തൊടുപുഴ: ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പദ്ധതിയുടെ ഭാഗമായുള്ള മലങ്കര കനാലില്‍ ജലസേചനം ആരംഭിക്കാന്‍ ഇത്തവണ പതിവിലും വൈകും. ഡിസംബര്‍ പാതിയോടെ ഇടത്-വലത് കര കനാലുകളില്‍ വെള്ളം തുറന്ന് വിടാറുള്ളതാണ്. ഇത്തവണ മഴയും വൈദ്യുതി ഉല്‍പ്പാദനവും കുറഞ്ഞത് മൂലം വെള്ളമെത്താന്‍ ജനുവരി ആദ്യവാരം ആകും.
മലങ്കര കനാലിലൂടെ വെള്ളമെത്തുമ്പോഴാണ് കനാലിന് സമീപത്തായി താമസിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ കിണറുകളില്‍ വെള്ളമെത്തുന്നത്. കനാലിലെ വെള്ളമാണ് സമീപവാസികള്‍ കുളിക്കുന്നതിനും അലക്കുന്നതിനും ഉപയോഗിക്കുന്നത്. സമീപത്തായുള്ള നൂറ്ക്കണക്കിന് ഏക്കറുകളിലെ കൃഷിയ്ക്കും കനാലിലൂടെ വെള്ളമെത്തുന്നതാണ് ഏക ആശ്രയം. തോടുകളും ചെറു കയ്യാണികളും സജീവമാകുന്നതും ഈ വെള്ളമെത്തുന്നത് കൊണ്ട് മാത്രമാണ്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലം മലങ്കര കനാലിലെ വെള്ളം മാസങ്ങള്‍ക്ക് മുന്‍പ് തുറന്ന് വിട്ടതും തിരിച്ചടിയായി. രണ്ട് ദശലക്ഷം യൂണിറ്റിനടുത്ത് മാത്രമാണ് ഇടുക്കിയില്‍ നിലവില്‍ വൈദ്യുതി ഉല്‍പ്പാദനം ഉള്ളത്. ഇതില്‍ നിന്ന് ലഭിക്കുന്ന വെള്ളം തൊടുപുഴ ആറിന്റെ സാധാരണ ഒഴിക്കിനായി മാത്രം ആവശ്യം വരും. ഇത്തരത്തില്‍ വെള്ളം വിടുമ്പോള്‍ ഡാമില്‍ വെള്ളം ശേഖരിക്കാനും ആകുന്നില്ല. തൊടുപുഴ ആറ്റിലേക്കുള്ള ഒഴുക്ക് നിയന്ത്രിച്ചാല്‍ നിരവധി കുടിവെള്ള പദ്ധതികള്‍ക്കും ഇത് തിരിച്ചടിയാകും.ഇടത്-വലത് കര എന്നിങ്ങനെ 70 കിലോ മീറ്ററോളം ദൂരമാണ് കനാലൊഴികുന്നത്. പെരുമറ്റം കൂടി കോലാനി മണക്കാട് അരിക്കുഴ ഭാഗത്ത് കൂടി ഒഴുകുന്ന വലത് കര കനാല്‍ 27 കിലോ മീറ്റര്‍ ദൂരവും തെക്കുഭാഗം, ഇടവെട്ടി, കുമാരമംഗലം കല്ലൂര്‍ക്കാട് വഴി ഒഴുകുന്ന ഇടത് കര കനാല്‍ 30 കിലോമീറ്ററിലധികവുമാണ് ദൂരം. സാധാരണ ഇടവെട്ടിയിലെ തൊണ്ടിക്കുഴ അക്വഡേറ്റ് (കനാല്‍ വെള്ളം ഒഴുകുന്നതിനായുള്ള മേല്‍ പാലം) വരെ വെള്ളം എല്ലാ സമയത്തും വിടാറുള്ളതാണെങ്കിലും കഴിഞ്ഞ മഴക്കാലത്തോടെ ഇതും നിലച്ച് കിടക്കുകയാണ്. ഒന്നരയടിയോളം വെള്ളം മാത്രം ഒഴുകിയിരുന്ന ഇവിടെ തൊണ്ടിക്കുഴയ്ക്ക് സമീപത്തെ വലിയ തോട്ടിലേക്ക് കോണ്‍ക്രീറ്റ് കിണറിലൂടെ വെള്ളം ഒഴുക്കുകയായിരുന്നു പതിവ്. വെള്ളത്തിന്റെ ലഭ്യതയ്ക്ക് കുറഞ്ഞതോടെ തിരിച്ചടിയായി. നിലവില്‍ കനാലിലെ പാഴ് വസ്തുക്കള്‍ നീക്കുന്ന ജോലി തൊഴിലുറപ്പിന്റെ ഭാഗമായി പുരോഗമിക്കുകയാണ്. ഉടന്‍ വെള്ളമെത്തുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍ പണി നീക്കുന്നതും.
എന്നാല്‍ അധികൃതര്‍ നല്കുന്ന വിശദീകരണം അനുസരിച്ച് വെള്ളം വിട്ടാല്‍ തന്നെയും ജലനിരപ്പ് കുറവായിരിക്കുമെന്നും വേനല്‍ക്കാലം തീരുന്ന വരെ വെള്ളം വിടാനാകുകേലാ
എന്നുമാണ്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ കുടിവെള്ളം ക്ഷാമത്തിന് ഒരു പരിധിവരെ സഹായകരമായ പ്രധാന കനാലാണ് ജലക്ഷാമം മൂലം തുറക്കാനാകാതെ കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: