കണ്ണൂര്‍: ചിറയുള്‍പ്പെടെയുള്ള അമൂല്യമായ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുമെന്നും അതുവഴി വരുംതലമുറയ്ക്ക് കൂടി വാസയോഗ്യമായ ഭൂമി കൈമാറുമെന്നും 16.7 ഏക്കര്‍ വിശാലമായ ചിറക്കല്‍ ചിറക്കുചുറ്റും അണിനിരന്ന ആബാലവൃദ്ധം ജനങ്ങള്‍ മുഷ്ടിചുരുട്ടി കൈകള്‍ നീട്ടിപ്പിടിച്ച് പ്രതിജ്ഞയെടുത്തു. ഹരിതകേരളം മിഷന് ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിറക്കല്ചിറ നവീകരണച്ചടങ്ങിലായിരുന്നു കുട്ടികളടക്കം അയ്യായിരത്തോളം ആളുകള്‍ ജലസംരക്ഷണപ്രതിജ്ഞ ഏറ്റുചൊല്ലിയത്.
ഹരിതകേരളം ജില്ലാ മിഷന് സംഘടിപ്പിച്ച ചിറ നവീകരണം മന്ത്രി.കെ.കെ.ശൈലജ, മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്.
കേരളത്തെ അടുത്ത തലമുറയ്ക്ക് വാസയോഗ്യമായ ഇടമായി മാറ്റിയെടുക്കുകയെന്ന മഹത്തായ ദൗത്യത്തിനാണ് ഹരിതകേരളം മിഷനിലൂടെ സംസ്ഥാനസര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നതെന്ന് മന്ത്രി കെ.കെ.ശൈലജ. പറഞ്ഞു. ജനകീയാസൂത്രണത്തിനും സാക്ഷരതായജ്ഞത്തിനും സമാനമായ ചരിത്രദൗത്യമാണ് ഇതിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ആശുപത്രികളുടെയും സ്കൂളുകളുടെയും പരിസരങ്ങളിലുള്‍പ്പെടെ വിഷരഹിതായ പച്ചക്കറി കൃഷി വ്യാപിപ്പിക്കാന്‍ മിഷന്റെ ഭാഗമായി നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
ചിറക്കല്‍ ചിറ നവീകരിക്കാനെത്തിയ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം ഹരിതകേരളം മിഷന് കേരള ജനത ഏറ്റെടുത്തുവെന്നതിനു തെളിവാണെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. ആസന്നമായ കൊടുംവരള്‍ച്ചയെ നേരിടാന്‍ ഇത്തരത്തിലുള്ള ജലസംരക്ഷണ പ്രവൃത്തികള്‍ കാലത്തിന്റെ ആവശ്യമായി തീര്‍ന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിെക്കാണ്ട് ലളിതമായി നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അധ്യക്ഷനായി. സാഹിത്യകാരന് ടി.പത്മനാഭന്, മേയര്‍ ഇ.പി.ലത, ജയിംസ് മാത്യു എംഎല്‍എ, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, എസ്.പി.സഞ്ജയ് കുമാര്‍ ഗുരുഡിന്, ചിറക്കല്‍ രാജ സി.കെ.രവീന്ദ്രവര്‍മ, മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ പത്നി ശാരദ ടീച്ചര്‍, ചിത്രകാരന് എബി എന്‍ ജോസഫ്, ഫുട്ബോള്‍ താരം പി.വി.ധനേഷ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന്മാരായ കെ.പി.ജയബാലന്‍ മാസ്റ്റര്‍, പി.കെ.സുരേഷ്ബാബു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സോമന്, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ പി.സത്യപ്രകാശ്, എം.പ്രകാശന്, കെ.സുരേന്ദ്രന്, പി.എ.മുഹമ്മദ്കുഞ്ഞി ഹാജി, ടി.നാരായണന്, യു.ബാബു ഗോപിനാഥ്, പ്രസ് ക്ലബ് പ്രസിഡണ്ട് കെ.ടി.ശശി, മലയാള മനോരമ കോ ഓര്‍ഡിനേറ്റിങ്ങ് എഡിറ്റര്‍ എം.ബാബുരാജ് തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചിറ ശുചീകരണം നടന്നത്.
നാട്ടുകാര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍, എന്‍സിസി കേഡറ്റുമാര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, നിര്‍മിതി കേന്ദ്ര പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ നാനാമേഖലകളില്‍ നിന്നുമുള്ളവര്‍ ചിറയിലും കരയിലുമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊണ്ടു. തോണികളും ബോട്ടുകളും ഉപയോഗിച്ചായിരുന്നു ആമ്പലുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ആദ്യഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഇത് ഇന്നും തുടരും. അടുത്തഘട്ടമായി ചിറ നവീകരിച്ച് സംരക്ഷിക്കുന്നതിനുളള വിപുലമായ പദ്ധതി ജില്ലാ ഭരണകൂടം തയ്യാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: