കോട്ടയം: പാട്ടക്കാലാവധി കഴിഞ്ഞതും സ്പെഷ്യല്‍ ഓഫീസര്‍ രാജമാണിക്യം ഏറ്റെടുക്കല്‍ നോട്ടീസ് നല്കിയതുമായ ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു.
പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയില്‍ ഹാരിസണ്‍ കമ്പനിക്കും, ബിലീവേഴ്സ് ചര്‍ച്ചിനും അവകാശമില്ലെന്നിരിക്കേ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസം വരുത്തുന്നത് ശരിയല്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു പറഞ്ഞു.
ഭൂമി കൈമാറ്റത്തിന് പിന്നില്‍ വന്‍ അഴിമതിയും, ഉന്നത ഉദ്യോഗസ്ഥരുടെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയുമുണ്ട്. സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിലും, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കേ നിവേദിത പി. ഹരന്റെ അന്വേഷണ റിപ്പോര്‍ട്ടിലും അനധികൃത കൈമാറ്റത്തെക്കുറിച്ച് പരാമര്‍ശവും കണ്ടെത്തലുമുണ്ട്.
സ്ഥിതി ഇതായിരിക്കേ ബിലീവേഴ്സ് ചര്‍ച്ച് ദാനമായി വിമാനത്താവളത്തിന് ഭൂമി കൈമാറുന്നതില്‍ നിന്ന് പിന്മാറുന്നു എന്ന പ്രഖ്യാപനം വിരോധാഭാസവും, സര്‍ക്കാരിന് മേല്‍ ചെലുത്തുന്ന സമ്മര്‍ദ്ദ തന്ത്രവുമാണ്. ബിലീവേഴ്സ് ചര്‍ച്ച് കൈവശം വച്ചിട്ടുള്ളതും, യാതൊരു അവകാശമില്ലാത്തതുമായ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുത്ത് വിമാനത്താവളത്തിനും സംസ്ഥാനത്തെ ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നും ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: