കൊല്‍ക്കത്ത: ഐഎസ്എല്ലിന്റെ മൂന്നാം പതിപ്പ് അവസാന ഘട്ടത്തിലേക്ക്. പുതിയ ചാമ്പ്യനെ അറിയാന്‍ ഇനി അഞ്ച് കളികള്‍. ഇരുപാദങ്ങളിലായി നാല് സെമിയും 18ന് കൊച്ചിയില്‍ ഫൈനലും. ആദ്യ പാദ സെമിഫൈനല്‍ ഇന്നും നാളെയും. ഇന്ന് കൊല്‍ക്കത്തയില്‍ അത്ലറ്റികോ ഡി കൊല്‍ക്കത്ത, മുംബൈ സിറ്റി എഫ്സിയെ നേരിടും. നാളെ കൊച്ചിയില്‍ കേരള ബ്ലാസ്റ്റേഴ്സ് എതിരിടുന്നത് ദല്‍ഹി ഡൈനാമോസിനെ.
പ്രാഥമിക ഘട്ടത്തില്‍ 14 കളികള്‍ പൂര്‍ത്തിയായപ്പോള്‍ മുംബൈ സിറ്റി എഫ്സി 23 പോയിന്റുമായി ഒന്നാമതും 20 പോയിന്റുമായി കൊല്‍ക്കത്ത നാലാമതും. ആറ് ജയം, അഞ്ച് സമനില, മൂന്ന് തോല്‍വി മുംബൈയുടെ അക്കൗണ്ടില്‍. 16 ഗോള്‍ നേടിയപ്പോള്‍ എട്ടെണ്ണം വഴങ്ങി. എന്നാല്‍, കൊല്‍ക്കത്തയുടെ കാര്യം അങ്ങനെയല്ല. നാല് ജയം മാത്രം നേടിയ അവര്‍ എട്ട് സമനിലകളുടെ കരുത്തിലാണ് സെമിയിലെത്തിയത്. രണ്ട് കളികളില്‍ മാത്രമേ തോറ്റിട്ടുള്ളു. 15 ഗോളുകള്‍ അടിച്ചപ്പോള്‍, 13 എണ്ണം വഴങ്ങി.
തുടര്‍ച്ചയായ മൂന്നാം സീസണിലും അവസാന നാലില്‍ ഇടംപിടിച്ച കൊല്‍ക്കത്ത ആദ്യ സീസണിലെ ചാമ്പ്യന്മാരാണ്. അതേസമയം ആദ്യ രണ്ട് സീസണുകളിലും നിറംമങ്ങിയ മുംബൈ സിറ്റി ആദ്യമായാണ് സെമി കളിക്കുന്നത്.
ഇയാന്‍ ഹ്യൂം- ഡീഗോ ഫോര്ലാന്
മുംബൈയുടെ സൂപ്പര്‍താരം ഡീഗോ ഫോര്‍ലാനും അത്ലറ്റികോയുടെ ഇയാന്‍ ഹ്യൂമും തമ്മിലുള്ള പോരാട്ടമാണ് ഇത്തവണത്തേത്. രണ്ടുപേരും അഞ്ച് ഗോളുകള്‍ വീതം നേടി. ഫോര്ലാന് ഒമ്പത് കളികളില്‍ നിന്നും ഹ്യൂം 12 കളികളില്‍ നിന്നുമാണ് നേട്ടം സ്വന്തമാക്കിയത്. പോസ്റ്റിഗ ഒമ്പത് കളികളില്‍ നിന്ന് രണ്ട് ഗോള്‍ നേടി.
ലോകം കണ്ട ഏറ്റവും മികച്ച സ്ട്രൈക്കര്‍മാരിലൊരാളായ ഉറുഗ്വെയുടെ ഫോര്ലാന് തന്റെ പ്രതാപം മങ്ങിയിട്ടില്ലെന്ന് തെൡയിക്കുന്ന പ്രകടനമാണ് ഐഎസ്എല്ലില്‍ നടത്തിയത്. മൂന്നാം പതിപ്പിലെ ആദ്യ ഹാട്രിക്കും ഫോര്‍ലാന്റെ വകയായിരുന്നു. ബ്ലാസ്റ്റേഴ്സിനെതിരെ മുംബൈയില്‍. നിര്‍ണായകഘട്ടങ്ങളില്‍ ഹ്യൂം നേടിയ ഗോളുകളാണ് അത്ലറ്റികോയെ സെമിയിലേക്ക് നയിച്ചത്. ടീം പിന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു ഹ്യൂമിന്റെ മിക്ക ഗോളുകളും. ഹ്യൂമിനൊപ്പം പോര്‍ച്ചുഗലിന്റെ മാര്‍ക്വീ താരം ഹെല്‍ഡര്‍ പോസ്റ്റിഗ കൊല്‍ക്കത്തക്ക് ആവേശമാകുമ്പോള്‍, ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച സ്ട്രൈക്കറായ സുനില്‍ ഛേത്രി, ഫോര്‍ലാന്റെ കൂട്ട്. എന്നാല്‍, ഈ സീസണില്‍ ഛേത്രിക്ക് ഇതുവരെ ഗോള്‍ കണ്ടെത്താനായിട്ടില്ല.
കരുത്ത് മധ്യനിരയില്‍
കരുത്തുറ്റ മധ്യനിരയാണ് ഇരു ടീമുകള്‍ക്കും. നായകന് ബോര്‍ജ ഫെര്‍ണാണ്ടസ്, സ്റ്റീഫന്‍ പിയേഴ്സണ്‍, ജാവി ലാറ, സമീഗ് ദൗതി എന്നിവരടങ്ങുന്ന അത്ലറ്റികോ മധ്യനിര ടൂര്‍ണമെന്റിലെ തന്നെ മികവുറ്റത്. ഒറ്റയ്ക്ക് കൡയുടെ ഗതി മാറ്റിമറിക്കാനാകും ഇവര്‍ക്ക്. സമീഗ് ദൗതി 11 കളികളില്‍ നിന്ന് രണ്ടും ജാവി ലാറ 14 കളികളില്‍ നിന്ന് മൂന്ന് ഗോളും നേടി. ആദ്യ കളികളില്‍ മിന്നിത്തിളങ്ങിയ ദൗതിക്ക് പിന്നീട് അതിനായിട്ടില്ല.
ക്രിസ്റ്റ്യന്‍ വാഡ്കോസ്, മാത്ത്യസ് ഡെഫെഡ്റിക്കോ, കഫു, സ്നേഹജ് സിങ്ങ് എന്നിവര്‍ മുംബൈയുടെ ആണിക്കല്ല്. പ്രതിരോധം പിളര്‍ത്തി അളന്നുമുറിച്ച പാസ് നല്കുന്നതില് കഫുവും വിങ്ങുകളിലൂടെയുള്ള മുന്നേറ്റത്തില്‍ ഡെഫെഡ്റിേക്കായും എതിരാളികള്‍ക്ക് തലവേദന സൃഷ്ടിക്കും.
ഗോളടിക്കുന്നതിലും അടിപ്പിക്കുന്നതിലും ഡെഫെഡ്റിക്കോ മികച്ചുനില്ക്കുന്നു. മൂന്ന് ഗോള്‍ വീതം വാഡ്കോസും ഫെഡ്റിക്കോയും നേടി. അതിവേഗ നീക്കങ്ങളിലൂടെ എതിരാളികളുടെ താളം തെറ്റിക്കാന്‍ കരുത്തുള്ള സോണി നോര്‍ദെയെ പോലുള്ള താരങ്ങള്‍ വേറെയും മുംബൈ മധ്യനിരയിലുണ്ട്.
പ്രതിരോധം കടുകട്ടി
ഇരു ടീമുകള്‍ക്കും പ്രതിരോധത്തിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. അര്‍ണബ് മണ്ഡല്, ടിറി, കീഗന്‍ പെരേര, ഹോസെ അരോയ, നാരായണ്‍ ദാസ് എന്നിവര്‍ അത്ലറ്റികോ പ്രതിരോധത്തില്‍ ഉള്‍പ്പെടുമ്പോള്‍ എതിരാളികള്‍ ഭയപ്പെടും. മുംബൈയുടെ പ്രതിരോധം കാക്കുന്നത് ലൂസിയന്‍ ഗോയിന്, െജര്സണ് വിയേര, സെനാ റാള്‍ട്ടേ, അന്‍വര്‍ അലി എന്നിവര്‍.
തുല്യശക്തികളുടെ പോരാട്ടമാകും ഇന്ന് കൊല്‍ക്കത്തയിലെ രവീന്ദ്ര സരോവര്‍ സ്റ്റേഡിയത്തില്‍ അരങ്ങേറുക. സ്വന്തം തട്ടകത്തിലെ ആദ്യപാദത്തില്‍ അത്ലറ്റികോ മികച്ച ജയം ലക്ഷ്യമിടുമ്പോള്‍, മുംബൈക്കും അതില്‍ കുറഞ്ഞൊന്നും ചിന്തിക്കാനില്ല. പ്രാഥമിക റൗണ്ടില്‍ ഇരു ടീമുകളും കൊല്‍ക്കത്തയില്‍ ഏറ്റുമുട്ടിയപ്പോള്‍ 1-0ന്റെ വിജയം മുംബൈക്കായിരുന്നു. ആ മുന്‍തൂക്കം ഇന്നും നിലനിര്‍ത്തുക ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: