്കു പിന്നില്‍. പകരക്കാരായെത്തുന്നത് മലേഷ്യ. അര്‍ജന്റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, കൊറിയ (പൂള് എ), നെതര്‍ലന്‍ഡ്സ്, മലേഷ്യ, ബെല്‍ജിയം, ഈജിപ്ത് (പൂള് ബി), ജര്‍മനി, സ്പെയിന്, ന്യൂസിലന്‍ഡ്, ജപ്പാന് (പൂള് സി) പങ്കെടുക്കുന്ന മറ്റു ടീമുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: