ഭൗതിക സുഖത്തിലേക്ക് അത്യാസക്തിയോടെ ഓടുന്ന മനസ്സിനെ കീഴടങ്ങി തന്റെ വശത്താക്കാന്‍ കഴിയുന്ന ജീവാത്മാവിന് മാത്രമേ, മനസ്സിനെ ബന്ധുവായിക്കിട്ടുകയുള്ളൂ. മനസ്സിനെ കീഴടക്കാന്‍ കഴിയാതെ മനസ്സിന്റെ പിന്നാലെ ഓടേണ്ടിവരുന്ന പരാജിതനായ ജീവാത്മാവിന്റെ ശത്രുവായേ മനസ്സ് പ്രവര്‍ത്തിക്കുകയുള്ളൂ.
മനസ്സിനെ കീഴ്പ്പെടുത്തി തന്റെ ബന്ധുവാക്കി മാറ്റാനുള്ള കഠിന പ്രയത്നമാണ് അഷ്ടാംഗ യോഗാനുഷ്ഠാനം. ഈ അനുഷ്ഠാനത്തിലൂടെ മനസ്സിനെ ജയിക്കാനും സുഹൃത്താക്കി മാറ്റാനും കഴിവില്ലാത്ത യോഗിയുടെ പ്രവര്‍ത്തനം പ്രകടനം മാത്രമാണ്. അത്തരം ജീവാത്മാക്കള്‍ക്ക് തന്റെ ശത്രുവിന്റെ ഒപ്പംതന്നെ ജീവിക്കേണ്ട അവസ്ഥ വന്നുചേരും.
മനസ്സിനെ ജയിക്കാന്‍ കഴിഞ്ഞ ജീവാത്മാവിന്റെ മനസ്സ്, തിരമാലകളില്ലാത്ത സമുദ്രത്തെപ്പോലെ നിശ്ചലമായിത്തീരുന്നു. അപ്പോഴാണ് ഹൃദയത്തില്‍ പരമാത്മാവായി മുന്‍പേതന്നെ സ്ഥിതി ചെയ്തിരുന്ന ശ്രീകൃഷ്ണ ഭഗവാന്റെ സാന്നിദ്ധ്യം ജീവാത്മാവിന് അനുഭവിക്കാന്‍ കഴിയുന്നത് ഭഗവാന്റെ ദിവ്യവും ആത്മീയവുമായ സൗന്ദര്യാനുഭവത്തില്‍-പരമാനന്ദത്തില്‍-ആമഗ്നനായി കഴിയുന്ന ജീവാത്മാവിന്റെ ദേഹത്ത് തണുപ്പോ, ചൂടോ ബാധിച്ചേക്കാം; മറ്റാരെങ്കിലും ആ ദേഹത്തെ ആദരിക്കുകയോ ധിക്കരിക്കുകയോ ചെയ്തേക്കാം. അതൊന്നും ആ ജീവാത്മാവ് അറിയുന്നതേ ഇല്ല കാരണം-
ജ്ഞാന വിജ്ഞാന തൃപ്താത്ഥാ.
വേദപുരാണേതിഹാസങ്ങളില്നിന്നും ശ്രീമദ് ഭാഗവത ഗീതാദികളില്നിന്നും സ്വയം പഠിച്ച് തേടുന്ന അറിവാണ് ജ്ഞാനം. ഭഗവദ് ഭക്തനായ പണ്ഡിത ഗുരുവില്‍നിന്ന് അറിയാന്‍ കഴിയുന്ന വിശേഷജ്ഞാനമാണ് വിജ്ഞാനം. ഈ ജ്ഞാനങ്ങള്‍ നേടിയതുകൊണ്ട്, മറ്റു ഭൗതിക വിജ്ഞാനങ്ങളിലോ ഭൗതിക സുഖങ്ങളിലോ ലേശംപോലും തൃപ്തി-അലംഭാവം-വേണ്ടേ വേണ്ട എന്ന ഭാവമുള്ള വ്യക്തിയാണ്, ജ്ഞാനവിജ്ഞാനതൃപ്തന്. ഇന്ദ്രിയങ്ങളെ മുമ്പേതന്നെ ജയിച്ചിരുന്ന യോഗി കൂടസ്ഥനാണ്. കൂടം എന്നാല്‍ ആകാശം എന്നര്‍ത്ഥം, ഇടിയോ മിന്നലോ കൊടുങ്കാറ്റോ ഒന്നും ആകാശത്തെ ബാധിക്കുന്നില്ല. അതുപോലെ യോഗി ഭഗവാനില്‍ ഉറച്ചുനില്ക്കുന്നവനാണ്, യുക്തനാണ്. ഈ യോഗാരൂഢനായ വ്യക്തിയെ നമുക്ക് എങ്ങനെ തിരിച്ചറിയാന്‍ കഴിയും? പറയുന്നു:
”സമലോഷ്ടാശ്മ കാഞ്ചന”
(മണ്‍കട്ട, കരിങ്കല്ല്, സ്വര്‍ണം ഇവയെ ഒരേപോലെ കാണുന്നു-മനസ്സിലാക്കുന്നു.)
സര്‍വചരാചരങ്ങളിലും വൃക്ഷ, പക്ഷി മൃഗാദികളിലും എപ്പോഴും ബ്രഹ്മചൈതന്യം സ്ഫുരിച്ച് നില്ക്കുന്നു. ഭൗതികതാഭാവന എന്ന തിമിരരോഗം ബാധിച്ച നമ്മുടെ കണ്ണുകള്‍ക്ക് ഈ സത്യാവസ്ഥ കാണാന്‍ കഴിയുന്നില്ല. കര്മയോഗത്തിന്റെയോ, ധ്യാനയോഗത്തിന്റെയോ, ഭക്തിയോഗത്തിന്റെയോ പരിപൂര്ണതയില് എത്തിയ വ്യക്തികളെ യോഗാരൂഢന്മാര്‍ എന്നുപറയാം. അവര്‍ യുക്തന്മാര് ആണ്; ഭഗവാനോട് ചേര്‍ന്നുനില്‍ക്കുന്നവരാണ്.
അതുകൊണ്ടുതന്നെ ഭൗതികതാ ഭാവന എന്ന തിമിരം അവരുടെ കണ്ണുകളില്‍ ലേശംപോലുമില്ല. അതുകൊണ്ട് ഭൗതികപദാര്‍ത്ഥങ്ങളില്‍ അന്തര്‍ലീനമായ ഭാഗവതചൈതന്യം അവര്‍ക്ക് കാണാന്‍ കഴിയുന്നു. ഭൗതികമായ പദാര്‍ത്ഥങ്ങളുടെ ഭൗതികരൂപം വ്യത്യസ്തമാണ്, ഉപയോഗവും വ്യത്യസ്തമാണുതാനും. ഏതുപോലെ? വൈദ്യുതി ലൈനിലൂടെ പ്രവഹിക്കുന്ന വൈദ്യുതിയെ പോലെയാണ്-പക്ഷേ 25 വോള്‍ട്ട് ബള്‍ബിലും, 250 വോള്‍ട്ട് ബള്‍ബിലും 500 വോള്‍ട്ട് ബള്‍ബിലും വ്യത്യസ്തമായ അളവില്‍ പ്രകാശിക്കുന്നതുകൊണ്ട് നമുക്ക് അവയോട് വ്യത്യസ്ത മനോഭാവം ഉണ്ടാവുന്നു. എല്ലാ പദാര്‍ത്ഥങ്ങളിലും ഭഗവച്ചൈതന്യംതന്നെ എന്ന സത്യം യോഗാരൂഢന് മനസ്സിലാക്കുന്നതുകൊണ്ട് സ്വര്‍ണത്തോടു സ്നേഹക്കൂടുതലോ കല്ലിനോടും മണ്കൂനയോടും അതില്‍ കുറഞ്ഞ സ്നേഹമോ പ്രകടിപ്പിക്കുന്നില്ല. മണ്‍കട്ടയും കല്ലും സ്വര്‍ണവും യോഗചര്യക്ക് തടസ്സമാണെന്ന് കണ്ട് വലിച്ചെറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: