ശ്രീരാമകൃഷ്ണ പരമഹംസരുടെ മാനസപുത്രനായി അറിയപ്പെട്ട ബ്രഹ്മാനന്ദസ്വാമികള്‍ ശ്രീരാമകൃഷ്ണ മഠത്തിന്റെ പ്രഥമാധ്യക്ഷനായിരുന്നു.
ബ്രഹ്മാനന്ദസ്വാമികളുടെ കേരള സന്ദര്‍ശനത്തിന്റെ ശതാബ്ദിയാണ് ഈ വര്‍ഷം. വിവേകാനന്ദസ്വാമികളുടെ കേരള സന്ദര്‍ശനത്തിനു (1892)നുശേഷം 1916 ലാണ് ബ്രഹ്മാനന്ദസ്വാമികളുടെ കേരള സന്ദര്‍ശനം. ഇതിനിടയില്‍ ശ്രീരാമകൃഷ്ണശിഷ്യരായ രാമകൃഷ്ണാനന്ദസ്വാമികളും നിര്‍മ്മലാനന്ദസ്വാമികളും കേരളത്തിലെത്തി ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ അടിത്തറ പാകിയിരുന്നു. മറ്റൊരു ശ്രീരാമകൃഷ്ണശിഷ്യനായ നിരഞ്ജനാനന്ദസ്വാമികള്‍ കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടയില്‍ മരുത്വാമലയില്‍ എത്തി കുറച്ചുകാലം തപോധ്യാനനിരതനായി.
ശ്രീരാമകൃഷ്ണപരമഹംസരുടെ ഗൃഹസ്ഥശിഷ്യനായ ബാബു കാളിപദഘോഷ് കേരളത്തിലെത്തി ശ്രീരാമകൃഷ്ണ സന്ദേശം പ്രചരിപ്പിക്കുന്നതില്‍ വ്യാപൃതനായിരുന്നു. ഇതിന്റെയെല്ലാം ഫലമായി ശ്രീരാമകൃഷ്ണ ഭക്തന്മാരും സേവാസമിതികളും ഉണ്ടാകുവാന്‍ തുടങ്ങിയ കാലത്താണ് ബ്രഹ്മാനന്ദസ്വാമികളുടെ കേരളാഗമനം.
കേരളത്തിലെ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയ നിര്‍മ്മലാനന്ദസ്വാമികളുടെ നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ബ്രഹ്മാനന്ദസ്വാമികള്‍ കേരളം സന്ദര്‍ശിച്ചത്. കന്യാകുമാരി ദേവീദര്ശനമായിരുന്നു സ്വാമികളുടെ തീര്‍ത്ഥയാത്രയുടെ പ്രധാന ലക്ഷ്യം.
ആലുവയില്‍
1916 നവംബര്‍ 26 ന് ബ്രഹ്മാനന്ദസ്വാമികള്‍ ബാംഗ്ലൂരില്‍നിന്ന് ആലുവയിലെത്തി. സ്വാമികളുടെ കൂടെ നിര്‍മ്മലാനന്ദസ്വാമി, ശങ്കരാനന്ദസ്വാമി, ഭൂമാനന്ദസ്വാമി, ദുര്ഗ്ഗാനന്ദസ്വാമി തുടങ്ങിയ സംന്യാസിമാരും നിത്യചൈതന്യ (യതീശ്വരാനന്ദസ്വാമികള്‍) മുതലായ ബ്രഹ്മചാരിമാരും ഉണ്ടായിരുന്നു.
പെരിയാറിന്റെ തീരത്തുള്ള ബംഗ്ലാവിലാണ് ബ്രഹ്മാനന്ദസ്വാമികള്‍ താമസിച്ചത്. അന്നു വൈകിട്ട് അദ്ദേഹത്തെ ദര്ശിക്കാനെത്തിയവരോട് നിര്‍മ്മലാനന്ദസ്വാമികളാണ് സംവദിച്ചത്. പിറ്റേന്ന് വൈകുന്നേരം ആലുവ അദ്വൈതാശ്രമത്തിലെ ചില വിദ്യാര്‍ത്ഥികള്‍ സ്വാമികളെ സന്ദര്‍ശിച്ച് സംസ്കൃതഭാഷയിലെഴുതിയ മംഗളപത്രം സമര്‍പ്പിക്കുകയുണ്ടായി.
കോട്ടയത്ത്
ആലുവയില്‍നിന്ന് കോട്ടയത്തേക്കാണ് ബ്രഹ്മാനന്ദസ്വാമികളും പരിവാരങ്ങളും യാത്രയായത്. വേമ്പനാട്ടുകായലില്‍ കാറും കോളും പൊടുന്നനെ വന്നതിനാല്‍ നിശ്ചിതസമയത്ത് കോട്ടയത്ത് എത്തിച്ചേരുവാന്‍ കഴിഞ്ഞില്ല. അര്‍ധരാത്രിയില്‍ എത്തിയതെന്നതുകൊണ്ട് സ്വാമികളും മറ്റും ബോട്ടില്‍ത്തന്നെ കഴിച്ചുകൂട്ടി. രാവിലെ വന്‍ജനാവലി എതിരേറ്റു സ്വീകരിച്ച് ജില്ലാ കോടതിയുടെ പടിഞ്ഞാറുള്ള പത്മനാഭന്‍തമ്പിയുടെ വിശാലമായ കെട്ടിടത്തിലേക്കു കൊണ്ടുപോയി.
ഹരിപ്പാട്
കേരളത്തിലെ പ്രഥമ ശ്രീരാമകൃഷ്ണമഠം ഇതിനകം (1913) ഹരിപ്പാട് ആരംഭിച്ചുകഴിഞ്ഞിരുന്നു. കോട്ടയത്തുനിന്ന് ഹരിപ്പാട്ടെത്തിയ ബ്രഹ്മാനന്ദസ്വാമികള്‍ക്ക് അവിടെ വന്‍വരവേല്‍പ്പാണ് ഒരുക്കിയത്. എതിരേല്ക്കുവാന് ഒരുക്കിയിരുന്ന പല്ലക്കും പാണ്ടിമേളക്കാരെയും കണ്ട് മന്ദഹാസത്തോടുകൂടി സ്വാമികള്‍ നിര്‍മ്മലാനന്ദസ്വാമികളോട് ചോദിച്ചു, ”എന്താ, ഞാന്‍ മണവാളന് ചമഞ്ഞ് വിവാഹത്തിന് പോവുകയാണോ?”
1916 ഡിസംബര്‍ 2, 3, 4 (കൊ.വ. 1092 17, 18, 19) ദിനങ്ങളില്‍ ബ്രഹ്മാനന്ദസ്വാമികള്‍ ഹരിപ്പാട് ശ്രീരാമകൃഷ്ണാശ്രമത്തിലുണ്ടായിരുന്നു. ഈ സന്ദര്‍ഭത്തിലാണ് നീലകണ്ഠഭക്തന് (പിന്നീട് വസിഷ്ഠഗുഹയിലെ പുരുഷോത്തമാനന്ദപുരി സ്വാമികള്‍) വെങ്കിട്ടകൃഷ്ണയ്യര് (പിന്നീട് ചിത്സുഖാനന്ദസ്വാമികള്), അഡ്വ. ടി. സുബ്ബരായര്‍ (മാളികമഠം) തുടങ്ങിയ കുറച്ചുപേര്‍ക്ക് സ്വാമികളില്‍നിന്നും മന്ത്രദീക്ഷ ലഭിച്ചത്.
കൊല്ലത്ത്
ഹരിപ്പാടുനിന്ന് കൊല്ലത്ത്1916 ഡിസംബര്‍ 5 ന് എത്തിച്ചേര്‍ന്നു. കണ്ടോണ്മെന്റ് മൈതാനത്തിനടുത്തുള്ള ഡോ. ലക്ഷ്മണന്റെ പുതിയ ഭവനത്തിലായിരുന്നു സ്വാമികളുടെ വിശ്രമം. കൊല്ലത്ത് ഒരു വേദാന്തസംഘം നേരത്തെതന്നെ സജീവമായിരുന്നു. സംഘത്തിന്റെ നേതൃത്വത്തില്‍ സ്വാമികളെ താമസസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയി.
1916 ഡിസംബര്‍ 6 ന് രാവിലെ സ്വാമികള്‍ ഒരു സത്സംഗത്തില്‍ പങ്കെടുത്തു. അന്ന് ഉച്ചക്ക് രണ്ടായിരത്തില്പരം പേര് പങ്കെടുത്ത സമൂഹ പന്തിഭോജനവും നടന്നു. വൈകിട്ട് സ്വാമികള്‍ തിരുവനന്തപുരത്തേക്കു യാത്രയായി.
കന്യാകുമാരി ദര്‍ശനത്തിനുശേഷം ബ്രഹ്മാനന്ദസ്വാമികള്‍ (കൊ.വ. 1092 ധനു 4 ന് തിങ്കളാഴ്ച) വീണ്ടും കൊല്ലത്തെത്തി. ഡോ. രാമന്‍തമ്പിയുടെ ഗൃഹത്തിലായിരുന്നു ഇത്തവണ താമസം. സ്വാമികളില്‍നിന്ന് മന്ത്രദീക്ഷ ലഭിച്ച വ്യക്തിയായിരുന്നു രാമന് തമ്പി.
കൊല്ലത്ത് വന്നപ്പോഴാണ് കൃഷ്ണന് നമ്പ്യാതിരി (പിന്നീട് ആഗമാനന്ദസ്വാമികള്‍), പണ്ഡിതശ്രേഷ്ഠനായ പി. ശേഷാദ്രി അയ്യര്‍, എഞ്ചിനീയര്‍ ചന്ദ്രശേഖരന്‍പിള്ള തുടങ്ങിയവര്‍ക്ക് ബ്രഹ്മാനന്ദസ്വാമികളില്‍നിന്ന് മന്ത്രദീക്ഷ ലഭിച്ചത്.
കൊ.വ. 1092 ധനു 24 ന് ബ്രഹ്മാനന്ദസ്വാമികള്‍ ബാംഗ്ലൂരിലേക്ക് യാത്രയായി. ഇരുപത് ദിവസത്തോളം കൊല്ലത്ത് താമസിച്ചു.
തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് മഹാരാജാസ് കോളേജിന് (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) തെക്കുവശത്തുള്ള ഭവനത്തിലാണ് ബ്രഹ്മാനന്ദസ്വാമികള്‍ക്ക് താമസസൗകര്യം ഒരുക്കിയിരുന്നത്. വൃശ്ചികമാസത്തിലെ കാര്‍ത്തികയായിരുന്നു അന്ന്. സ്വാമികള്‍ താമസിച്ചിരുന്ന ഭവനം ദീപങ്ങളാല്‍ അലംകൃതമായിരുന്നു.
പിറ്റേദിവസം 1916 ഡിസംബര്‍ 9 ന് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിന്റെ ശിലാസ്ഥാപനം ബ്രഹ്മാനന്ദസ്വാമികള്‍ നിര്‍വഹിച്ചു. തുടര്‍ന്ന് കന്യാകുമാരി ദേവീദര്‍ശനത്തിനായി സ്വാമികളും സംഘവും യാത്രയായി.
കന്യാകുമാരിയില്‍
കന്യാകുമാരിയിലേക്ക് ബ്രഹ്മാനന്ദസ്വാമികളെ വലിയൊരു ഭക്തസംഘംതന്നെ അനുഗമിച്ചു. അനുഗമിച്ച യുവജനങ്ങളില്‍ പലരും പില്ക്കാലത്ത് ശ്രീരാമകൃഷ്ണസംഘ സംന്യാസികളായിത്തീര്ന്നു.
ബ്രഹ്മചാരി ശാന്തചൈതന്യന്‍ അടക്കം കുറച്ചുപേര്‍ക്ക് ബ്രഹ്മാനന്ദസ്വാമികള്‍ മന്ത്രദീക്ഷ നല്കി. ശാന്തചൈതന്യന്‍ പിന്നീട് ബ്രഹ്മചര്യം സ്വീകരിച്ച് സുഖാനന്ദസ്വാമികളായി. ബ്രഹ്മാനന്ദസ്വാമികളില്‍നിന്ന് മന്ത്രദീക്ഷയും സംന്യാസദീക്ഷയും സ്വീകരിച്ച ഏക മലയാളി സുഖാനന്ദസ്വാമികളായിരുന്നു.
കൊല്ലവര്‍ഷം 1092 വൃശ്ചികം 25 മുതല്‍ ധനു 3 വരെ സ്വാമിജി കന്യാകുമാരിയില്‍ ഉണ്ടായിരുന്നു. ദേവീഭജനത്തില്‍ പൂര്‍ണമായും മുഴുകിയാണ് സ്വാമിജി അവിടെ കഴിഞ്ഞത്. ഒരു ദിവസം മാത്രം അദ്ദേഹം മൗനം ഭഞ്ജിച്ചു. അന്ന് ‘ശ്രീരാമകൃഷ്ണപരമഹംസരുടെ സമാധി’യെക്കുറിച്ച് സംസാരിച്ചു. സ്വാമിജിയുടെ വകയായി കുമാരീപൂജയും മറ്റ് പല പ്രത്യേക പൂജകളും ദാനങ്ങളും നടക്കുകയുണ്ടായി.
കൊ.വ.1092 ധനു 3 ഞായറാഴ്ച കന്യാകുമാരിയില്‍നിന്ന് കൊല്ലത്തേക്ക് തിരിച്ചു. ധനു 24 ന് അദ്ദേഹം കൊല്ലത്തുനിന്ന് ബാംഗ്ലൂരിലേക്ക് പോയി.
ബ്രഹ്മാനന്ദസ്വാമികളുടെ കേരള സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തെ ദര്‍ശിച്ചവരും അദ്ദേഹത്തോടൊപ്പം യാത്രചെയ്യാന്‍ ഭാഗ്യം സിദ്ധിച്ചവരുമാണ് പില്ക്കാലത്ത് കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന് ശക്തമായ അടിത്തറ പാകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: