പീരുമേട്: കടുവയുടെ ആക്രമണത്തില്‍ ചത്ത ആനയുടെ ജഡം ആഴ്ചകള്‍ പിന്നിട്ടിട്ടും നീക്കാന്‍ മടിച്ച് വനംവകുപ്പ്. മൂന്ന് വയസ് പ്രായം തോന്നിക്കുന്ന പിടിയാന ചത്തിട്ട് മൂന്ന് ആഴ്ച കഴിഞ്ഞു. വണ്ടിപ്പെരിയാര്‍ പുല്ലുമേടിനു സമീപം തണ്ണീര്തൊട്ടിയിലാണ് ആനയുടെ ജഡം കിടക്കുന്നത്. അഴുത റേഞ്ചിന് കീഴില്‍ വരുന്ന ഇതിനടുത്താണ് പുല്ല്മേട് ദുരന്തം നടന്നത്. നിരവധി തീര്‍ത്ഥാടകര്‍ കാല്‍നടയായി സന്നിധാനത്തേക്ക് പോകുന്ന വഴിയാണിത്.
ഒരുമാസത്തിനുള്ളില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് ആനകളാണ് ഇവിടെ കൊല്ലപ്പെട്ടത്. വന്യമൃഗങ്ങള്‍ ചത്താല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തണമെന്ന നിയമം ഇവിടെ പാലിക്കപ്പെടുന്നില്ല. കടുവയുടെ ആക്രമണം ഉള്ളതിനാല്‍ ഇതുവഴിയുള്ള തീര്‍ത്ഥാടകരുടെ വരവ് കുറയ്ക്കുന്നതിനാണ് ഇവിടെ നിന്നു ജഡം നീക്കം ചെയ്യാത്തതെന്നും പറയുന്നുണ്ട്.
പുല്ലുമേട്ടില്‍ നിന്നു മകരവിളക്ക് കാണുന്നതിനായി പതിനായിരങ്ങളാണ് ഇവിടെ എത്തുന്നത്. ഇവിടെ കടുവകളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടെന്നാണ് വനംവകുപ്പ് അധികൃതര്‍ നല്കുന്ന വിവരം.
ജഡം പോസ്റ്റുമോര്‍ട്ടം ചെയ്യാതെ കടുവകള്‍ക്കും മറ്റ് വന്യമൃഗങ്ങള്‍ക്കും ഭക്ഷണത്തിനായി നല്കിയിരിക്കുന്നതില് ദുരൂഹത ഉണ്ട്. ഉള്‍വനങ്ങളില്‍ ആന പോലുള്ള ജീവികളുടെ മൃതദേഹം സംസ്കരിക്കുകയെന്നത് പ്രയോഗികമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. അതേ സമയം ഉള്വനമല്ലാത്ത പുല്ല് നിറഞ്ഞ ഇവിടെ ഇത്തരത്തില്‍ ജഡം മറവ് ചെയ്യാതെ ഇട്ടിരിക്കുന്നത് ഭക്തജനങ്ങളുടെ എതിര്‍പ്പിന് കാരണമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: