തിരുവനന്തപുരം: ഇല്ലാത്ത ഒഴിവുകളിലേക്ക് കേരള ഫയര്‍ഫോഴ്സ് അക്കാദമിയില്‍ 203 പേര് പരിശീലനം പൂര്‍ത്തിയാക്കുന്നു. ഇതേക്കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തും.
ഫയര്‍ ഫോഴ്സില്‍ ലീഡിംഗ് ഫയര്‍മെന്‍ ആന്റ് മെക്കാനിക്ക് തസ്തികകളില്‍ ജോലി ചെയ്യുന്നവരെയാണ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കുന്നതിനായി നാലു മാസം മുമ്പ് തൃശ്ശൂര്‍ വിയ്യൂരിലെ കേരള ഫയര്‍ഫോഴ്സ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചത്.
ഡിസംബര്‍ 9ന് ഇവര്‍ പരിശീലനം പൂര്‍ത്തിയാക്കും. സാധാരണ സര്‍ക്കാര്‍ വകുപ്പുകളില്‍ 50 പേരില്‍ കൂടുതല്‍ പേര് പങ്കെടുക്കുന്ന പരിശീലനപരിപാടികളുടെ സമാപനത്തില്‍ വകുപ്പു മന്ത്രിയും സ്ഥലം എംഎല്‍എയും പങ്കെടുക്കുന്ന ചടങ്ങ് ഉണ്ടാകും. മുഖ്യാതിഥിയായിരിക്കും വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്കി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുക. എന്നാല്‍ ഈ കീഴ്വഴക്കം തെറ്റിച്ച് ഫയര്‍ഫോഴ്സില്‍ 203 പേര് പങ്കെടുത്ത നാലരക്കോടിയിലധികം രൂപ ചെലവഴിച്ച പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങ് സംഘടിപ്പിച്ചിട്ടില്ല.
ആഭ്യന്തരവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായിവിജയനോ ആഭ്യന്തരവകുപ്പോ ഇത്രയധികം തുക ചെലവഴിച്ചു നടത്തുന്ന പരിശീലനപരിപാടിയുടെ സമാപന ചടങ്ങ് സംഘടിപ്പിക്കാത്തതിനെക്കുറിച്ച് അറിഞ്ഞിട്ടുമില്ല. ഫയര്‍ഫോഴ്സില്‍ നിലവിലെ ഉദ്യോഗസ്ഥര്‍ക്ക് ഗ്രേഡ് മാറ്റത്തിനും സ്ഥാനക്കയറ്റത്തിനുമായി സംഘടിപ്പിക്കുന്ന പരിശീലനപരിപാടികളുടെ സമാപനച്ചടങ്ങ് വിപുലമായി ആഘോഷിക്കാറില്ലെന്നാണ് അക്കാദമി അധികൃതര്‍ നല്കുന്ന വിശദീകരണം.
നിലവില്‍ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ തസ്തികയില്‍ ആകെ അഞ്ച് ഒഴിവുകളാണുള്ളത്. കേരളത്തിലെ 124 ഫയര്‍ സ്റ്റേഷനുകളിലായി 132 അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ തസ്തികകളുമുണ്ട്. ഇതില്‍ 127 തസ്തികകളിലും ആളുണ്ട്. കോഴിക്കോട് മീഞ്ചന്തയില്‍ 32 പേരടങ്ങുന്ന സംഘം ഏതാണ്ട് രണ്ടുമാസം മുമ്പ് നടന്ന പരിശീലനം പൂര്‍ത്തിയാക്കി സര്‍വീസില്‍ മടങ്ങിയെത്തിയിട്ടുണ്ട്. ഈ 32 പേരില്‍ അഞ്ചുപേര്‍ക്കു മാത്രമേ ഇപ്പോള്‍ ഗ്രേഡ് മാറ്റവും സ്ഥാനക്കയറ്റവും ലഭ്യമാകൂ. എന്നാല്‍ പുതുതായി 203 പേര്‍ക്കു കൂടി അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പരിശീലനം നല്‍കിയത് എന്തിനാണെന്ന് വ്യക്തമല്ല.
ഇപ്പോഴത്തെ പരിശീലനം സ്ഥാനക്കയറ്റത്തിനല്ലെന്നും ഗ്രേഡ് മാറ്റത്തിനാണെന്നും അധികൃതര്‍ അവകാശപ്പെടുന്നു. പരിശീലനക്കാലയളവ് പൂര്‍ത്തിയായെങ്കിലും 203 ല്‍ 48 പേര് പരീക്ഷയെഴുതാന്‍ അര്‍ഹരല്ല. രോഗം മൂലം അവധിയെടുത്തതാണ് കാരണം. ഇവര്‍ ബാക്കി ദിവസങ്ങള്‍ കൂടി അക്കാദമിയില്‍ തങ്ങി നിശ്ചിത ദിവസത്തെ പരിശീലനം പൂര്‍ത്തീകരിക്കേണ്ടിവരും.
വിയ്യൂരിലെ അക്കാദമിയില്‍ പരിശീലനം നടത്തുന്നവര്‍ക്ക് മാസം 42,000 രൂപ ശമ്പളവും എട്ടര കിലോമീറ്റര്‍ യാത്ര ചെയ്യുന്നതിന് ദിവസംതോറും 320 രൂപ ടിഎയും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇത്രയധികം തുക ചെലവഴിച്ചിട്ടും അതിന്റെ ശരിയായ പ്രയോജനം വകുപ്പിന് കിട്ടുമോ എന്ന ചോദ്യത്തിന് ഉത്തരമില്ല.
വെറും സാങ്കേതികത്വത്തിന്റെ പേരു പറഞ്ഞ് ചില ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരുടെ സംഘടനയായ കേരള ഫയര്‍ സര്‍വീസിന്റെ ചില നേതാക്കളും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആവിഷ്കരിച്ചതാണ് പരിശീലനപരിപാടിയെന്നും ജീവനക്കാര്‍ അടക്കം പറയുന്നു.
സംസ്ഥാനത്തെ ഒട്ടുമുക്കാല്‍ സ്റ്റേഷനുകളിലും ഒന്നോ രണ്ടോ വര്‍ഷത്തെ അനുഭവപരിചയമുള്ളവരാണ് നിലവില്‍ സ്റ്റേഷന് ചുമതല വഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: