ശബരിമല: കാടുംമേടും തേടിയലഞ്ഞ് ശേഖരിച്ച വനവിഭവഭങ്ങള് അയ്യന് സമര്‍പ്പിക്കാന്‍ കാടിന്റെ മക്കളെത്തി. അയ്യനെ വണങ്ങാന്‍ ഇത്തവണയും സന്നിധാനത്ത് എത്തിയത് 101 അംഗ ആദിവാസി സംഘമാണ്.
അഗസ്ത്യാര്‍കൂട മലനിരകളിലെ കോട്ടൂര്‍ ഗ്രാമത്തില്‍ നിന്നാണ് ഇവര്‍ ശബരീശ സ സന്നിധിയില്‍ എത്തിയത്. കാട്ടുതേന്‍, കദളിക്കുല, കാട്ടുകുന്തിരിക്കം, ഈറ്റ-മുള ഉത്പന്നങ്ങള്‍ എന്നിവയാണ് ഇവര്‍ അയ്യന് കാണിക്കയായി സമര്‍പ്പിച്ചത്. അഞ്ചു മുതല്‍ 70 വയസ്സുള്ളവര്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നു. 33 കുട്ടികളും സ്ത്രീകളുമുണ്ട്. കാണിക്കാര്‍ വിഭാഗത്തില്‍പ്പെടുന്ന ഇവര്‍ അഗസ്ത്യകൂട വനാന്തരങ്ങളിലെ പാറ്റാംപാറ, പ്ലാവിള, പൊത്തോട്, കമലകം, പൊടിയം, മുക്കോത്തവയല്, പാങ്കാവ്, ആയിരംകാല്‍, കുത്തേരി, ചോനാംപാറ, കൊമ്പ സെറ്റില്‍മെന്റുകളില്‍ നിന്നാണ് എത്തിയത്.
വനത്തിനുള്ളിലെ ക്ഷേത്രത്തില്‍ കെട്ടുനിറച്ച് വിവിധ വഴികളിലൂടെ യാത്രചെയ്ത സംഘം മുങ്ങണി ക്ഷേത്രത്തില്‍ ഒരുമിച്ചു. ഇവര്‍ മടങ്ങിയെത്തും വരെ കെട്ടുനിറച്ച കളങ്ങളില്‍ (ക്ഷേത്രങ്ങളില്‍) കെടാവിളക്ക് തെളിച്ച് ഇവരുടെ സുരക്ഷയ്ക്കായി പൂജയും മറ്റും നടക്കും.
അയ്യപ്പന്മാര്ക്ക് കാവലാളായി പോകുന്ന കാലാട്ടുതമ്പുരാനെയും അറപ്പുറത്ത് മാര്ത്താണ്ഡവേലന് മുത്തനെയും ഇളങ്കോടിച്ചാവുകളെയും പ്രീതിപ്പെടുത്താനാണ് ഇവര്‍ പടുക്ക വച്ച് പൂജചെയ്യുന്നത്. കാട്ടൂരില്‍ നിന്നു വാഹനയാത്രയില്‍ ഏര്‍പ്പെട്ട ഇവര്‍ കൊട്ടാരക്കര ഗണപതിക്ഷേത്രം, പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താ ക്ഷേത്രം, നിലയ്ക്കല്‍ മഹാദേവക്ഷേത്രം എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തി വഴിപാടുകളും നേര്‍ന്നശേഷമാണ് പമ്പയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: