ന്യൂദല്‍ഹി: പഴയ കറന്‍സികള്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ കള്ളപ്പണം വെളുപ്പിക്കാനാവില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പിന്‍വലിച്ച നോട്ടുകളില്‍ 76 ശതമാനം നോട്ടുകളും ബാങ്കുകളിലെത്തിയ പശ്ചാത്തലത്തിലാണ് ജെയ്റ്റ്ലി കേന്ദ്രനിലപാട് വ്യക്തമാക്കിയത്. ബാങ്കുകളിലെത്തിയ തുക വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് ധനമന്ത്രി അറിയിച്ചു.
ആദായ നികുതി വകുപ്പുകള്‍ നിക്ഷേപങ്ങളിന്മേല് പരിശോധന ആരംഭിച്ചിട്ടുണ്ട്. സംശയകരമായ നിക്ഷേപങ്ങളില്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു. നികുതി വെട്ടിച്ച് സമ്പാദിച്ച തുകയ്ക്ക് വലിയ പിഴയാണ് ഈടാക്കുകയെന്നും ജെയ്റ്റ്ലി പറഞ്ഞു.
ആകെയുള്ള 15.44 ലക്ഷം കോടി നോട്ടുകളില്‍ 11.85 ലക്ഷം കോടി നോട്ടുകള്‍ ബാങ്കുകളില്‍ മടങ്ങിയെത്തി. ഡിസംബര്‍ 30നകം 90 ശതമാനം നോട്ടുകള്‍ തിരികെ ബാങ്കുകളിലെത്തുമെന്നാണ് പ്രതീക്ഷ. ജന്‍ധന്‍ അക്കൗണ്ടുകളില്‍ വലിയ അട്ടിമറികളൊന്നും നടന്നിട്ടില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇതുവരെ ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിയത് 36,809 കോടി രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: