നാഗര്‍കോവില്‍: നിറകണ്ണുകളോടെ ‘അമ്മ’യുടെ അന്ത്യം ഉള്‍ക്കൊണ്ട തമിഴ് ജനതയുടെ ഭക്തി അപൂര്‍വ്വം. ജനാധിപത്യത്തിലെ ഏകാധിപതിയാണെന്ന് ആക്ഷേപിക്കുന്നവര്‍ പോലും ജയലളിതയുടെ ശക്തിക്കുമുന്നില്‍ നമിക്കുന്നു.
മരണം അംഗീകരിച്ച് ദിവസം മൂന്ന് കഴിഞ്ഞിട്ടും ദു:ഖത്തില്‍ നിന്നു മുക്തരാകാന്‍ അണികള്‍ക്കും ആരാധകര്ക്കുമായില്ല. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്റെ വേര്‍പാടില്‍ വീര്പ്പുമുട്ടുന്നവരെയാണ് തമിഴ്നാട്ടിലെങ്ങും കാണാനാവുക.
മറീനാബീച്ചിലെ എംജിആര്‍ സ്മാരകത്തിനരികെ ജയലളിതയുടെ അന്ത്യവിശ്രമസ്ഥാനം ഇപ്പോള്‍ ആരാധകരുടെ തീര്‍ത്ഥാടനകേന്ദ്രമായി. ആയിരക്കണക്കിനാളുകള്‍ നിറകണ്ണുകളോടെ ഒരുപിടി പുഷ്പങ്ങളുമായി അവിടെ എത്തുന്നു. ‘അമ്മാ- തായേ’ വിളികളുമായി കുമ്പിടുന്നു. അതോടൊപ്പം തല മുണ്ഡനം ചെയ്ത് കൂറും കടപ്പാടും പ്രകടിപ്പിക്കാനുള്ള ക്യൂവും. അതില്‍ ധനികരും ദരിദ്രരും അണികളും ജനപ്രതിനിധികളുമെല്ലാമുണ്ട്.
വേദനിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ പ്രയത്നിച്ച ജയലളിതയുടെ പാത തന്നെ ജയയുടെ പിന്‍ഗാമികളായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിസഭയും പിന്തുടരുമെന്ന് പ്രകടമാക്കുകയാണ്. ജയലളിത ചികിത്സയിലുള്ളപ്പോള്‍ ഹൃദയം പൊട്ടി മരിച്ചവര്‍ക്കും ജയയുടെ ഹൃദയാഘാതത്തിനുശേഷം മരണപ്പെട്ടവര്‍ക്കും ചികിത്സയിലുള്ളവര്‍ക്കും സഹായധനം മന്ത്രിസഭ പ്രഖ്യാപിച്ചു.
77 മക്കള്‍ മരിച്ചെന്നാണ് കണക്ക്. ആശ്രിതര്‍ക്ക് മൂന്ന് ലക്ഷം വീതവും പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് അരലക്ഷം വീതവും നല്‍കാനാണ് തീരുമാനം. ജയലളിത സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കുമായി ആവിഷ്ക്കരിച്ച പദ്ധതികളെല്ലാം പൂര്‍വ്വാധികം ഭംഗിയായി നിര്‍വ്വഹിക്കാനാണ് മന്ത്രിസഭയുടെ തീരുമാനം.
പോയസ് ഗാര്‍ഡനിലെ ‘വേദനിലയ’ത്തില്‍ താമസിക്കുന്നവര്‍ പാര്‍ട്ടിയെ നയിക്കണമെന്നാണ് എഐഎഡിഎംകെ അണികള്‍ ആഗ്രഹിക്കുന്നത്. ജയലളിതയുടെ വിയോഗത്തിനുശേഷം പോയസ് ഗാര്‍ഡനില്‍ ശശികലയാണ് താമസിക്കുന്നത്. അവര്‍ പാര്‍ട്ടി സെക്രട്ടറിയാകണമെന്നാഗ്രഹിക്കുന്നവരാണ് അണികളും നേതാക്കളും ജനപ്രതിനിധികളും. ഇതില്‍ വിള്ളലുണ്ടാക്കാന്‍ ചില കേന്ദ്രങ്ങള്‍ സംഘടിത നീക്കം ആരംഭിച്ചിട്ടുണ്ട്.
ഏതായാലും തമിഴ് ജനതയുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പ്രയത്നിക്കുന്ന സംസ്ഥാന സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുമെന്ന കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ പ്രസ്താവന ശുഭ സൂചനയായി കാണുന്നവരുമുണ്ട്.
തമിഴ്നാട്ടില്‍ 77 പേര് മരിച്ചതായി റിപ്പോര്‍ട്ട്
ചെന്നൈ: ജയലളിതയുടെ രോഗാവസ്ഥയിലും മരണത്തിലും ഉണ്ടായ ദുഃഖത്തിലും ഞെട്ടലിലും തമിഴ്നാട്ടില്‍ 77 പേര് മരണമടഞ്ഞെന്ന് എഐഎഡിഎംകെ വ്യക്തമാക്കി.
മരിച്ച ഓരോരുത്തരുടേയും കുടുംബത്തിന് ആശ്വാസമായി മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഹൃദയസ്തംഭനങ്ങളിലൂടെയും മറ്റുമാണ് മരണങ്ങള് ഏറെയും സംഭവിച്ചിരിക്കുന്നത്. സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് കൈവിരല്‍ മുറിഞ്ഞ വ്യക്തിയുടെ ചികിത്സയ്ക്കായി 50,000 രൂപ അനുവദിക്കുമെന്നും പാര്‍ട്ടി ഇറക്കിയ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു. അമ്മയുടെ വിയോഗവാര്‍ത്തയെ തുടര്‍ന്ന് മരിച്ചവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ഇവരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ആത്മഹത്യാശ്രമം നടത്തിയവരുടെ എല്ലാ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.
മരിച്ച 77 പേരുടെയും വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് മരിച്ചവര്‍. കേന്ദ്ര ഇന്റലിജന്‍സ് കണക്ക് പ്രകാരം നാല്‍പ്പതോളം ആളുകളാണ് ആത്മഹത്യാ ശ്രമം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: