കണ്ണൂര്‍: ഫസല്‍ വധക്കേസ് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെക്കാന്‍ വീണ്ടും സിപിഎം-പോലീസ് ഗൂഢാലോചന. ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിനെ ഫസല്‍ വധവുമായി ബന്ധപ്പെട്ട് കുറ്റസമ്മതമൊഴി നല്കാന് നടത്തിയ ഗൂഢാലോചന വെളിച്ചത്തായതിനെ തുടര്‍ന്നാണ് മൊഴിമാറ്റാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സമ്മര്‍ദ്ദമുണ്ടായതായി സുബീഷിനെക്കൊണ്ടു പറയിക്കാന്‍ പൊലീസ് ഭീഷണിയും പ്രലോഭനങ്ങളും പ്രയോഗിച്ചത്.
സിപിഎം നേതാക്കളായ കാരായിമാരടക്കം പ്രതികളായ തലശ്ശേരിയിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫസലിനെ കൊലപ്പെടുത്തിയ കേസിലാണ് സിപിഎമ്മും പൊലീസും ചേര്‍ന്ന് വീണ്ടും ഗൂഢാലോചനയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫസലിനെ കൊന്നത് താനുള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് നല്കിയ മൊഴി പൊലീസ് ക്രൂരമായി പീഡിപ്പിച്ച് രേഖപ്പെടുത്തിയതാണെന്ന് സുബീഷ് കോടതിയില്‍ വ്യക്തമാക്കിയതോടെ ഫസല്‍ വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാനുളള ആദ്യ ഗൂഢാലോചന പൊളിഞ്ഞിരുന്നു. ഇതോടെയാണ് കോടതിയില്‍ മൊഴിമാറ്റിപ്പറഞ്ഞത് പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്ന് സുബീഷിനെക്കൊണ്ടു പറയിപ്പിച്ചുകൊണ്ട് കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ കുടുക്കാനുളള സിപിഎമ്മിന്റെയും പോലീസിന്റെയും പുതിയ നീക്കം കഴിഞ്ഞദിവസം നടന്നത്.
കഴിഞ്ഞ 26 ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ പെരുമ്പാവൂര്‍ കൈവെട്ട് കേസിലെ പ്രതികളെ കാണാനായി കണ്ണൂര്‍ ജയിലിലെത്തിയിരുന്നു. ഈ സാഹചര്യം ഉപയോഗപ്പെടുത്തിയാണ് ഡിവൈഎസ്പിമാരായ പി.സദാനന്ദന്റെയും പ്രിന്‍സ് അബ്രഹാമിന്റെയും നേതൃത്വത്തില്‍ വീണ്ടും ഗൂഢാലോചന നടത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ സുബീഷിനെ ജയിലില്‍ വെച്ച് കണ്ടെന്നും ഫസല്‍ വധം നടത്തിയത് സിപിഎമ്മുകാര്‍ തന്നെയാണെന്നും മറ്റും പറയണമെന്ന് നിര്‍ദ്ദേശിച്ചതായും മറ്റുമുളള കളളക്കഥകളാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സഹായത്തോടെ സിപിഎം പ്രചരിപ്പിക്കുന്നത്. ഇതിനായി പാര്‍ട്ടി മുഖപത്രത്തേയും ചില മാധ്യമങ്ങളേയും ഉപയോഗിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ട് സമ്മര്‍ദ്ദം ചെലുത്തിയതായി മൊഴി രേഖപ്പെടുത്താന്‍ വഴങ്ങിയാല്‍ 25 ലക്ഷം രൂപ നല്‍കാമെന്നും ചുമത്തപ്പെട്ട കേസുകളില്‍ ജാമ്യം ലഭിക്കുന്നതിന് സൗകര്യം ചെയ്തുകൊടുക്കാമെന്നും പോലീസുദ്യോഗസ്ഥര്‍ തനിക്ക് വാഗ്ദാനം നല്‍കിയതായി സുബീഷ് അഭിഭാഷകനോടും കോടതിയിലും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രണ്ട് ഡിവൈഎസ്പിമാരും സുബീഷിനെ ഇക്കാര്യം പറഞ്ഞ് പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രലോഭനത്തെത്തുടര്ന്ന് ഭീഷണിപ്പെടുത്തിയതായും സുബീഷ് പറഞ്ഞിരുന്നു. എന്നാല്‍ സുബീഷ് വഴങ്ങാത്തതിനെ തുടര്‍ന്നാണ് മൊഴിമാറ്റം പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണെന്ന് അന്വേഷണസംഘത്തിന് മുമ്പാകെ വെളിപ്പെടുത്തിയെന്ന വ്യാജവാര്‍ത്ത ഒരു ചാനലിലൂടെ പൊലീസ് പുറത്തുവിട്ടത്.
തന്നെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കാര്യം സുബീഷ് കോടതിയെ ധരിപ്പിച്ചതിലൂടെ രണ്ടാമത്തെ ഗൂഢാലോചനയും പൊളിഞ്ഞു. മാത്രമല്ല സുബീഷിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും കെട്ടിച്ചമച്ച വാര്‍ത്തകളാണ് ചില കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്നതെന്നും ഫസല്‍ വധക്കേസിന്റെ പുനരന്വേഷണം ആവശ്യമില്ലെന്നും പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചതോടെ സിപിഎമ്മും-പോലീസും ചേര്‍ന്ന് നടത്തിയ അവസാനത്തെ ഗൂഢാലോചനയും പൊളിഞ്ഞിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: