ആലപ്പുഴ: കരള്‍രോഗ ബാധിതയായ പതിനാറുകാരിയുടെ ജീവന് രക്ഷിക്കാന്‍ നാട് ഒരുമിക്കുന്നു. ആലപ്പുഴ ഹൗസിങ് കോളനി വാര്‍ഡില്‍ കാട്ടുങ്കല്‍ വീട്ടില്‍ പെയിന്റിങ് തൊഴിലാളിയായ വിനോദ് കുമാറിന്റെ മകള്‍ വര്ണയ്ക്കുവേണ്ടിയാണ് നാട് ഒരുമിക്കുന്നത്.
ആലപ്പുഴ നഗരസഭയിലെ പതിനൊന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് പൊതുജനങ്ങളില്‍ നിന്നും ജീവന്രക്ഷാനിധി സമാഹരിക്കാനാണ് തീരുമാനം. ആലപ്പുഴ മുഹമ്മദന്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ വര്‍ണയുടെ ജീവന് രക്ഷിക്കണമെങ്കില്‍ കരള്‍ മാറ്റിവയ്ക്കണം. അച്ഛന് കരള്‍ പകുത്തുനല്‍കാന്‍ തയ്യാറാണ്. അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി 30ലക്ഷത്തോളം രൂപ വേണ്ടിവരും. നിര്‍ദ്ധന കുടുംബത്തിന് ഈ തുക കണ്ടെത്തുക സാദ്ധ്യമല്ല. ഇതേത്തുടര്‍ന്ന് പ്രത്യാശയുടെ സഹായത്തോടെ ജീവന് രക്ഷാ സമിതി രൂപീകരിച്ചാണ് കൗണ്‍സിലര്‍മാരും പ്രദേശവാസികളും ധനസമാഹരണത്തിന് ഇറങ്ങുന്നത്.
11ന് രാവിലെ ഒന്പതുമുതല് രണ്ടുവരെ കളര്‍കോട്, കൈതവന, സനാതനപുരം, ഹൗസിങ് കോളനി, പഴവീട്, തിരുവമ്പാടി, എഎന്‍പുരം, പാലസ്, സ്റ്റേഡിയം, എംഒ വാര്‍ഡ്, വലിയമരം എന്നീ 11 വാര്‍ഡുകളില്‍ നൂറുപേരു വീതമുള്ള സ്ക്വാഡ് ധനസമാഹരണത്തിന് ഇറങ്ങുമെന്നും പൊതുജനങ്ങളും ഭാഗത്തുനിന്നും സഹായം ഉണ്ടാകണമെന്നുംജനറല് കണ്‍വീനര്‍ ഉദയകുമാര്‍ എസ്, കൗണ്‍സിലര്‍മാരായ സജേഷ് ചാക്കുപറമ്പ്, ജ്യോതിമോള്‍, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം കെ.പി. ബൈജു എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: