ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയില്‍ ബലിയാടായ കായംകുളം എംഎല്‍എ പ്രതിഭാ ഹരിക്കെതിരെ പാര്‍ട്ടിയിലെ പ്രബല വിഭാഗം നീക്കം ശക്തമാക്കി. പാര്‍ട്ടി പരിപാടികളില്‍ പ്രതിഭയ്ക്ക് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തി. പാര്‍ട്ടിയിലെ സൂരി നമ്പൂതിരിമാര്‍ക്കെതിരെ പ്രതിഭാഹരി നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഞ്ഞടിച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടി നേതൃത്വം പരസ്യമായി പ്രതികരിച്ചില്ലെങ്കിലും പാര്‍ട്ടി പരിപാടികളില്‍ വിലക്കേര്‍പ്പെടുത്തിയാണ് തിരിച്ചടിക്കുന്നത്.
സിപിഎം തകഴി ഏരിയാകമ്മറ്റിയില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കപ്പെട്ട പ്രതിഭയെ ഇതുവരെ കായംകുളം ഏരിയാകമ്മറ്റിയിലും ഉള്‍പ്പെടുത്താന്‍ തയ്യാറായിട്ടില്ല. പാര്‍ട്ടിയില്‍ വി.എസ്. അച്യുതാനന്ദന്റെ ഗതികേടിലാണ് പ്രതിഭയും. എംഎല്എമാരാണെങ്കിലും, ഇരുവര്‍ക്കും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ ഘടകമില്ല. പാര്‍ട്ടി യോഗങ്ങളില്‍ കൃത്യമായി പങ്കെടുക്കുന്നില്ല, പ്രവര്‍ത്തകര്‍ ഫോണ്‍ ചെയ്താല്‍ എടുക്കുന്നില്ല തുടങ്ങി നിരവധി കുറ്റങ്ങളാണ് എംഎല്‍എയ്ക്കെതിരെ ഔദ്യോഗിക പക്ഷം ചുമത്തുന്നത്. ഇതിലും തിരക്കുള്ള ജനപ്രതിനിധികള്‍ കൃത്യമായി പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കായംകുളത്ത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാന്‍ തുണയായ നേതാവ് ശത്രുപക്ഷത്തായതാണ് ഇപ്പോള്‍ പ്രതിഭയ്ക്ക് വിനയായിരിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. വിഎസ് പക്ഷക്കാരിയായ പ്രമുഖ വനിതാ നേതാവിനെ വെട്ടിനിരത്തുന്നതിനാണ് കായംകുളത്ത് പ്രതിഭയ്ക്ക് സീറ്റ് ലഭിക്കുന്നതിന് ഈ നേതാവ് പിന്തുണ നല്‍കിയത്. ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞു. കഴിഞ്ഞ ദിവസം കരീലകുളങ്ങര സ്പിന്നിങ് മില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം എം.എ. അലിയാര്‍ക്ക് സംയുക്ത ട്രേഡ് യൂണിയന് നല്കിയ സ്വീകരണത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ പ്രതിഭയെ പങ്കെടുപ്പിച്ചില്ല.
മന്ത്രി ജി. സുധാകരനാണ് ഉദ്ഘാടനം ചെയ്തത്. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന് ഉള്‍പ്പടെ പങ്കെടുത്ത യോഗത്തിലാണ് എംഎല്‍എയ്ക്ക് അപ്രഖ്യാപിത വിലക്കെന്നതാണ് ശ്രദ്ധേയം. ആഴ്ചകള്‍ മുമ്പ് ഒരു പത്രത്തില്‍ ‘പുരുഷ സുഹൃത്തുമായുള്ള ബന്ധം വിനയായി, വനിതാ എംഎല്‍എയ്ക്ക് സിപിഎം വിലക്ക്’ എന്ന തലക്കെട്ടില്‍ വാര്‍ത്ത വന്നിരുന്നു. ഇതിന് ശേഷം പ്രതിഭാഹരി ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു.
‘ഓര്‍ക്കുക വല്ലപ്പോഴും’…. ടോള്‍സ്റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം ഓര്‍മ്മിപ്പിച്ചായിരുന്നു എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരി നമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്മാര് നമുക്ക് ചുറ്റുമുണ്ട്.. കാലക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം.. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും; പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും……. തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്നവരാണ് എന്റെ സ്നേഹിതര്‍. കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍……………….. സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ്ത്രീയുടെ വസ്ത്രത്തില്‍ ഉടക്കി നില്ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല.,. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ?……………………….. ധീരന് ഒരിക്കലേ മരിക്കൂ., ഭീരു അനുനിമിഷം മരിക്കുന്നു… അനുനിമിഷം മരിക്കേണ്ടവര് നമ്മള് അല്ല …….. കണ്ണുനീരിന് രക്തത്തിന്റെ നിറം.,,,,,.. രക്തത്തിന്റെ രുചി……….:…….. ഓര്‍ക്കുക വല്ലപ്പോഴും.,,,,
ആരെ ലക്ഷ്യമാക്കിയാണ് ഈ ഫേസ് ബുക്ക് പോസ്റ്റ് എന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതു സമൂഹത്തിനും വ്യക്തമായിരുന്നു. ഏതായാലും സൂരി നമ്പൂതിരിമാര്‍ കണക്കു തീര്‍ത്തു തുടങ്ങി എന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: