മുംബൈ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സ് – നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരത്തിനിടെ കൊച്ചിയില്‍ കാണികള്‍ അഴിഞ്ഞാടിയത് കളിക്കളത്തിലെ കലാപമെന്ന് ഫിഫ. ഇനി കാണികള്‍ നിയന്ത്രണം പാലിച്ചില്ലെങ്കില്‍ അണ്ടര്‍ 17 ലോകകപ്പിലെ സെമിയും ഫൈനലും പോലുള്ള നിര്‍ണായക മത്സരങ്ങള്‍ കൊച്ചിക്ക് നഷ്ടപ്പെടുമെന്ന് ലോകകപ്പ് ടൂര്‍ണമെന്റ് ഡയറക്റ്റര്‍ ജാവിയര്‍ സെപ്പി. മുംബൈയില്‍ ഫുട്ബോള്‍ വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക നിലവാരത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള കൊച്ചിയുടെ കഴിവില്‍ സംശയത്തിന് ഇത്തരം സംഭവങ്ങള്‍ കാരണമാകും. സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് അക്രമാസക്തരായ കാണികള്‍ ഗ്യാലറിയിലെ കസേരകള്‍ തകര്‍ത്തു, പ്ലാസ്റ്റിക്ക് കുപ്പികള്‍ മൈതാനത്തേക്ക് വലിച്ചെറിഞ്ഞു. ഫിഫയുടെ മാനദണ്ഡമനുസരിച്ച് ഇതിനെ കലാപം എന്നു വിശേഷിപ്പിക്കാം.
സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ ആദ്യമായല്ല ഇത്തരം സംഭവങ്ങളെന്നും സെപ്പി ചൂണ്ടിക്കാട്ടി. മുന്‍പ് കാണികള്‍ മൈതാനത്തേക്ക് ഇരച്ചുകയറിയ സംഭവമുണ്ടായി. സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തു നിന്ന് മറുഭാഗത്തേക്ക് കാണികള്‍ ചാടുന്നതു സാധാരണമെന്നും സെപ്പി പറഞ്ഞു.
അതേസമയം, കൊച്ചിയില്‍ നിന്നു വേദി മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് സെപ്പി വ്യക്തമാക്കി. കാണികളുടെ ആവേശകരമായ പ്രതികരണം കൊച്ചിക്ക് അനുകൂലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2017 സെപ്തംബര്‍-ഒക്ടോബര്‍ മാസത്തിലാണ് അണ്ടര്‍ 17 ലോകകപ്പ്. 24 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഏഷ്യയില്‍ നിന്ന് ആതിഥേയരായ ഇന്ത്യക്കു പുറമെ, ഇറാന്, ഇറാഖ്, ജപ്പാന്, ദക്ഷിണ കൊറിയ ടീമുകളെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: