കണ്ണൂര്‍: കെഎസ്ആര്‍ടിസി നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം കെഎസ്ആര്‍ടിസിക്ക് പുത്തനുണര്‍വ് നല്കുമ്പോള് സ്വകാര്യബസ്സുകള്‍ക്ക് തിരിച്ചടിയായി മാറും. പുതുതായി പുറത്തിറക്കാനുദ്ദേശിക്കുന്ന പ്രീപെയ്ഡ് കാര്‍ഡുകളുപയോഗിച്ച് പരിധിയില്ലാതെ കെഎസ്ആര്‍ടിസി ബസ്സുകളില്‍ യാത്രചെയ്യാം. പ്രതിമാസം ആയിരം, ആയിരത്തഞ്ഞൂറ്, മൂവായിരം, അയ്യായിരം രൂപയുടെ കാര്‍ഡുകളാണ് പുറത്തിറക്കുന്നത്. നോട്ട് പിന്‍വലിക്കുന്നതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനാണ് ഇത്തരം കാര്‍ഡുകള്‍ ഇറക്കുന്നതെന്നാണ് അധികൃതരുടെ വാദമെങ്കിലും വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ടാണ് ഇതെന്ന് വ്യക്തം.
കെഎസ്ആര്‍ടിസി ദിനംപ്രതി നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. ഉദ്യോഗസ്ഥരുടെ ശമ്പളം, പെന്ഷന് എന്നിവ നല്കാന് പ്രതിമാസം കോടികള്‍ വായ്പയെടുക്കേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. വായ്പക്കായി ഈടുനല്‍കാന്‍ ഇനി കോര്പ്പറേഷന് സ്വന്തമായി സ്ഥലംപോലും ഇല്ല എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഈ ഘട്ടത്തിലാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
ആയിരം രൂപയുടെ ബ്രോണ്‍സ് കാര്‍ഡുപയോഗിച്ച് ഓര്‍ഡിനറി-ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകളില്‍ ജില്ലയില്‍ എവിടെയും യാത്രചെയ്യാം. 1500രൂപയുടെ സില്‍വര്‍ കാര്‍ഡ് ഉപയോഗിച്ച് ലിമിറ്റഡ്-ഓര്‍ഡിനറി ബസ്സുകളില്‍ സംസ്ഥാനത്ത് എവിടെയും യാത്രചെയ്യാം. മൂവായിരം രൂപയുടെ ഗോള്‍ഡ് കാര്‍ഡ് ഉപയോഗിച്ച് ഫാസ്റ്റ്-സൂപ്പര്‍ ഫാസ്റ്റ് ബസ്സുകളില്‍ സംസ്ഥാനത്ത് എവിടെയും യാത്രചെയ്യാം. അയ്യായിരം രൂപയുടെ പ്രീമിയം കാര്‍ഡ് ഉപയോഗിച്ച് സ്കാനിയ-വോള്‍വോ ഒഴികെയുള്ള ബസ്സുകളില്‍ യാത്രചെയ്യാം.
സ്ഥിരമായി യാത്രചെയ്യുന്നവര്‍ക്ക് ഇത്തരം കാര്‍ഡുകള്‍ ഏറെ ലാഭകരമാണ്. ദീര്‍ഘദൂര യാത്രക്കാര്‍ക്കാണ് ഏറെ ഗുണകരം. ഈ സംവിധാനം നിലവില്‍ വന്നാല്‍ ജില്ലയിലെ സ്വകാര്യ ബസ്സുകള്‍ക്ക് കടുത്ത തിരിച്ചടിയാകും. മലബാര്‍ മേഖലയില്‍ സ്വകാര്യ ബസ്സുകളാണ് ഏറെയും സര്‍വ്വീസ് നടത്തുന്നത്. ശരാശരി 50 കി.മീ. ദിനംപ്രതി യാത്രചെയ്യുന്ന ഒരാള്‍ക്ക് പത്ത് ദിവസത്തെ യാത്രാചെലവ് മാത്രമേ ഒരുമാസത്തേക്ക് ചെലവാകൂ. അമിത വേഗത, ജീവനക്കാരുടെ മോശം പെരുമാറ്റം എന്നിവ മൂലം സ്വകാര്യ ബസ്സുകളില്‍ പലരും യാത്രചെയ്യാന്‍ മടിക്കുകയാണ്. കെഎസ്ആര്ടിസിയിലേര്പ്പെടുത്തിയ പുതിയ സംവിധാനം ഇവര്‍ക്ക് ഇരുട്ടടിയായി മാറും. 1500 രൂപയുടെ കാര്‍ഡെടുത്താല്‍ കേരളത്തില്‍ മുഴുവന്‍ പരിധിയില്ലാതെ ഒരുമാസം യാത്രചെയ്യാം എന്നത് ഏറെ ലാഭകരമാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍, വിവിധ കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ക്കൊക്കെ ഈ സംവിധാനം ഏറെ ലാഭകരമാണ്. കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി കെഎസ്ആര്‍ടിസി ഡിപ്പോകളിലായി 250ഓളം ബസ്സുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇതില്‍ 80 സര്‍വ്വീസുകളും ലാഭകരമല്ലാത്തതാണ്. വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ ലാഭത്തിലാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെങ്കിലും ജില്ലയില്‍ ഫലപ്രദമായിട്ടില്ല. സമയവും റൂട്ടും പുനക്രമീകരിച്ച് ഈ മാസം 31നുള്ളില്‍ ഇവയെല്ലാം ലഭകരമാക്കണമെന്നാണ് നിര്‍ദ്ദേശം.
ജനുവരി മുതല്‍ ലാഭകരമല്ലാത്ത റൂട്ടുകള്‍ നിര്‍ത്തലാക്കാനും നിര്‍ദ്ദേശമുണ്ട്. ഇത് ജില്ലയില്‍ ഗുരുതരമായ യാത്രാ പ്രശ്നത്തിന് കാരണമാകും. കാര്‍ഡ് സംവിധാനം വിജയിച്ചാല്‍ ഇത്തരം റൂട്ടുകളില്‍ ഭൂരിഭാഗം സര്‍വ്വീസുകളും ലാഭകരമാക്കാം. ജില്ലയില്‍ തളിപ്പറമ്പ്, കുടിയാന്മല റൂട്ട് മാത്രമേ ദേശസാല്കൃതമായിട്ടുള്ളൂ. ബാക്കി എല്ലാ മേഖലയിലും സ്വകാര്യ ബസ്സുകളുമായി കടുത്ത മത്സരമാണ് കെഎസ്ആര്‍ടിസി നടത്തുന്നത്.
കാര്‍ഡ് എടുക്കുന്ന ആളിന് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാണ്. തിരിച്ചറിയല്‍ രേഖയിലെ നമ്പര്‍ പ്രീപെയ്ഡ് കാര്‍ഡില്‍ പതിക്കും. ബസ്സില്‍ കയറുമ്പോള്‍ പ്രീപെയ്ഡ് കാര്‍ഡിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡും കാണിക്കണം. ഇതുമൂലം കാര്‍ഡ് ദുരുപയോഗം ചെയ്യുന്നതും നിര്‍ത്തലാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: