ആലുവ: സ്കൂളില്‍ നിസ്കരിക്കാത്തതിന് അദ്ധ്യാപിക തല്ലിയെന്നാരോപിച്ച് നാടുവിടാനൊരുങ്ങിയ ഏഴാം ക്ലാസുകാരായ മൂന്ന് വിദ്യാര്‍ത്ഥികളെ നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടി. പിന്നീട് തട്ടികൊണ്ടുപോകല്‍ കഥ മെനഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമം പോലീസിന്റെ ചോദ്യം ചെയ്യലില്‍ പൊളിഞ്ഞു.
ആലുവ നഗരത്തിലെ പ്രമുഖ അണ് എയ്ഡഡ് സ്കൂളിലെ 12 വയസുകാരായ മൂന്ന് വിദ്യാര്‍ത്ഥികളാണ് നാടുവിടാന്‍ ഒരുങ്ങിയത്. രണ്ട് പേര് ആലുവ നഗരത്തിലും ഒരാള്‍ കുഞ്ഞുണ്ണിക്കരയിലുമാണ് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് സ്കൂളില്‍ നിസ്കരിക്കേണ്ട സമയത്ത് സംസാരിച്ചിരുന്ന മൂന്ന് പേരെയും ടീച്ചര്‍ ചൂരലിന് അടിക്കുകയും ശകാരിക്കുകയും ചെയ്തു. രക്ഷിതാക്കളുമായി എത്തണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണ് കുട്ടികള്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. വൈകിട്ട് സ്കൂള്‍ ബസില്‍ കയറാതെ മാറി നിന്ന മൂവര്‍ സംഘം പിന്നീട് നടന്ന ഉളിയന്നൂരില്‍ ‘പ്രേമം’ പാലത്തിനടിയില്‍ തങ്ങി. ഇവിടെ നിന്നും സന്ധ്യമയങ്ങുമ്പോള്‍ മറ്റെവിടെയെങ്കിലും പോണമെന്നാണ് ഉദ്ദേശിച്ചിരുന്നത്.
ഇതിനിടയില്‍ സ്കൂള്‍ ബസില്‍ കുട്ടികളെ കാണാതിരുന്ന രക്ഷിതാക്കള്‍ പരിഭ്രമത്തോടെ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടു. സ്കൂളിലുണ്ടായ സംഭവം അറിഞ്ഞതോടെ കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്കി.
തുടര്‍ന്ന് നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിലാണ് പാലത്തിനടയില്‍ നിന്നും കുട്ടികളെ കണ്ടെത്തിയത്. പോലീസ് സ്റ്റേഷനിലെത്തിച്ച കുട്ടികള്‍ ആദ്യം തട്ടികൊണ്ടുപോകല്‍ കഥയാണ് വെളിപ്പെടുത്തിയത്. സ്കൂളില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ ഒമിനി കാറിലെത്തിയ സംഘം ബലം പ്രയോഗിച്ച് കയറ്റിയെന്നും ബഹളം വച്ചപ്പോള്‍ ഉളിയന്നൂര്‍ പാലം ഭാഗത്ത് വച്ച് ഇറക്കി വിട്ടതാണെന്നുമാണ് കുട്ടികള്‍ പറഞ്ഞത്. ഇതിനിടെ മയക്കുമരുന്ന് കുത്തിവെയ്ക്കാന്‍ ശ്രമിച്ചെന്നും പറഞ്ഞിരുന്നു. കുട്ടികളെ ഓരോരുത്തരെയായി മാറ്റി നിര്‍ത്തി ചോദിച്ചപ്പോഴാണ് യഥാര്‍ത്ഥ കഥകള്‍ പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: