ആലുവ: മണപ്പുറത്ത് പാര്‍ക്ക് നിര്‍മ്മിക്കാനൊരുങ്ങുന്നവര്‍ നഗരഹൃദയത്തിലെ നഗരസഭാ പാര്‍ക്ക് നശിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നു. കാടുകയറിയ പാര്‍ക്ക് ഇഴജന്തുക്കളുടെ താവളമാണ്. കുട്ടികളുടെ കളിക്കോപ്പുകളെല്ലാം തന്നെ നശിച്ചു. വാട്ടര്‍ ഫൗണ്ടനും പ്രവര്‍ത്തിക്കുന്നില്ല. ചാച്ചാ നെഹ്റു ട്രാഫിക്ക് പാര്‍ക്ക് വര്‍ഷങ്ങളായി പൂട്ടികിടക്കുകയാണ്.
നടപ്പാതകളില്‍ വള്ളിപ്പടര്‍പ്പുകള്‍ പടര്‍ന്നു പിടിച്ചിരിക്കുകയാണ്. പാര്‍ക്കിനോട് ചേര്‍ന്നുണ്ടായിരുന്ന ബോട്ടും ബോട്ടുജെട്ടിയുമെല്ലാം തകര്‍ന്ന് തരിപ്പണമായി. പാര്‍ക്കിനകത്ത് ഉണ്ടായിരുന്ന അന്ത്രപ്പേര്‍ ബില്‍ഡിംഗ് പുതിയ കെട്ടിടം നിര്‍മ്മിക്കാനെന്ന പേരില്‍ പൊളിച്ചിട്ട് എട്ട് വര്‍ഷത്തോളമായി. ഏഴ് വര്‍ഷം മുമ്പ് നിര്‍മ്മിച്ച ഇഎംഎസ് സ്മാരക ഓപ്പണ്‍ എയര്‍ സ്റ്റേജ് ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. ബാങ്ക് കവലയില്‍ പെരിയാര്‍ തീരത്ത് രണ്ടര ഏക്കര്‍ സ്ഥലമുള്ള മുനിസിപ്പല്‍ പാര്‍ക്കിനാണ് ഈ ദുര്‍ഗതി.
മണപ്പുറത്ത് പാര്ക്കിന് മുന്‍കൈയെടുത്ത കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിക്കെതിരെ മുനിസിപ്പല്‍ പാര്‍ക്കില്‍ നിലവാരം കുറഞ്ഞ കളിയുപകരണങ്ങള്‍ വാങ്ങിയതിന് ആക്ഷേപമുണ്ട്. കഴിഞ്ഞ ഭരണ സമിതികാലത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനായിരുന്ന ഈ നേതാവിന്റെ നേതൃത്വത്തിലാണ് രണ്ട് ലക്ഷം മുടക്കി കളിവണ്ടികള്‍ വാങ്ങിയത്. ഒരു ലക്ഷത്തോളം രൂപ മുടക്കി ഉദ്ഘാടനം നടത്തിയെങ്കിലും തൊട്ടടുത്ത ദിവസം തന്നെ കളിവണ്ടികള്‍ കട്ടപ്പുറത്തായി.
മുനിസിപ്പല്‍ പാര്‍ക്ക് നവീകരിക്കാന്‍ നഗരസഭ ആളെ തിരയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനിടയിലാണ് മണപ്പുറത്തെ വിവാദ ഭൂമിയില്‍ പാര്‍ക്ക് നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നത്. മണപ്പുറത്ത് പണം മുടക്കാന്‍ സന്നദ്ധതയറിയിച്ച താരത്തെ ഉപയോഗപ്പെടുത്തി മുനിസിപ്പല്‍ പാര്‍ക്ക് നവീകരിക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: