കുണ്ടറ: ഭരണത്തിലേറിയ നാളുമുതല്‍ ആരംഭിച്ച സിപിഎമ്മിന്റെ ചുടലനൃത്തം അവസാനിപ്പിക്കണമെന്ന് ബിജെപിസംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.
പെരിനാട് ചെറുമൂട്ടില്‍ സംഘടിപ്പിച്ച പ്രതിഷേധകൂട്ടായ്മയുടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി ഭാഗത്ത് താമസിക്കുന്ന ബിജെപിക്കാര്‍ എല്ലാംതന്നെ മുഖ്യമന്ത്രിയുടെ ബന്ധുക്കളാണ്. പിണറായി വിജയന്റെ കുടുംബത്തില്‍ ഇനി അദ്ദേഹവും ഭാര്യയും കുട്ടികളും മാത്രമേ ബാക്കിയുള്ളു. അവരെ ബിജെപിക്ക് ആവശ്യമില്ല. പിണറായി വിജയന്റെ അച്ഛന്റെ ജേഷ്ഠന്റെ മക്കള്‍, സഹോദരിയുടെ മക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ബിജെപിക്കാരാണ്. അവരുടെ വീടുകളാണ് ഇപ്പോള്‍ സിപിഎം ആക്രമിച്ചത്. ഇവിടെ വീടുകള്‍ സിപിഎം ആക്രമിക്കുന്ന രീതി അതിന്റെ അസ്ഥിവാരം വരെ തോണ്ടിയും വീട്ടിലെ അലമാര ഉള്‍പ്പെടെ കുത്തിതുറന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ചും വീട്ടിലെ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയുമാണ്. ബിജെപിയില്‍ വന്നിട്ടുള്ളതില്‍ മഹാഭൂരിപക്ഷവും ചെങ്കൊടി പിടിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പഞ്ചായത്ത് സമിതി അദ്ധ്യക്ഷന്‍ ഇടവട്ടം വിനോദിന്റെ അദ്ധ്യക്ഷനായിരുന്നു. പരിപാടിയില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി തെക്കടം സുദര്ശനന്, ബി.ജെ.പി. ദക്ഷിണമേഖലാ സെക്രട്ടറി വെള്ളിമണ്‍ ദിലീപ്, ജന:സെക്രട്ടറി എം.എസ്.ശ്യാംകുമാര്‍, മഹിളാ മോര്‍ച്ച ജില്ലാ ജന:സെക്രട്ടറി ബി.റ്റി.സുധീര്‍, കുണ്ടറ മണ്ഡലം പ്രസിഡന്റ് കൊറ്റങ്കര സന്തോഷ്, മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി മിനികുമാരിയമ്മ, ന്യൂനപക്ഷ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഗ്രിഗോറിയസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: