ന്യൂദല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്ന് 500 കിലോ തൂക്കമുള്ള ഈജിപ്ഷ്യന്‍ യുവതിക്ക് വിസ ലഭിച്ചു. വൃക്ക തകരാറിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും സഹായമാവശ്യപ്പെടുന്നവരോടൊപ്പം നില്‍ക്കുകയാണ് സുഷമ. കെയ്റോ സ്വദേശിനിയായ ഇമാന് അഹമ്മദിനാണ് ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചത്. 36 കാരിയായ ഇമാന് അമിത വണ്ണത്തിനുള്ള ചികിത്സയ്ക്കായാണ് ഇന്ത്യയിലേക്ക് മെഡിക്കല്‍ വിസയ്ക്ക് അപേക്ഷിച്ചത്.
എന്നാല്‍ ഇന്ത്യന്‍ എംബസിയുടെ നിബന്ധനകള്‍ മൂലം ഇമാന് വിസ ലഭിച്ചില്ല. തുടര്‍ന്ന് ഇമാനെ ചികിത്സിക്കാമെന്നേറ്റ ബാരിയാട്രിക് സര്ജന് ഡോ. മുഫി ലഖ്ഡാവാലായാണ് ഈ വിവരം സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഡോക്ടറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇമാനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സുഷമ ട്വീറ്റ് ചെയ്തു.
സുഷമയുടെ ഇടപെടലിലൂടെ വിസ അനുവദിച്ച് കിട്ടുകയും കെയ്റോയിലെ ഇന്ത്യന്‍ എംബസി ഇത് സംബന്ധിച്ച് വ്യക്തത വരുത്തിയെന്ന് ഇമാനെ ചികിത്സിക്കുന്ന ഡോക്ടര്‍ ലഖ്ഡാവാലെ ട്വിറ്ററിലൂടെ അറിയിച്ചു. അമിതവണ്ണത്തെ തുടര്‍ന്ന് പഠനം പോലും പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വന്ന ഇമാന് ഇന്ത്യയിലെ ചികിത്സ ശാശ്വതമായ പരിഹാരം നല്‍കുമെന്നാണ് പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: