തിരുവനന്തപുരം: കേരളത്തിന്റെ 21-ാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് നാളെ തിരിതെളിയും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന മേളയുടെ ഉദ്ഘാടനം നാളെ വൈകീട്ട് 6 ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സാംസ്കാരികമന്ത്രി എ.കെ. ബാലന് അധ്യക്ഷത വഹിക്കും. ധനകാര്യമന്ത്രി ഡോ തോമസ് ഐസക് ഫെസ്റ്റിവല്‍ ബുക്ക് മേയര്‍ വി.കെ. പ്രശാന്തിന് നല്കി പ്രകാശിപ്പിക്കും. എംപിമാരായ ഡോ ശശിതരൂര്‍, സുരേഷ്ഗോപി, കെ. മുരളീധരന് എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. വിശിഷ്ടാതിഥിയായി അമോല്‍പലേക്കര്‍ പങ്കെടുക്കും. മേളയോട് അടുനുബന്ധിച്ച് നല്കുന്ന ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഖ്യാത ചെക്കോസ്ലോവാക്യന്‍ സംവിധായകന് ജിറിമെന്‍സിലിന് മുഖ്യമന്ത്രി സമ്മാനിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ടാഗോര്‍ തീയറ്ററില്‍ സംഘടിപ്പിക്കുന്ന വീഡിയോ പ്രദര്‍ശനം മുന്‍കാല നടി ഷീലയും നടന് ജഗതി ശ്രീകുമാറും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. 11 ന് സെന്‍സര്‍ഷിപ്പിനെ പ്രമേയമാക്കി സെമിനാര്‍ നടക്കും. 12 അടൂര്‍ ദിനമായി ആഘോഷിക്കും. അന്ന് അടൂരിന്റെ പിന്നെയും പ്രദര്‍ശിപ്പിക്കും.
ദിലീപ്-കാവ്യ ജോടികള്‍ മേളയില്‍ പങ്കെടുക്കും. എല്ലാദിവസവും വൈകീട്ട് 7.30ന് ഫോക്ക് ഫെസ്റ്റിവല്‍ ഉണ്ടായിരിക്കും. ഓപ്പണ്‍ ഫോറം നടക്കുന്ന പി.കെ. നായര്‍ പവലിയന്റെ ഉദ്ഘാടനം അമോല്‍പലേക്കര്‍ 10 ന് നിര്‍വഹിക്കും. പി.കെ. നായരെക്കുറിച്ച് സിമ്പോസിയവും സംഘടിപ്പിക്കും. 11 ന് നടക്കുന്ന ചടങ്ങില്‍ ശ്യാം ബെനഗല്‍ പങ്കെടുക്കും. അന്ന് അടൂര്‍ ഗോപാലകൃഷ്ണനെ ആദരിക്കും. 13 ന് മലയാള സിനിമയുടെ ഷഷ്ട്യബ്ദപൂര്‍ത്തി ആഘോഷിക്കും. കെ.എസ്. സേതുമാധവനെ ആദരിക്കും.
62 രാജ്യങ്ങളില്‍ നിന്നുള്ള 185 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ 15 ഉം ലോകസിനിമാവിഭാഗത്തില്‍ 81 ഉം സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യന്‍ സിനിമ ഇപ്പോള്‍, മലയാള സിനിമ ഇന്ന്, ലോകസിനിമ തുടങ്ങിയ വിഭാഗങ്ങളില്‍ മികച്ച ചിത്രങ്ങളാണ് ഇപ്രാവശ്യം തിരഞ്ഞെടുത്തിരിക്കുന്നത്. അവാര്‍ഡ് നിര്‍ണയിക്കാന്‍ മൂന്ന് വിഭാഗങ്ങളിലായി അന്താരാഷ്ട്ര ജൂറിയെ നിശ്ചയിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മത്സരവിഭാഗം, നെറ്റ്പാക്, ഫിപ്രസ്സി വിഭാഗങ്ങളിലാണ് അവാര്‍ഡ്. ഇതിനോടൊപ്പം അന്താരാഷ്ട്ര ചലച്ചിത്രോത്സവം മികച്ചരീതിയില്‍ കവര്‍ ചെയ്യുന്ന മാധ്യമങ്ങള്‍ക്കുള്ള മീഡിയാ അവാര്‍ഡും മികച്ച തീയേറ്ററിനുള്ള അവാര്‍ഡും നല്‍കും.
പണമടച്ച ഡെലിഗേറ്റുകളുടെ എണ്ണം 13,000 കവിഞ്ഞു. തിരുവനന്തപുരം നഗരത്തിലെ 13 തീയേറ്ററുകളിലാണ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. നിശാഗന്ധി ആഡിറ്റോറിയത്തില്‍ 2,500 പേര്‍ക്ക് സിനിമ കാണാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ദിവസേന വൈകീട്ട് 6, 8, 10 മണിക്ക് മൂന്ന് പ്രദര്‍ശനങ്ങള്‍ ഉണ്ടാകും. എല്ലാ തീയേറ്ററിലും കൂടി ഏകദേശം 9,000 ത്തോളം സീറ്റുകള്‍ ഉണ്ട്. മേളയുടെ സമാപനസമ്മേളനവും അവാര്‍ഡ് വിതരണവും 16 ന് വൈകീട്ട് 6 ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.
സാംസ്കാരികമന്ത്രി എ.കെ. ബാലന് അദ്ധ്യക്ഷനായിരിക്കും. ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രന് ഓഡിയന്‍സ് അവാര്‍ഡും മേയര്‍ വി.കെ. പ്രശാന്ത് മീഡിയ അവാര്‍ഡും വിതരണം ചെയ്യും. ഡോ എ. സമ്പത്ത് എംപി, വി.എസ്. ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്സണ്‍ ബീനാപോള്‍, സെക്രട്ടറി മഹേഷ് പഞ്ചു, കെ.ആര്. മോഹനന്, സിബി മലയില്‍, വി.കെ. ജോസഫ്, സജിതാ മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: