തിരുവനന്തപുരം: കവയിത്രി സുഗതകുമാരിയുടെയും കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെയും വികാര നിര്‍ഭരമായ കൂടിക്കാഴ്ചയ്ക്ക് തൈക്കാട് ഗാന്ധി ഭവന് സാക്ഷിയായി. വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ സുകൃതം എന്ന സംസ്കൃത ഗ്രന്ഥത്തിന്റെ പ്രകാശനം സുഗതകുമാരിയായിരുന്നു നിര്‍വഹിച്ചത്. മാടശ്ശേരി നീലകണ്ഠന് രചിച്ച പ്രപഞ്ച ലോട്ടറി എന്ന കൃതിയുടെ പ്രകാശനം കെ.വി. രാമകൃഷ്ണന് നിര്‍വഹിച്ചു. വിഷ്ണുവിന്റെ കവിതകളില്‍ കുസൃതികളും ശോകവും സന്തോഷവുമുണ്ടെന്ന് സുഗതകുമാരി പറഞ്ഞു.
എന്‍.വി. കൃഷ്ണവാര്യര്‍ പങ്കെടുത്ത ഒരു യോഗത്തില്‍ ആദ്യമായി പരിചയപ്പെട്ട വിഷ്ണു എന്ന കുട്ടിയെ അനുസ്മരിച്ച അവര്‍ സൈലന്റ് വാലി സംരക്ഷണത്തിനുവേണ്ടി വിഷ്ണു നടത്തിയ പോരാട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ചു. അന്ന് സാംസ്കാരിക നായകന്മാരുടെ കൂട്ടായ്മ രൂപീകരിച്ചപ്പോള്‍ മരക്കവികള് എന്നു പരിഹസിച്ചു. കാടുവളര്‍ത്തുവിന്‍ നാട്ടാരേ… എന്ന കവിത ചൊല്ലി നടന്നവരില്‍ ഇന്ന് ഞാനും വിഷ്ണുവും മാത്രം ബാക്കിയായെന്നും അവര്‍ വ്യക്തമാക്കി.
താന്‍ അദ്ധ്യാപകനാണെന്നും കവിയുടെ സ്ഥാനം രണ്ടാമതു മാത്രമാണെന്നും വിഷ്ണു നാരായണന് നമ്പൂതിരി പറഞ്ഞു. വിഷ്ണു നാരായണന് നമ്പൂതിരിയുടെ മകള്‍ അപര്‍ണ മംഗളഗാനവും മൂത്ത മകള്‍ അദിതിയുടെ സ്വാഗതവും വേറിട്ട അനുഭവമായി. ഡോ. കെ.പി. മോഹനന്, ഏഴാച്ചേരി രാമചന്ദ്രന്, ഡോ. എംഎസ്ടി നമ്പൂതിരി, ഗായിക ഭാവനാ രാധാകൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: